തൊഴില്‍രഹിതരായ യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ 'ഗര്‍ഭധാരണ ജോലി' തട്ടിപ്പിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്
- Published by:meera_57
- news18-malayalam
Last Updated:
20 മുതല്‍ 25 ലക്ഷം രൂപ, ഒരു വീട്, ഒരു കാര്‍ എന്നിവയെല്ലാം വാഗ്ദാനത്തില്‍ ഉള്‍പ്പെടുന്നു
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കില്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ തൊഴില്‍രഹിതരായ യുവാക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്. വ്യാജ ഇടപാടുകാരില്‍ ഗര്‍ഭം ധരിപ്പിച്ചാൽ പ്രതിഫലമായി വന്‍തുക വാഗ്ദാനം ചെയ്യുന്നതാണ് ഈ തട്ടിപ്പെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഒരു പണക്കാരിയായ ക്ലയന്റിനെ ഗര്‍ഭം ധരിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് വലിയ തുകകളും സ്വത്തും വാഗ്ദാനം ചെയ്യുന്നതാണ് ഈ തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട സ്വകാര്യ സംഭാഷണങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും പുറത്തുവന്നു. രാജ്യത്തെ ഗ്രാമീണ മേഖലയില്‍ നിന്നുള്ള തൊഴില്‍രഹിതരായ നിരവധി യുവാക്കളാണ് ഈ തട്ടിപ്പിന് ഇതിനോടകം തന്നെ ഇരയായിരിക്കുന്നത്. ഇത്തരം പോസ്റ്റുകളില്‍ ആകര്‍ഷകമായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്തിട്ടുണ്ട്. ഇത്തരം കേസുകളില്‍ ഇരയാക്കപ്പെടുന്നവര്‍ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
'ജോലി' എന്താണെന്ന് സംബന്ധിച്ച് തട്ടിപ്പുകാര്‍ യുവാക്കള്‍ക്ക് ആദ്യം വിശദീകരിച്ചു നല്‍കും. അതിനുശേഷം താത്പര്യം പ്രകടിപ്പിക്കുന്നവരില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫീസ് അല്ലെങ്കില്‍ മുന്‍കൂറായി തുക ആവശ്യപ്പെടും. പണം ലഭിച്ചുകഴിഞ്ഞാല്‍ പിന്നീട് ഇരകളുമായി യാതൊരുവിധ ബന്ധവും തട്ടിപ്പുകാര്‍ക്ക് ഉണ്ടാകുകയില്ല.
ഹരിയാന സ്വദേശിയില്‍ നിന്ന് ഇത്തരത്തില്‍ ഒരു ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ തട്ടിയെടുത്തത്. ''വ്യത്യസ്തമായ ഫീസുകള്‍ എന്ന രീതിയില്‍ നുണ പറഞ്ഞാണ് അവര്‍ എന്റെ പക്കല്‍ നിന്ന് തുക തട്ടിയെടുത്തത്,'' തട്ടിപ്പിനിരയായ യുവാവ് ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലെ എട്ട് ഗ്രൂപ്പുകള്‍ ഇത്തരത്തില്‍ വ്യാജ ഗര്‍ഭധാരണ ജോലി പരസ്യങ്ങള്‍ നല്‍കുന്നത് കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളില്‍ ഗര്‍ഭം ധരിക്കാന്‍ സഹായിക്കുന്ന പുരുഷന്മാര്‍ക്ക് വലിയ തുകയാണ് സ്ത്രീകള്‍ വാഗ്ദാനം ചെയ്യുന്നത്. 20 മുതല്‍ 25 ലക്ഷം രൂപ, ഒരു വീട്, ഒരു കാര്‍ എന്നിവയെല്ലാം വാഗ്ദാനത്തില്‍ ഉള്‍പ്പെടുന്നു. ''മൂന്ന് മാസത്തിനുള്ളില്‍ എന്നെ ഗര്‍ഭിണിയാക്കുന്നവര്‍ക്ക് 20 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കും. അയാള്‍ക്ക് എന്റെ കൂടെ താമസിക്കാവുന്നതാണ്,'' വീഡിയോയില്‍ സ്ത്രീ പറയുന്നുണ്ട്.
advertisement
ഇരകളെ ആകര്‍ഷിക്കുന്നതിനായി വീഡിയോകള്‍ കൂടാതെ സ്ത്രീകളുടെ ചിത്രങ്ങളും ഗ്രൂപ്പുകളിൽ അപ് ലോഡ് ചെയ്യുന്നുണ്ട്. എന്നാല്‍, നാണക്കേട് കാരണം സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പുരുഷന്മാര്‍ മടികാണിക്കുകയാണ് പതിവ്. ഇത് തട്ടിപ്പ് തുടരാന്‍ തട്ടിപ്പുകാരെ അനുവദിക്കുന്നു.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് പേരെ ബിഹാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Location :
Thiruvananthapuram,Kerala
First Published :
November 15, 2024 4:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൊഴില്‍രഹിതരായ യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ 'ഗര്‍ഭധാരണ ജോലി' തട്ടിപ്പിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്