മദ്യശാലകൾ തുറന്നു; ശുചീന്ദ്രത്ത് മദ്യലഹരിയിൽ നാലംഗ സംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാളുടെ നില ഗുരുതരം
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതികളെ പിടികൂടാനായി രണ്ട് സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചു.
നാഗർകോവിൽ: തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നതിന് പിന്നാലെ മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു. കുത്തേറ്റ മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്ത് തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ശുചീന്ദ്രം പറക്ക ചർച്ച് തെരുവ് സ്വദേശി അയ്യപ്പൻ (24) ആണ് മരിച്ചത്. അയ്യപ്പന്റെ സുഹൃത്ത് എം എം കെ നഗർ സ്വദേശി സന്തോഷ് (24) ആണ് കുത്തേറ്റ് ചികിത്സയിലുള്ളത്.
പൊലീസ് പറയുന്നത് ഇങ്ങനെ- അയ്യപ്പനും സന്തോഷും ബൈക്കിൽ വരുന്നതിനിടെ പെരിയക്കുളത്ത് എത്തിയപ്പോൾ നാലംഗ സംഘം റോഡിനരികിൽ ഇരുന്ന് മദ്യപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് ഇരുവരും ചേർന്ന് ചോദ്യം ചെയ്തു. തുടർന്ന് വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിനിടെ സംഘത്തിലൊരാൾ കത്തിയെടുത്ത് സന്തോഷിനെയും അയ്യപ്പനെയും കുത്തുകയുമായിരുന്നു. കുത്തേറ്റ് ഇരുവരും വീണതോടെ സംഘം ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് രണ്ടു പേരെയും നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അയ്യപ്പൻ മരിച്ചിരുന്നു.
advertisement
സന്തോഷ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ, കന്യാകുമാരി ഡി എസ് പി ഭാസ്‌കരൻ എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ശുചീന്ദ്രം പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കന്യാകുമാരി ഡി എസ് പി ഭാസ്കരന്റെ നേതൃത്വത്തിൽ രണ്ട് സ്‌പെഷ്യൽ ടീം രൂപീകരിച്ച് പ്രതികളെ അന്വേഷിച്ചുവരുന്നു. അയ്യപ്പൻ ആറുമാസം മുൻപാണ് വിവാഹിതനായത്.
advertisement
കാത്തിരിപ്പിനൊടുവിൽ മദ്യശാലകൾ തുറന്നു; ദീപം തെളിയിച്ച് ആഘോഷം
കോവിഡ് കേസുകളിൽ കുറവ് വന്ന് തുടങ്ങിയതോടെ തമിഴ്നാട് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രധാനപ്പെട്ടത് 27 ജില്ലകളിൽ മദ്യശലകൾ തുറക്കാനുള്ള തീരുമാനമായിരുന്നു. പ്രതിപക്ഷത്തിന്‍റെ വിമർശനങ്ങൾക്കിടെയാണ് ജില്ലകളിൽ മദ്യശാലകൾ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. ഇതിനിടെ മദ്യം വാങ്ങാൻ എത്തിയ ആൾ കുപ്പി ദീപത്തിന് മുന്നിൽവെച്ച് ആരാധിക്കുന്ന വീഡിയോ വൈറലായിരുന്നു.
advertisement
മധുരെയിലെ ഒരു മദ്യശാലയ്ക്ക് മുന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐയും ഇതിന്‍റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ആരതി ഉഴിയുന്നതിന് സമാനമായിരുന്നു ഇയാളുടെ ആരാധനയെന്നാണ് റിപ്പോർട്ടുകൾ. രാവിലെ മദ്യഷോപ്പിലെത്തിയ ഒരാൾ കർപ്പൂരം കത്തിച്ച ശേഷം കുപ്പി വാങ്ങുന്നതാണ് വീഡിയോയിലുള്ളത്. കർപ്പൂരം കത്തിച്ച തട്ട് നിലത്ത് വച്ച് കുപ്പി വാങ്ങിയ ശേഷം മദ്യകുപ്പികൾ ദീപത്തിന് മുന്നില്‍ വച്ച് ആരാധിക്കുന്നതും വീഡിയോയില്‍ കാണാം. മദ്യം വാങ്ങാൻ ഇവിടെയത്തിയ മറ്റുചിലരും ഇതിൽ പങ്കാളിയായിരുന്നു. ദീപത്തിന് മുന്നിൽ വെച്ച കുപ്പിയെ ആരാധിച്ച ശേഷമാണ് ഇവർ കുപ്പി എടുക്കുന്നത്.
advertisement
#WATCH | A local in Madurai worships bottles of liquor after Tamil Nadu govt permits the reopening of liquor shops in the state pic.twitter.com/sIp9LUR0GM
— ANI (@ANI) June 14, 2021
തമിഴ്‌നാട്ടിലെ 27 ജില്ലകളിലാണ് സര്‍ക്കാര്‍ മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരയാണ് മദ്യഷോപ്പുകളുടെ പ്രവർത്തന സമയം. അതേസമയം സർക്കാർ തീരുമാനത്തിനെതിരെ എഐഎഡിഎംകെയും ബിജെപിയും രംഗത്ത് വന്നു.
Location :
First Published :
June 15, 2021 5:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യശാലകൾ തുറന്നു; ശുചീന്ദ്രത്ത് മദ്യലഹരിയിൽ നാലംഗ സംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാളുടെ നില ഗുരുതരം