എറണാകുളം കിഴക്കമ്പലത്ത് പ്രഭാതസവാരിക്കിറങ്ങിയവർക്കിടയിലേക്ക് അമിതവേഗതയിലെത്തിയ കാർ ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. രോഗിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന രോഗിയും ഹൃദയാഘാതത്തെതുടർന്ന് മരിച്ചു.
കിഴക്കമ്പലം പഴങ്ങനാട് പുലർച്ചെ 5.45നായിരുന്നു അപകടം. സുബൈദ, നസീമ, സജിത, ബീവി എന്നിവർ പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു. ഇവർക്കിടയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുബൈദയും നസീമയും തെറിച്ചുപോയി. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച് ഏതാനും സമയങ്ങൾക്കു ശേഷം ഇരുവരും മരിച്ചു.
അപകടത്തിൽ സജിത, ബീവി എന്നിവർക്ക് പരിക്കേറ്റു. ഇവരെ പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ കാലിന് പൊട്ടൽ ഏറ്റിട്ടുണ്ട്.
പൂക്കാട്ടുപടി സ്വദേശിനിയെ ഡോ: സ്വപ്നയെ കൊണ്ടുപോയ കാറാണ് അപകടത്തിൽപ്പെട്ടത്. സ്വപ്നക്ക് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ഇവരുടെ ഭർത്താവാണ് കാറുമായി ആശുപത്രിയിലേക്ക് തിരിച്ചത്. പഴങ്ങനാട് എത്തിയപ്പോഴാണ് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്. അപകടം ഉണ്ടായ ശേഷം കാർ നിർത്താതെ കടന്നുപോവുകയായിരുന്നു. അതിനുശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർ സ്വപ്ന ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
നേരത്തെയും നിരവധി തവണ പഴങ്ങനാട് അപകടം ഉണ്ടായിട്ടുണ്ട്. ജംഗ്ഷന് സമീപമുള്ള വളവാണ് അപകടത്തിന് പ്രധാനകാരണം. കഴിഞ്ഞ വർഷം ഇവിടെ ഒരു സ്കൂട്ടർ അപകടത്തിൽ പെട്ടിരുന്നു. ഓടിച്ചിരുന്ന ആൾ മരിച്ചു. കഴിഞ്ഞ ആഴ്ച ഒരു കാർ അപകടത്തിൽ പെടുകയും ചെയ്തിരുന്നു. നിരന്തരമായ അപകടങ്ങൾ ഉണ്ടായിട്ടും ഈ വളവ് നേരെയാക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അപകടമുണ്ടായ തുടർന്ന് പി.വി. ശ്രീനിജൻ എം.എൽ.എ. സ്ഥലത്തെത്തി. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകട കാരണം എന്നാണ് ശ്രീനിജൻ ആരോപിച്ചത്.
പഴങ്ങനാട് ജംഗ്ഷന് സമീപം അപകടമുണ്ടായ സ്ഥലത്ത് റോഡ്
മറയ്ക്കുന്ന രീതിയിൽ ഒരു മതിൽ നിർമ്മിച്ചിരുന്നു. ഇതുമൂലം എതിരെ വരുന്ന വാഹനങ്ങൾ കാണുന്നതിനും ബുദ്ധിമുട്ടുണ്ട്. ഇതും അപകടത്തിന് കാരണമായി. വാഹന അപകടത്തെത്തുടർന്ന് ഈ മതിൽ പൊളിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട്. ഒരു സ്വകാര്യ വ്യക്തിയായിരുന്നു മതിൽ നിർമ്മിച്ചത്. ഇത് പൊളിച്ചു മാറ്റണമെന്ന് നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പഴങ്ങനാട്ടെ വാഹന അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ദൃക്സാക്ഷികളുടെ മൊഴി എടുത്തു. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമിതവേഗതയിൽ ആയിരുന്നോ വാഹനം എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. വാഹനം ഓടിച്ചിരുന്ന ഡോക്ടർ സ്വപ്നയുടെ ഭർത്താവിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം ഇവരുടെ വീടുകളിൽ എത്തിച്ചു. സംസ്കാരചടങ്ങുകൾ പിന്നീട് നടക്കും.
Summary: Two woman, other than a patient in a car, died upon hit by the vehicle in Kizhakkambalam
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Kizhakkambalam