പണം പിരിക്കുന്നത് പഞ്ചായത്ത്; പഴി സർക്കാരിന് ! എന്താണ് താമരശേരി ചുരത്തിൽ സഞ്ചാരികൾക്കുള്ള യൂസർ ഫീ ?
- Published by:Arun krishna
- news18-malayalam
Last Updated:
ചുരത്തിൽ കാഴ്ച കാണാൻ നിർത്തുന്ന സഞ്ചാരികളില്‍ നിന്ന് ഫെബ്രുവരി ഒന്ന് മുതല്‍ യൂസര്‍ ഫീ ഇടാക്കും. വാഹനമൊന്നിന് 20 രൂപ എന്ന നിരക്കിലാണ് ഫീസ്..
‘താമരശേരി ചുരം ‘ കണ്ടിട്ടുണ്ടോ ? കണ്ടിട്ടില്ലെങ്കിലും കേൾക്കാതിരിക്കാൻ തരമില്ല. കുറഞ്ഞത് നടൻ കുതിരവട്ടം പപ്പു വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ ‘താമരശ്ശേരി ചൊരം… അയ്.. മ്മഡെ താമരശ്ശേരി ചൊരന്നേയ് ” എന്ന് പറയുന്നത് എങ്കിലും. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശേരി ചുരം. എന്നാൽ ചുരത്തിൽ ഇനി മുതല്‍ വെറുതെ ഇറങ്ങി കാഴ്ചകള്‍ കാണാനാവില്ല. ചുരത്തിൽ കാഴ്ച കാണാൻ നിർത്തുന്ന സഞ്ചാരികളില്‍ നിന്ന് ഫെബ്രുവരി ഒന്ന് മുതല്‍ യൂസര്‍ ഫീ ഇടാക്കും. വാഹനമൊന്നിന് 20 രൂപ എന്ന നിരക്കിലാണ് ഫീസ്..
എന്നാല്‍ ഇതിന് പിന്നാലെ വാർത്ത വന്ന മാധ്യമങ്ങൾക്ക് വിമർശനവും മാധ്യമ പ്രവർത്തർക്ക് തെറി വിളിയും വന്നിരുന്നു. കാരണം ഈ പണം പിരിക്കുന്നത് പൊതുമരാമത്ത് ആണ് എന്ന ധ്വനി വാർത്തയിൽ ഉണ്ടായി എന്നതാണ് സർക്കാർ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പ്രതിഷേധം ഉയരാൻ കാരണം. കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766 ൽ ദേശീയ പാതയിലെ ചുരത്തിലെ പണപിരിവിന് പിന്നിലെ വാസ്തവം അറിയാതെ പലരും പൊതുമരാമത്ത് വകുപ്പിനെ സംഭവത്തില്‍ പ്രതിയാക്കിയിരുന്നു എന്നത് യാഥാർഥ്യം.
advertisement
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്താണ് ചുരത്തിൽ സഞ്ചാരികളില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കുന്നത്. ഇതാണ് ഇടത് അനുകൂലികളെ ചൊടിപ്പിച്ചത്. താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ ക്യാമ്പയിന്റെ ഭാഗമായി ഹരിതകർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കും എന്നാണ് പഞ്ചായത്ത് പറയുന്നത് .
ഇതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികൾ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകർമസേനാംഗങ്ങളെ ഗാർഡുമാരായി നിയോഗിക്കും.
advertisement
ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരംമാലിന്യനിർമാർജനത്തിന് വിശദമായ ഡി.പി.ആർ. തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനും പഞ്ചായത്ത് യോഗം തീരുമാനിച്ചു.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ ദുർഘടമായ 9 ഹെയർപിൻ വളവുകളാണുള്ളത്. പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴേക്കും സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,625 അടി മുകളിലാകും. ഒമ്പതാമത്തെ ഹെയർപിൻ വളവിലെ വ്യൂ പോയന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാനാകും.കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ നിർമിച്ച പാത പിന്നീട് വാഹനഗതാഗതത്തിനുള്ള പാതയായി മാറി. വയനാട്ടിലൂടെ മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തർസംസ്ഥാന പാതയായും അറിയപ്പെടുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
February 01, 2023 5:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
പണം പിരിക്കുന്നത് പഞ്ചായത്ത്; പഴി സർക്കാരിന് ! എന്താണ് താമരശേരി ചുരത്തിൽ സഞ്ചാരികൾക്കുള്ള യൂസർ ഫീ ?