ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരനും ഭാര്യ മേഗനും അടുത്തിടെ ഓപ്ര വിൻഫ്രെയുമായി നടത്തിയ അഭിമുഖം വിവാദമായിരുന്നു. അഭിമുഖത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഹാരിയുടെയും മേഗന്റെയും മകന് രാജകീയ പദവി നിഷേധിക്കപ്പെട്ടുവെന്ന ആരോപണമാണ്. ആർച്ചിയുടെ നിറമാണ് ഇതിന് കാരണമെന്നും ഇവർ ആരോപിച്ചു.
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏഴാം തലമുറക്കാരനാണ് ഹാരിയുടെയും മേഗന്റെയും മകൻ ആർച്ചി മൗണ്ട് ബാറ്റൺ-വിൻഡ്സർ. ആർച്ചിയ്ക്ക് രാജകുമാരൻ എന്ന പദവി പേരിനൊപ്പമില്ല. എന്നാൽ ഹാരിയുടെ ജ്യേഷ്ഠൻ വില്യം രാജകുമാരന്റെ മക്കൾക്ക് പേരിനൊപ്പം രാജപദവിയുണ്ട്. ജോർജ്ജ് രാജകുമാരൻ, ഷാർലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരൻ എന്നിവരാണ് വില്യം രാജകുമാരന്റെ മക്കൾ.
ഗർഭിണിയായിരുന്നപ്പോൾ തന്നെ മകന്റെ പേരിനൊപ്പം രാജകുമാരൻ എന്ന പദവി ചേർക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മേഗൻ വ്യക്തമാക്കിയിരുന്നു. ഇത് പ്രോട്ടോക്കോളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും മേഗൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കുടുംബത്തിലെ രാജകുമാരൻ എന്ന പദവി ഇല്ലാത്ത ആദ്യത്തെ കറുത്ത നിറക്കാരനായ പേരക്കുട്ടിയാണ് ആർച്ചിയെന്ന് മേഗൻ അഭിമുഖത്തിൽ പറഞ്ഞു.
ആർച്ചി രാജകുമാരനാണോ?
ആർച്ചി ഉൾപ്പെടെ ഒൻപത് പേരക്കുട്ടികളാണ് എലിസബത്ത് രാജ്ഞിക്കുള്ളത്. അവരിൽ എല്ലാവരും രാജകുമാരന്മാരും രാജകുമാരിമാരും അല്ല. എന്നാൽ വില്യം രാജകുമാരന്റെ മൂന്ന് മക്കൾ രാജകുമാരന്മാരും രാജകുമാരിയുമാണ്. 1917 ൽ ജോർജ്ജ് അഞ്ചാമൻ രാജാവ് പുറപ്പെടുവിച്ച ഉത്തരവിൽ രാജകുമാരന്റെയും രാജകുമാരിയുടെയും സ്ഥാനപ്പേരുകൾ രാജാവിന്റെ മൂത്ത മക്കൾക്കും, രാജാവിന്റെ മക്കളുടെ മൂത്തമക്കൾക്കുമാണ്. അതായത് വെയിൽസ് രാജകുമാരന്റെ മൂത്തമകന്റെ മൂത്തമകൻ എന്ന പദവി വില്യമിന്റെ മകൻ പ്രിൻസ് ജോർജ്ജിനാണ്.
Also Read-
വിവാദമായ ഹാരി-മേഗൻ അഭിമുഖം എന്താണ്? അഭിമുഖം നടത്തിയ ഓപ്ര വിൻഫ്രിക്ക് ലഭിച്ചത് 51 കോടി
വർദ്ധിച്ചുവരുന്ന രാജഭരണ പദവികൾ വെട്ടിക്കുറയ്ക്കുന്നതിനാണ് ഈ നിയമം രൂപപ്പെടുത്തിയതെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളജിലെ കോൺസ്റ്റിറ്റ്യൂഷൻ യൂണിറ്റിലുള്ള ബോബ് മോറിസ് പറഞ്ഞു. വിക്ടോറിയ രാജ്ഞിയ്ക്ക് ഒൻപത് മക്കളുണ്ടായിരുന്നു, അവരെല്ലാം രാജകുമാന്മാരും രാജകുമാരിമാരും ആയിരുന്നു. അതിനുശേഷം അവർക്ക് കുട്ടികളുണ്ടായപ്പോൾ രാജപദവികൾ വെട്ടിക്കുറയ്ക്കാനായി ജോർജ്ജ് അഞ്ചാമൻ പുതിയ നിയമം നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ നിയമങ്ങളിൽ ഭേദഗതി വരുത്താൻ രാജ്ഞിയ്ക്ക് അധികാരമുണ്ട്, 2012 ൽ വില്യം രാജകുമാരന്റെയും ഭാര്യ കാതറിന്റെയും എല്ലാ മക്കളും (മൂത്തയാൾ മാത്രമല്ല) രാജകുമാരന്മാരും രാജകുമാരിമാരും ആയിരിക്കുമെന്ന് വിധിച്ചിരുന്നു.
ജോർജ്ജ് അഞ്ചാമന്റെ നിയമം അനുസരിച്ച് ആർച്ചി ഒരു രാജകുമാരനല്ല. എന്നാൽ ആർച്ചിക്ക് വേണ്ടി ഈ രീതി മാറ്റാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അഭിമുഖത്തിൽ മേഗൻ പറയുന്നുണ്ട്. എന്നാൽ ആർച്ചിയുടെ ജനനസമയത്ത് ഹാരിയും മേഗനും കുട്ടിയ്ക്ക് രാജ പദവി നൽകേണ്ടെന്ന് തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിൻഫ്രെയുമൊത്തുള്ള അഭിമുഖത്തിൽ ഇത് ഞങ്ങളുടെ തീരുമാനമല്ലായിരുന്നുവെന്ന് മേഗൻ വ്യക്തമാക്കി.
ആർച്ചിയുടെ സുരക്ഷയെ ബാധിക്കുമോ?
രാജപദവി ഇല്ലാത്ത ആർച്ചിക്ക് സുരക്ഷ ലഭിക്കില്ലെന്ന് മേഗൻ ആശങ്ക പ്രകടിപ്പിച്ചു. രാജകുമാരനോ രാജകുമാരിയോ പോലുള്ള രാജകീയ പദവി സ്വയമേ സുരക്ഷാ പരിരക്ഷ നൽകുന്നില്ല. മുഴുവൻ സമയ ജോലി ചെയ്തിരുന്ന മേഗനും ഹാരിയ്ക്കും കഴിഞ്ഞ വർഷം വടക്കേ അമേരിക്കയിലേക്ക് പോകുന്നതിനുമുമ്പ് വരെ പൊലീസ് അംഗരക്ഷകരെ അനുവദിച്ചിരുന്നു. എന്നാൽ കുടുംബത്തിന് പുറത്ത് ജോലിയുള്ള പ്രിൻസ് ആൻഡ്രൂവിന്റെ പെൺമക്കളായ ബിയാട്രിസ് രാജകുമാരി, യൂജെനി രാജകുമാരി എന്നിവർക്ക് അംഗരക്ഷകരില്ല.
കൊട്ടാരത്തിന്റെ പ്രതികരണം
അഭിമുഖത്തിലെ പ്രത്യേക ആരോപണങ്ങളോട് ബക്കിംഗ്ഹാം കൊട്ടാരം പ്രതികരിച്ചിട്ടില്ല. എന്നാൽ കൊട്ടാരത്തിന്റെ ഒരു പ്രസ്താവനയിൽ, "ഉന്നയിച്ച വിഷയങ്ങൾ, പ്രത്യേകിച്ചും വംശീയതയുമായി ബന്ധപ്പെട്ടത് വളരെ ഗൗരവമായി എടുക്കുമെന്നും കുടുംബാംഗങ്ങളുമായി സ്വകാര്യമായി ചർച്ച ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Keywords: London, Harry-Meghan interview, Meghan Markle, Oprah Winfrey, ലണ്ടൻ, ഹാരി – മേഗൻ അഭിമുഖം, ഒഫ്ര വിൻഫ്രെ, മേഗൻ മാർക്കിൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.