ഉഗാണ്ട പാർലമെന്റ് കഴിഞ്ഞ ദിവസം സ്വവർഗാനുരാഗത്തിന് എതിരായ വിവാദ ബിൽ പാസാക്കിയിരുന്നു. ഇതനുസരിച്ച് സ്വവർഗരതിയിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷകൾക്ക് വിധേയരാകേണ്ടി വരും. വൻ പിന്തുണയോടെയാണ് ബിൽ പാർലമെന്റിൽ പാസാക്കിയത്. രാജ്യത്ത് സ്വവർഗരതി നേരത്തെ തന്നെ നിയമവിരുദ്ധമായിരുന്നു.
പുതിയ നിയമം അനുസരിച്ച്, കുറ്റവാളികൾ ജീവപര്യന്തം തടവോ വധശിക്ഷയോ പോലുള്ള കനത്ത ശിക്ഷകൾ നേരിടേണ്ടി വരുമെന്ന്
ബില്ലിനെതിരെ സംസാരിച്ച പ്രസിഡന്റ് യോവേറി മുസേവെനിയുടെ നാഷണൽ റെസിസ്റ്റൻസ് മൂവ്മെന്റ് പാർട്ടിയിലെ എംപി ഫോക്സ് ഒഡോയ്-ഒയ്വെലോവോ എഎഫ്പിയോട് പറഞ്ഞു. പാർലമെന്റ് പാസാക്കിയ ബിൽ അടുത്തതായി പ്രസിഡന്റ് മുസേവെനി ഒപ്പുവെക്കുന്നതോടെ നിയമമാകും. എന്നാൽ പ്രസിഡന്റിന് ഒപ്പ് വയ്ക്കാതിരിക്കാനും സാധിക്കും.
പ്രതികരണം
ബില്ലിന് ഉഗാണ്ടയിൽ വൻ പൊതുജന പിന്തുണയാണ് ലഭിച്ചത്. എന്നാൽ പ്രസിഡന്റ് ഈ വിഷയത്തിന് മുൻഗണന കൊടുക്കിന്നില്ല, പകരം പാശ്ചാത്യ ദാതാക്കളുമായും നിക്ഷേപകരുമായുള്ള നല്ല ബന്ധം നിലനിർത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രസിഡന്റ് മുസേവെനി സ്വവർഗ്ഗാനുരാഗികളെ ‘വഴിതെറ്റിയവർ’ എന്ന് വിശേഷിപ്പിച്ചിരുന്നു. ‘സ്വവർഗാനുരാഗികൾ സാധാരണ ജീവിതത്തിൽ നിന്ന് വ്യതിചലിക്കപ്പെട്ടവരാണ്. എന്നാൽ എന്തുകൊണ്ട്? ഇത് സ്വഭാവികമാണോ അതോ ഇത്തരം ശീലം വളർത്തിയെടുക്കുന്നതാണോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും ”അദ്ദേഹം പറഞ്ഞിരുന്നു. ‘അതിനെക്കുറിച്ച് ആരോഗ്യരംഗത്ത് നിന്നുള്ളവരുടെ അഭിപ്രായം ആവശ്യമാണ്. അത് സമഗ്രമായി ചർച്ച ചെയ്യുമെന്നും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: സാക്കിര്‍ നായിക്കിനെ ഒമാനില്‍ നിന്ന് നാടുകടത്തിയേക്കും; ഇന്ത്യ വിലക്കേർപ്പെടുത്തിയത് എന്തിന്?
‘മുസേവെനി ഉഗാണ്ടയുടെ പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും, ധനസഹായത്തിന്റെ കാര്യത്തിലും, ബില്ല് മൂലമുണ്ടാകുന്ന വിള്ളലുകൾ സംബന്ധിച്ച കാര്യങ്ങളും കണക്കിലെടുത്തിട്ടുണ്ടെന്ന്’ ആന്റ്വെർപ്പ് സർവകലാശാലയിലെ കിഴക്കൻ ആഫ്രിക്കൻ അഫയേഴ്സ് വിദഗ്ധനായ ക്രിസ്റ്റോഫ് ടിറ്റെക എഎഫ്പിയോട് പറഞ്ഞു.
ശനിയാഴ്ച, ഉഗാണ്ടയുടെ അറ്റോർണി ജനറൽ കിർയോവ കിവാനുക, നിലവിലുള്ള നിയമങ്ങൾ ‘കുറ്റകൃത്യത്തിന് മതിയായ രീതിയിൽ ശിക്ഷകൾ നിർദേശിക്കുന്നുണ്ടെന്ന് പാർലമെന്ററി കമ്മിറ്റിയോട് പറഞ്ഞിരുന്നു. കൊളോണിയൽ കാലത്തെ നിയമങ്ങൾ പ്രകാരം സ്വവർഗരതിയിൽ ഏർപ്പെട്ടവർക്ക് നൽകിയിരുന്ന ശിക്ഷകൾ കുപ്രസിദ്ധമാണ്. എന്നാൽ 1962-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ഉഭയ സമ്മതത്തോടെയുള്ള സ്വവർഗരതിയ്ക്ക് രാജ്യത്ത് ശിക്ഷ നൽകിയിരുന്നില്ല.
2014 ൽ, ഉഗാണ്ടൻ നിയമനിർമ്മാതാക്കൾ സ്വവർഗ്ഗരതിയിൽ ഏർപ്പെടുന്നവർക്ക് ജീവപര്യന്തം തടവുശിക്ഷ നൽകുന്ന ബിൽ പാസാക്കിയിരുന്നു. ഈ നിയമനിർമ്മാണത്തിനെതിരെ മിക്ക രാജ്യങ്ങളും അപലപിച്ചു. ചില പാശ്ചാത്യ രാജ്യങ്ങൾ ഇതിന് മറുപടിയായി ദശലക്ഷക്കണക്കിന് ഡോളർ സർക്കാർ സഹായം മരവിപ്പിക്കുകയും ചെയ്തു. പിന്നീട് നിയമം കോടതി റദ്ദാക്കി.
സ്വവർഗാനുരാഗം കുറ്റകരമായ മറ്റ് രാജ്യങ്ങൾ
സ്വവർഗരതിയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന നിയമങ്ങളുള്ള 69 രാജ്യങ്ങളുണ്ട്. അതിൽ പകുതിയിലധികവും ആഫ്രിക്കയിലാണെന്ന് ബിബിസിയുടെ ഒരു റിപ്പോർട്ടിൽ പറയുന്നു. പല രാജ്യങ്ങളും ഈ നിയമം പൊളിച്ചെഴുതാൻ ശ്രമം നടത്തി. അംഗോളയുടെ പ്രസിഡന്റ് ജോവോ ലോറൻകോ 2021 ഫെബ്രുവരിയിൽ സ്വവർഗ ദമ്പതികളെ അംഗീകരിക്കുകയും ലൈംഗിക അടിസ്ഥാനമാക്കിയുള്ള വിവേചനം നിരോധിക്കുകയും ചെയ്യുന്ന പുതിയ നിയമം പാസാക്കിയിരുന്നു.
സ്വവർഗരതിയെ ക്രിമിനൽ കുറ്റമാക്കുകയും സ്വവർഗാനുരാഗത്തിന് ആറുമാസം തടവും കനത്ത പിഴയും നൽകുന്ന നിയമം ഗാബോൺ കഴിഞ്ഞ വർഷം ജൂണിൽ റദ്ദാക്കി. 2019ൽ ബോട്‌സ്വാന ഹൈക്കോടതിയും സ്വവർഗരതി കുറ്റകരമല്ലാതാക്കിയതിന് അനുകൂലമായി വിധിച്ചു. സമീപ വർഷങ്ങളിൽ, മൊസാംബിക്കും സീഷെൽസും സ്വവർഗരതി വിരുദ്ധ നിയമം റദ്ദാക്കിയിട്ടുണ്ട്.
എന്നാൽ, പല രാജ്യങ്ങളും, പ്രത്യേകിച്ച് നൈജീരിയയും ഉഗാണ്ടയും, നിലവിലുള്ള സ്വവർഗരതി വിരുദ്ധ നിയമങ്ങൾ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. 2020ന്റെ തുടക്കത്തിൽ, സിംഗപ്പൂരിലെ ഒരു കോടതി സ്വവർഗ്ഗ ലൈംഗികത നിരോധിക്കുന്ന നിയമം റദ്ദാക്കാനുള്ള ശ്രമം തള്ളിക്കളഞ്ഞിരുന്നു. 2019 മെയ് മാസത്തിൽ സ്വവർഗരതിയെ ക്രിമിനൽ കുറ്റമാക്കുന്ന നിയമം കെനിയ ഹൈക്കോടതി ശരിവച്ചു.
സ്വവർഗരതിക്ക് വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന രാജ്യങ്ങൾ
2022 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 68 രാജ്യങ്ങൾ സ്വവർഗരതി കുറ്റകരമായാണ് കണക്കാക്കുന്നത്. ഈ രാജ്യങ്ങിളിൽ ഭൂരിഭാഗവും മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലാണ്. ഇതിൽ 11 രാജ്യങ്ങളിൽ സ്വവർഗരതിയ്ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം. ഇറാൻ, വടക്കൻ നൈജീരിയ, സൗദി അറേബ്യ, സൊമാലിയ, യെമൻ, അഫ്ഗാനിസ്ഥാൻ, ബ്രൂണെ, മൗറിറ്റാനിയ, പാകിസ്ഥാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയാണ് ഈ രാജ്യങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.