അമ്പലമുക്ക് വിനീത വധക്കേസിൽ പ്രതിക്ക് വധശിക്ഷ; നാലരപ്പവൻ സ്വർണമാലയ്ക്കായി പട്ടാപ്പകൽ അരുംകൊല
- Published by:Rajesh V
- news18-malayalam
Last Updated:
2022 ഫെബ്രുവരി 6നായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ സംഭവം. കടുത്ത ലോക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് രാജേന്ദ്രൻ പട്ടാപ്പകൽ വനിതയെ നഗരഹൃദയത്തിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. വിനീതയുടെ സ്വർണമാല കവർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു കൊലപാതകം
തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വില്‍പന ശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളിക്കോണത്ത് വീട്ടിൽ രാഗിണി മകൾ വിനീതയെ (38) കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന് (40) വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹൻ ആണ് കേസിൽ ശിക്ഷ വിധിച്ചത്. കൊലപാതകം, കുറ്റകരമായ വസ്തു കയ്യേറ്റം, കൊലപ്പെടുത്തി കവർച്ച, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് അഡീഷണൽ സെഷൻസ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം മുഖവിലയ്ക്ക് എടുത്താണ് കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു പുറമേ 8,10,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍ 4 ലക്ഷം രൂപ മരിച്ച വിനീതയുടെ മക്കള്‍ക്ക് നല്‍കണം. പ്രതിക്ക് വധശിക്ഷ നല്‍കാനുള്ള എല്ലാ കാരണങ്ങളും ഉണ്ടായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതില്‍നിന്ന് പ്രതി സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള ഒരു സാധ്യതയും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറിൽ ഡാനിയൽ മകൻ രാജേന്ദ്രനാണ് (40) കേസിലെ ഏക പ്രതി. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സൈബർ ഫോറൻസിക് തെളിവുകളും സാഹചര്യ തെളിവുകളെയും മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, 7 ഡിവിഡി ഉൾപ്പടെ 68 ലക്ഷ്യം വകകളും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
advertisement
2022 ഫെബ്രുവരി 6നായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ സംഭവം. കടുത്ത ലോക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് രാജേന്ദ്രൻ പട്ടാപ്പകൽ വനിതയെ നഗരഹൃദയത്തിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. വിനീതയുടെ സ്വർണമാല കവർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു കൊലപാതകം.
പ്രതി നടത്തിയ മുൻകൊലപാതകങ്ങളുടെ വിവരം കോടതി ശേഖരിച്ചിരുന്നു. പ്രതിയെ സംബന്ധിച്ച് ഏഴ് റിപ്പോർട്ടുകൾ കോടതി ആവശ്യപ്പെട്ടിരുന്നു. കന്യാകുമാരി ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഉൾപ്പെടെയാണ് കോടതി പരിശോധിച്ചത്. പ്രതി ചെയ്ത കുറ്റം അപൂർവങ്ങളിൽ അപൂർവം എന്ന് പ്രോസീക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസീക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
advertisement
പ്രതി നടത്തിയ നാലുകൊലപാതകങ്ങളിൽ മൂന്നും സ്ത്രീകൾ
അമ്പലമുക്ക് കുറവൻകോണം റോഡിലെ 'ടാബ്സ് അഗ്രി ക്ലിനിക്' എന്ന സ്ഥാപനത്തിൽ ചെടികൾക്ക് വെള്ളം ഒഴിക്കാൻ എത്തിയ വിനീതയെ തമിഴ്നാട്ടിൽനിന്നും പേരൂർക്കടയിലെ ടീ സ്റ്റാൾ ജീവനക്കാരനായിരുന്ന രാജേന്ദ്രൻ ചെടി വാങ്ങാനെന്ന വ്യാജേനയെത്തി കൊലപ്പെടുത്തുകയായിരുന്നു. രണ്ടുവർഷം മുമ്പ് ഹൃദ്രോഗ ബാധിതനായി ഭർത്താവ് മരിച്ച വിനീത കൃത്യത്തിന് ഒമ്പത് മാസം മുമ്പാണ് ഈ സ്ഥാപനത്തിൽ ജോലിക്കെത്തിയത്.
അലങ്കാരച്ചെടി വിൽപ്പന കേന്ദ്രത്തിലെത്തിയ രാജേന്ദ്രൻ തൻ്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിനീതയെ കഴുത്തിൽ കുത്തികൊലപ്പെടുത്തിയ ശേഷം വിനിതയുടെ കഴുത്തിൽ കിടന്ന നാലരപവൻ സ്വർണമാലയുമായി രക്ഷപ്പെട്ട ഇയാളെ ഫെബ്രുവരി 11 ന് തിരുനൽവേലിക്ക് സമീപമുള്ള കാവൽ കിണറിൽ നിന്നുമാണ് പേരൂർക്കട സിഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വിനീത ധരിച്ചിരുന്ന സ്വർണമാല കാവൽ കിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്നത് പൊലീസ് കണ്ടെടുത്തിരുന്നു.
advertisement
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ദീന്‍, ദേവിക മധു, ഫസ്ന ജെ, ചിത്ര ഒ എസ് എന്നിവർ ഹാജരായി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന സ്പർജൻ കുമാറിന്റെ മേല്‍നോട്ടത്തില്‍ കന്റോൺമെന്റ് എ സിയായിരുന്ന വി എസ് ദിനരാജ്, പേരൂര്‍ക്കട സി ഐ ആയിരുന്ന വി സജികുമാര്‍, ജുവനപുടി മഹേഷ് ഐപിഎസ്, സബ് ഇൻസ്പക്ടർമാരായ എസ് ജയകുമാർ, ആർ അനിൽകുമാർ, മീന എസ് നായർ, സീനിയർ സിവിൽ പൊലീസുകരായ പ്രമോദ് ആർ, നൗഫൽ റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്..
advertisement
സമാനസ്വഭാവമുള്ള മൂന്ന് കൊലപാതകങ്ങൾ തമിഴ്നാട്ടിൽ ചെയ്തശേഷം ജാമ്യത്തിൽ കഴിയവെയാണ് പ്രതി പേരൂർക്കടയിലെ കൊലപാതകം നടത്തിയത്. തമിഴ്നാട് തിരുനെൽവേലി ആരുൽവാമൊഴി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ (58) , ഭാര്യ വാസന്തി (55), വളർത്ത് മകൾ അഭിശ്രീ (13) എന്നിവരെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രൻ.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
April 24, 2025 11:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്പലമുക്ക് വിനീത വധക്കേസിൽ പ്രതിക്ക് വധശിക്ഷ; നാലരപ്പവൻ സ്വർണമാലയ്ക്കായി പട്ടാപ്പകൽ അരുംകൊല