നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവിന്‍റെ മൊഴി
- Published by:Anuraj GR
- news18-malayalam
Last Updated:
ഭാര്യ ഗര്‍ഭിണിയായിരുന്നതും പ്രസവിച്ചതും അറിഞ്ഞിരുന്നില്ല എന്നാണ് ഭര്‍ത്താവ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പൊലീസ് ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല...
ഇടുക്കി: പ്രസവിച്ചയുടൻ നവജാതശിശുവിനെ അമ്മ ബക്കറ്റിൽ മുക്കിക്കൊന്നു. തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ആശുപത്രിയിലെത്തിയിട്ടും പ്രസവിച്ച വിവരം യുവതി ഭർത്താവിനോട് പറഞ്ഞിരുന്നില്ല. അതേസമയം ഭാര്യ ഗര്‍ഭിണിയായതോ പ്രസവിച്ചതോ അറിഞ്ഞിരുന്നില്ല എന്നാണ് ഭര്‍ത്താവിന്റെ മൊഴി. എന്നാലിത് വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് അമിത രക്തസ്രാവത്തേത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ പരിശോധനയിൽ യുവതി മണിക്കൂറുകള്‍ക്ക് മുന്‍പേ പ്രസവിച്ചിരുന്നതായി ഡോക്ടര്‍ക്ക് മനസിലായി. ഇതോടെ കുഞ്ഞ് എവിടെയെന്ന ചോദ്യത്തോട് പരസ്പരവിരുദ്ധമായ മറുപടിയാണ് യുവതി നൽകിയത്. സംഭവത്തില്‍ ദുരൂഹത തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് പ്രസവിച്ചെന്നും കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ ഉപേക്ഷിച്ചെന്നും യുവതി മറുപടി നല്‍കി. ഡോക്ടര്‍ ഉടന്‍ തന്നെ കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു.
പൊലീസ് നടത്തിയ പരിശോധനയില്‍ മങ്കുരിയിലെ വീട്ടില്‍ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തി. എന്നാൽ കുഞ്ഞ് മരിച്ചതിന്‍റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി. പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ കൊലപാതകമാണോയെന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് തൊടുപുഴ ഡിവൈഎസ്പി മധു ബാബു പ്രതികരിച്ചു.
advertisement
ഭര്‍ത്താവും യുവതിയും മങ്കുരിയില്‍ രണ്ടു നില വീടിന്റ മുകളില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രസവിച്ച വിവരം അറിയാതെയാണ് ഭര്‍ത്താവും ഇവരുടെ വീട്ടുടമസ്ഥനും യുവതിയെ രാത്രിയില്‍ ആശുപത്രിയിലെത്തിച്ചതെന്നാണ് ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ യുവതി പ്രസവിച്ചതും കുഞ്ഞ് മരിച്ചതുമെല്ലാം ഭർത്താവ് അറിഞ്ഞിരുന്നതായാണ് മനസിലായത്.
advertisement
എന്നാൽ പൊലീസ് മൊഴിയെടുത്തപ്പോൾ ഭാര്യ ഗര്‍ഭിണിയായിരുന്നതും പ്രസവിച്ചതും അറിഞ്ഞിരുന്നില്ല എന്നാണ് ഭര്‍ത്താവ് മൊഴി നൽകിയിരിക്കുന്നത്. പൊലീസ് ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല. വീടിന് പുറത്ത് പോലും ഇറങ്ങാതെ ഗര്‍ഭിണിയാണെന്ന വിവരം യുവതി മറച്ച് വച്ചിരുന്നതായാണ് വീടിന് തൊട്ടടുത്ത് താമസിച്ചിരുന്നവർ പറയുന്നത്. സംശയം തോന്നിയ ആശാവര്‍ക്കര്‍ കഴിഞ്ഞ ദിവസം യുവതിയോട് വിവരം അന്വേഷിച്ചിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടുന്നതിനുള്ള മരുന്ന് കഴിച്ചതിനാലാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി ഇവരോട് പറഞ്ഞത്. അമിത രക്ത സ്രാവത്തെ തുടര്‍ന്ന് അവശ നിലയിലായ യുവതി പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തി.
Location :
First Published :
Aug 11, 2022 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവിന്‍റെ മൊഴി










