കോയമ്പത്തൂർ: സാമൂഹിക മാധ്യമങ്ങളിൽ കൂടി ഗുണ്ടാ സംഘങ്ങൾക്കിടയിൽ സ്പർധ വളര്‍ത്താൻ ശ്രമിച്ച യുവതി പിടിയിൽ. രണ്ടാഴ്ചത്തെ തെരച്ചിലിനുശേഷമാണ് വിനോദിനെയന്ന തമന്നയെ(23) പൊലീസ് പിടികൂടിയത്. ‘ഫ്രണ്ട്സ് കാള്‍ മീ തമന്ന’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി വീഡിയോ പങ്കുവെച്ചിരുന്നത്.
തമന്നയെ പിടികൂടുന്നതിനായി തമിഴ്നാട് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു, ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷണ്‍മുഖം ഒളിവിലാണ്. 2021-ല്‍ പീളമേട് സ്റ്റേഷന്‍പരിധിയില്‍ കഞ്ചാവ് വിറ്റതിന് അറസ്റ്റിലായി ജാമ്യത്തിലായിരുന്നു വിനോദിനി.
Also Read-മാരകായുധങ്ങളുമായി കഞ്ചാവ് കേസ് പ്രതിയുടെ റീൽസ്; ‘തമന്ന’യെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം
വിനോദിനി ഗുണ്ടാ സംഘങ്ങള്‍ക്കിടയിൽ സ്പർധ വളർത്താൻ സാമൂഹികമാധ്യമം ഉപയോഗിച്ചതായി ശ്രദ്ധയിൽപ്പെട്ടതോടെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണം ആരംഭിച്ചതോടെ വിനോദിനി ഒളിവില്‍ പോയി. ബുധനാഴ്ചരാവിലെ സേലം സംഘഗിരിയില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് വിനോദിനിയെ പൊലീസ് പിടികൂടിയത്.
ഒളിവിലിരിക്കെ പലയിടങ്ങളിൽ നിന്നും വിനോദിനി വീഡിയോ പങ്കുവെച്ചിരുന്നു. രണ്ടുവര്‍ഷംമുമ്പ്‌ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ക്കൂടി വരുന്നതെന്നും താന്‍ വിവാഹിതയായി ആറുമാസം ഗര്‍ഭിണിയാണെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിനോദിനി തിങ്കളാഴ്ച വീഡിയോ പങ്കുവെച്ചിരുന്നു.
കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ വിനോദിനിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ജയിലിലെ വനിതാജയിലിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.