യുപിയിൽ 33 കുട്ടികളെ പത്തു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ
- Published by:Sarika N
- news18-malayalam
Last Updated:
മൂന്ന് വയസ്സുകാരിയുൾപ്പെടെയുള്ള കുഞ്ഞുങ്ങളെ പീഡിപ്പിച്ച ഈ സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി
ഉത്തർപ്രദേശ്: ബന്ദയിൽ 33 കുട്ടികളെ പത്തു വർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതികളായ ദമ്പതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. ബന്ദയിലെ പ്രത്യേക പോക്സോ കോടതിയാണ് പ്രതികളായ രാംഭവൻ, ഭാര്യ ദുർഗ്ഗാവതി എന്നിവർക്ക് കഠിനശിക്ഷ നൽകിയത്. മൂന്ന് വയസ്സുകാരിയുൾപ്പെടെയുള്ള കുഞ്ഞുങ്ങളെ പീഡിപ്പിച്ച ഈ സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
യുപി ജലസേചന വകുപ്പിലെ ജൂനിയർ എഞ്ചിനീയറായിരുന്ന രാംഭവൻ 2010 മുതൽ 2020 വരെയുള്ള കാലയളവിലാണ് പീഡനങ്ങൾ നടത്തിയത്. വീഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകി പ്രലോഭിപ്പിച്ചായിരുന്നു ഇയാൾ കുട്ടികളെ വലയിലാക്കിയിരുന്നത്. ക്രൂരമായ പീഡനത്തെത്തുടർന്ന് പല കുട്ടികൾക്കും ശാരീരികമായും മാനസികമായും ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. ചില കുട്ടികൾ വർഷങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയതായും സിബിഐ അന്വേഷണത്തിൽ കണ്ടെത്തി.
അതിജീവിച്ച ഓരോ കുട്ടിക്കും പത്തു ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും പ്രതികളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണം കുട്ടികൾക്കിടയിൽ തുല്യമായി വിഭജിക്കണമെന്നും കോടതി ഉത്തരവിട്ടു. 2020 ഒക്ടോബറിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ 2021 ഫെബ്രുവരിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ശാസ്ത്രീയമായ തെളിവുകളുടെയും കുട്ടികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ സിബിഐ ശക്തമായ വാദമാണ് കോടതിയിൽ നിരത്തിയത്. കുട്ടികളോട് കാട്ടിയ ക്രൂരതയ്ക്കും കുറ്റകൃത്യത്തിന്റെ ആസൂത്രിത സ്വഭാവത്തിനും വധശിക്ഷയല്ലാതെ മറ്റൊരു ശിക്ഷയും മതിയാകില്ലെന്ന് കോടതി വ്യക്തമാക്കി.
Location :
Uttar Pradesh
First Published :
Feb 21, 2026 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുപിയിൽ 33 കുട്ടികളെ പത്തു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ










