കൊല്ലം: ശാസ്താംകോട്ട ശൂരനാട് ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് കിരൺ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൂടിയായ കിരണിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതിനിടെ മകളെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ രംഗത്തെത്തി. കാറു വിൽക്കണമെന്നാവശ്യപ്പെട്ട് വിസ്മയയെ കിരൺ മർദ്ദിക്കുമായിരുന്നുവെന്ന് ത്രിവിക്രമൻ നായർ പറഞ്ഞു.
മൂന്നു മാസമായി മകൾക്കു നേരെ കടുത്ത മർദ്ദനമായിരുന്നു. കടയ്ക്കലിലെ സ്വന്തം വീട്ടിലേക്ക് വന്നെങ്കിലും പിന്നീട് വിസ്മയ വീണ്ടും ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങി. കടയ്ക്കലിലെ വീട്ടിലും കിരൺ മകളെ തല്ലിയെന്നും അച്ഛൻ പറഞ്ഞു. വിവരമറിഞ്ഞെത്തിയ എസ് ഐയേയും കൈയേറ്റം ചെയ്തു. മർദ്ദനമേറ്റ ചിത്രങ്ങൾ മകൾ അയച്ചത് പോലീസിനും വനിതാ കമ്മിഷനും കൈമാറിയെന്നും വിസ്മയയുടെ അച്ഛൻ വ്യക്തമാക്കി.
തിങ്കളാഴ്ച പുലർച്ചെയാണ് വിസ്മയയെ ശാസ്താംകോട്ട ശാസ്താംനടയിലെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മകളെ ഭർത്താവ് കിരൺകുമാർ കൊലപ്പെടുത്തിയത് തന്നെയാണെന്നാണ് വിസ്മയയുടെ പിതാവിൻറെ ആവർത്തിച്ചുള്ള ആരോപണം.
2020 മെയ് 31 നായിരുന്നു വിസ്മയയും കിരൺകുമാറും തമ്മിലുള്ള വിവാഹം. 100 പവൻ സ്വർണവും ഒരു ഏക്കർ 20 സെന്‍റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നൽകിയത്. എന്നാൽ കാർ വിറ്റ് പണം നൽകാൻ വീട്ടുകാരോട് ആവശ്യപ്പെടാൻ വിസ്മയയെ ഇയാൾ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണ് മകളെ ഇയാൾ നിരന്തരം മർദ്ദിച്ചതെന്നും വിസ്മയയുടെപിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു.
Also See- കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍
കാറിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്, കുറച്ച് നാൾ മുമ്പ് മദ്യപിച്ച് ലക്കുകെട്ട് കിരൺ പാതിരാത്രിയിൽ വിസ്മയയെ വീട്ടിൽ കൊണ്ടാക്കുകയും വീട്ടുകാരുടെ മുൻപിൽ വെച്ച് മർദ്ദിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത സഹോദരൻ വിജിത്തിനെയും കയ്യേറ്റം ചെയ്തു. എന്നാൽ ഒരു മാസം കഴിഞ്ഞ് വിസ്മയ ഭർത്താവിനൊപ്പം മടങ്ങി. പിന്നെയും മർദ്ദനം തുടർന്നതോടെ ഇക്കാര്യം അമ്മ സജിതയെ വിസ്മയ ഫോണിലൂടെ അറിയിച്ചു. മരിക്കുന്നതിന് തലേദിവസവും മർദ്ദനമേറ്റ പാടുകൾ ഫോണിൽ പകർത്തി അമ്മയ്ക്കയച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Dowry, Kollam, Murder, Suicide, Vismaya Death, Vismaya death case