മലപ്പുറം: ഫേസ്ബുക്കിലൂടെ പ്രണയിച്ച വീട്ടമ്മയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മുഹ്സിൻ(28), ആഷിക്(25), ആസിഫ്(23) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ മുഹ്സിൻ ഫേസ്ബുക്ക് വഴി പ്രവാസിയുടെ ഭാര്യയായ വീട്ടമ്മയുമായി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് മയക്കുമരുന്ന് നൽകി വീട്ടമ്മയെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. അതിനുശേഷം സുഹൃത്തുക്കൾക്ക് കാഴ്ചവെക്കുകയും ചെയ്തു.
ആറുമാസം മുമ്പാണ് പ്രതി മുഹ്സിൻ ഫേസ്ബുക്കിലൂടെ വീട്ടമ്മയെ പരിചയപ്പെടുന്നത്. സൗഹൃദം നടിച്ച് ഇയാൾ വീട്ടമ്മയെ ലഹരി മരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. വീട്ടമ്മ ലഹരിക്കടിമയായതോടെ മുഹ്സിൻ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം അവർ എത്തി. ഇതോടെയാണ് മുഹ്സിൻ പല സ്ഥലങ്ങളിൽവെച്ച് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് സുഹൃത്തുക്കളായ ആഷിക്കിനും ആസിഫിനും റിഷാദിനും ഇയാൾ യുവതിയെ കാഴ്ചവെച്ചു.
ഇതോടെയാണ് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞ ദിവസം പുലർച്ചെ പ്രതികളെ വീടുകളിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ റിഷാദ് പോലീസ് സംഘത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Also Read- ബലാത്സംഗം ചെയ്തയാളുടെ അമ്മയെ പതിനേഴുകാരി വെടിവെച്ചുവീഴ്ത്തി
രണ്ട് കുഞ്ഞുങ്ങളുള്ള യുവതിയുടെ ഭർത്താവ് പ്രവാസിയാണ്. രാത്രി കാലങ്ങളിലാണ് മുഹ്സിൻ വീട്ടമ്മയുമായി ഫോണിൽ ബന്ധപ്പെട്ടത്. ഇവരുടെ അടുപ്പം പ്രണയത്തിലേക്ക് മാറിയതോടെയാണ് മുഹ്സിൻ ലഹരിമരുന്ന് ഉപയോഗിക്കാൻ വീട്ടമ്മയെ പ്രേരിപ്പിച്ചതും ലൈംഗികമായി പീഡിപ്പിക്കുന്നതും. മുഹ്സിൻ തനിക്ക് എംഡിഎംഎ നൽകിയിരുന്നതായി വീട്ടമ്മ പൊലീസിനോട് പറഞ്ഞു. അഞ്ചുതവണ എംഡിഎംഎ നൽകിയതായാണ് അവർ മൊഴി നൽകിയത്. അത് എംഡിഎംഎ ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.