ചൈനയിൽ കോവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. രാജ്യത്ത് വൈറസ് വ്യാപനം വീണ്ടും ഉയരുന്നത് തടയാൻ കേന്ദ്രം പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ വർഷത്തെ തന്റെ അവസാനത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ കോവിഡിനെതിരെ ജാഗ്രത പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം തടയാൻ കേന്ദ്രം സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികൾ എന്തൊക്കെ?
പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിആർ ടെസ്റ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കുമെന്നും ആരോഗ്യ സംവിധാനങ്ങൾ പര്യാപ്തമാണെന്ന് ഉറപ്പാക്കാൻ ഡിസംബർ 27 ന് മോക്ക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, പൂനെ, ഇൻഡോർ, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ ശനിയാഴ്ച മുതൽ പരിശോധിക്കാൻ ആരംഭിച്ചിട്ടുണ്ട്.
Also read-കോവിഡ് :വിദേശത്ത് നിന്ന് എത്തുന്നവർ ചെയ്യേണ്ടതെന്തൊക്കെ? എയർ സുവിധ പോർട്ടൽ എങ്ങനെ ഉപയോഗിക്കാം
ചൈനയിൽ നിന്നും മറ്റ് നാല് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാരിൽ പനിയോ കോവിഡോ കണ്ടെത്തിയാൽ അവരെ ക്വാറന്റൈൻ ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇന്ത്യയിലേക്കെത്തുന്നതിനു മുൻപ് അവരുടെ ആർടി-പിസിആർ റിപ്പോർട്ടുകൾ മുൻകൂട്ടി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
എയർ സുവിധ പോർട്ടൽ
മേൽപറഞ്ഞ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ ‘എയർ സുവിധ’ ഫോം പൂരിപ്പിക്കേണ്ടത് നിർബന്ധമാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. 2020 ഓഗസ്റ്റിലാണ് എയർ സുവിധ പോർട്ടൽ ആരംഭിച്ചത്. അന്താരാഷ്‌ട്ര യാത്രക്കാർക്ക് അവരുടെ യാത്ര, കോവിഡ് വാക്‌സിനേഷൻ, ടെസ്റ്റിംഗ് സ്റ്റാറ്റസ് എന്നിവയുടെ വിശദാംശങ്ങൾ സമർപ്പിക്കുന്നതിനു വേണ്ടിയാണ് പോർട്ടൽ ആരംഭിച്ചത്. കോവിഡ് കേസുകൾ കുറഞ്ഞതിനെത്തുടർന്ന് ഈ വർഷം നവംബറിൽ അത് നിർബന്ധമല്ലാതാക്കിയിരുന്നു. കോവിഡ് കേസുകൾ കുറയുകയും കൂടുതൽ ജനങ്ങൾക്ക് വാക്സിൻ നൽകുകയും ചെയ്തതോടെ, നവംബർ മാസത്തോടെ അന്താരാഷ്ട്ര യാത്രക്കാർക്കായുള്ള നിർബന്ധിത ആർടി-പിസിആർ ടെസ്റ്റുകളും നിർത്തലാക്കിയിരുന്നു. എന്നാലിപ്പോൾ ദക്ഷിണ കൊറിയ, ഹോങ്കോംഗ്, യൂറോപ്പ്, അമേരിക്ക, ബ്രസീൽ തുടങ്ങിയ സ്ഥലങ്ങളിൽ കേസുകൾ വർദ്ധിക്കുന്നതിനാൽ കേന്ദ്ര സർക്കാർ കോവിഡിനെതിരെ നടപടികൾ കർശനമാക്കുകയാണെന്ന് മാണ്ഡവ്യ പറഞ്ഞു.
Also read-ചൈന ഉൾപ്പടെ അഞ്ച് രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് ആർടി-പിസിആർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ
ഓക്സിജൻ വിതരണം
രണ്ടാം കോവിഡ് തരംഗത്തിൽ രാജ്യം അഭിമുഖീകരിച്ച വെല്ലുവിളികൾ കണക്കിലെടുത്ത്, ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിന് ഓക്സിജൻ കൺട്രോൾ റൂമുകൾ വീണ്ടും സജ്ജമാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനങ്ങൾക്കുള്ള നിർദേശങ്ങൾ
അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനാണ് കേന്ദ്ര നിർദേശം. പ്രഷർ സ്വിംഗ് അഡ്‌സോർപ്‌ഷൻ (പിഎസ്‌എ) ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകൾ പൂർണമായും പ്രവർത്തനക്ഷമമാക്കണമെന്നും അവ പരിശോധിക്കുന്നതിനായി പതിവായി മോക്ക് ഡ്രില്ലുകൾ നടത്തണണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. വെന്റിലേറ്ററുകൾ, BiPAP, SpO2 സംവിധാനങ്ങൾ തുടങ്ങിയ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.