മലപ്പുറം: കേരള ഭാഗ്യക്കുറിയുടെ ടിക്കറ്റ് നമ്പർ തിരുത്തി കച്ചവടക്കാരനിൽനിന്ന് 2000 രൂപ തട്ടിയെടുത്തതായി പരാതി. മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം. കാളികാവിലെ ലോട്ടറി കച്ചവടക്കാരനായ രത്നാകരനാണ് കബളിപ്പിക്കപ്പെട്ടത്. കേരള സര്‍ക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ടിക്കറ്റിന്‍റെ നമ്പർ തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്.
സംസ്ഥാന സര്‍ക്കാറിന്റെ ഈ മാസം 23 ന് നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ 9848 എന്ന നമ്പറില്‍ അവസാനിക്കുന്ന ടിക്കറ്റുകള്‍ക്ക് 500 രൂപ സമ്മാനത്തുകയുണ്ട്. എന്നാല്‍ 9843 എന്ന നമ്പറില്‍ അവസാനിക്കുന്ന നാലുടിക്കറ്റുകളില്‍ അവസാന അക്കമായ 3 എന്നത് തിരുത്തി എട്ട് എന്ന് ആക്കിയാണ് സമ്മാന തുക തട്ടിയെടുത്തത്.
നാല് ടിക്കറ്റുകൾക്കുള്ള സമ്മാനത്തുകയായ 2000 രൂപ രത്നാകരൻ നൽകി. പിന്നീട് ഈ ടിക്കറ്റുകളുമായി സ്ഥിരമായി ടിക്കറ്റ് വാങ്ങുന്ന ഏജന്‍റിന് അരികിൽ എത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. വളാഞ്ചേരി സ്വദേശിയായ രത്നാകരൻ മൂന്ന് വര്‍ഷമായി വാണിയമ്പലത്ത് താമസിച്ച് കാളികാവില്‍ ഉള്‍പ്പടെ നടന്ന് ഭാഗ്യക്കുറി ടിക്കറ്റ് വില്‍പന നടത്തി വരികയായിരുന്നു.
അതിനിടെയാണ് രത്നാകരൻ കാളികാവിൽ വെച്ച് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ ഇദ്ദേഹം കാളികാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും, ഉടൻ പിടിയിലാകുമെന്നുമാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Akshaya Lottery, Kerala Lottery, Kerala Lottery Result, Malappuram