പാകിസ്ഥാനെ ആക്രമിച്ചാൽ സൗദിയെ ആക്രമിക്കുന്നത് പോലെയോ? ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?
- Published by:Sarika N
- news18-malayalam
Last Updated:
ദേശീയ സുരക്ഷ, പ്രാദേശിക സ്ഥിരത, ആഗോള സമാധാനം എന്നിവ സംബന്ധിച്ച കരാറിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ബുധനാഴ്ച റിയാദില്‍വെച്ച് പാകിസ്ഥാനും സൗദി അറേബ്യയും തന്ത്രപരമായ ഒരു പ്രതിരോധ കരാറില്‍ (എസ്എംഡിഎ) ഒപ്പുവെച്ചിരുന്നു. കരാര്‍ അനുസരിച്ച് ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം രണ്ടുപേര്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കപ്പെടും. പാക് സൈനിക മേധാവി അസിം മുനീറിന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ചേര്‍ന്നാണ് കരാര്‍ ഔദ്യോഗികമായി അംഗീകരിച്ചത്. പാകിസ്ഥാനുമായി ശത്രുത പുലര്‍ത്തുമ്പോഴും സൗദി അറേബ്യയുമായി ഇന്ത്യക്ക് തന്ത്രപരവും സാമ്പത്തികവുമായ ബന്ധമുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ കരാര്‍ അവഗണിക്കാന്‍ കഴിയാത്ത കാര്യമാണ്.
ജാഗ്രതയോടെ ഇന്ത്യ
കരാറിനോട് കേന്ദ്ര വിദേശകാര്യമന്ത്രാലയം ജാഗ്രതയോടെയാണ് പ്രതികരിച്ചത്. ഈ കരാര്‍ കുറച്ച് കാലമായി പരിഗണനയിലാണെന്ന് സര്‍ക്കാരിന് അറിയാമെന്നും സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള ദീര്‍ഘകാല കരാറാണ് ഇതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ദേശീയ സുരക്ഷ, പ്രാദേശിക സ്ഥിരത, ആഗോള സമാധാനം എന്നിവ സംബന്ധിച്ച കരാറിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യ പഠിക്കുമെന്നും എല്ലാ മേഖലകളിലും രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ കരാറിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് എന്തുകൊണ്ട്?
കഴിഞ്ഞ പതിറ്റാണ്ടില്‍ സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ ബന്ധം ക്രമാനുഗതമായി വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യ ഇപ്പോള്‍ സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയും സുപ്രധാന ഊര്‍ജവിതരണ രാജ്യവുമാണെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഒരു വലിയ ഇന്ത്യന്‍ പ്രവാസി സമൂഹം സൗദിയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് തവണ സൗദി സന്ദര്‍ശിച്ചിട്ടുണ്ട്. 2016ല്‍ സൗദിയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കിംഗ് അബ്ദുള്‍ അസീസ് സാഷ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചു.
advertisement
ഈ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രി മോദിയുടെ സൗദി സന്ദര്‍ശന വേളയില്‍ ഇരുകൂട്ടരും സംയുക്തമായി പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുകയും തീവ്രവാദത്തിനും അതിര്‍ത്തി കടന്നുള്ള ആക്രമണത്തെയും പിന്തുണയ്ക്കുന്നതിന് യാതൊരുവിധ ന്യായീകരണമില്ലെന്ന് വീണ്ടും തറപ്പിച്ച് പറയുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ പാകിസ്ഥാനുമായുള്ള സൈനിക ബന്ധം ഔപചാരികമാക്കാനുള്ള സൗദിയുടെ തീരുമാനം ഡല്‍ഹി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ഇതിന് അര്‍ത്ഥം സൗദി ഇന്ത്യയില്‍ നിന്ന് പിന്തിരിയുകയാണെന്നല്ല. രണ്ട് ദക്ഷിണേഷ്യന്‍ എതിരാളികള്‍ക്കിടയിലുള്ള സൗദിയുടെ സന്തുലിതമായ നടപടിയെ ഇത് അടിവരയിടുന്നു.
advertisement
ഇന്ത്യയെ ഈ കരാര്‍ എങ്ങനെ ബാധിക്കുമെന്ന് വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നു. പാകിസ്ഥാന്‍ ഒരു പുതിയ പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു എന്ന് മാത്രമല്ല, ഇന്ത്യയുടെഒരു ഉന്നത പങ്കാളി കൂടിയായ അടുത്ത സഖ്യകക്ഷിയുമായും കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ്. പാകിസ്ഥാനെ ആക്രമിക്കുന്നതില്‍ നിന്ന് ഈ കരാര്‍ ഇന്ത്യയെ പിന്തിരിപ്പിക്കില്ല. എന്നാല്‍, പ്രധാന ശക്തികളായ ചൈന, തുര്‍ക്കി, ഇപ്പോള്‍ സൗദിയും പൂര്‍ണമായും പാകിസ്ഥാന്റെ പക്ഷത്തായതിനാല്‍ പാകിസ്ഥാന്‍ ഇപ്പോള്‍ നല്ല നിലയിലാണ്, ദക്ഷിണേഷ്യന്‍ സ്‌പെഷ്യലിസ്റ്റായ മൈക്കല്‍ കുഗല്‍മാന്‍ അഭിപ്രായപ്പെട്ടു.
advertisement
പാക്-സൗദി കരാറില്‍ പറയുന്നത്
കരാര്‍ പ്രകാരം ഇരുരാജ്യങ്ങളിലും ഒന്നിന് നേരെയുള്ള ആക്രമണത്തെ രണ്ടാമത്തെ രാജ്യത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കും. പ്രതിരോധമേഖലയിലെ സഹകരണം വിപുലപ്പെടുത്തുന്നതിനും ഏതെങ്കിലും ആക്രമണമുണ്ടായാല്‍ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനമായാണ് ഈ കരാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
1960 മുതല്‍ പാകിസ്ഥാന്‍ സൈന്യം സൗദിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കൂടാതെ 8200 സൗദി സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി വരുന്നു. കൂടാതെ പുണ്യസ്ഥലങ്ങളായ മക്കയിലും മദീനയിലും കാവല്‍ നില്‍ക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് 1979ലെ ഗ്രാന്‍ഡ് മോസ്‌ക് സംഭവത്തിലും മറ്റ് പ്രതികൂല സാഹചര്യങ്ങളിലും പാക് സൈന്യം സൗദിയെ സഹായിച്ചുണ്ട്. ഇതിന് പകരമായി സൗദി പാകിസ്ഥാന്റെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയ്ക്ക് എണ്ണയും സാമ്പത്തിക സഹായവും നല്‍കി വരുന്നു. പുതിയ കരാര്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള, പലപ്പോഴും അനൗപചാരികമായ ഈ ക്രമീകരണത്തിന് ഇപ്പോള്‍ ഒരു ഔപചാരിക സംരക്ഷണം നല്‍കുകയാണ് ചെയ്തിരിക്കുന്നത്.
advertisement
നാറ്റോ ശൈലിയിലുള്ള കരാര്‍, എന്നാല്‍ നാറ്റോ അല്ല
സഖ്യത്തിലെ എല്ലാ അംഗങ്ങളിലും ഒരാള്‍ക്ക് നേരെയുള്ള ആക്രമണത്തെ എല്ലാവര്‍ക്കുമെതിരേയുള്ള ആക്രമണമായി കണക്കുന്ന നാറ്റോ സഖ്യവുമായി സൗദി-പാക് കരാറിന് സാമ്യമുണ്ട്. ഈ സമാനത മനഃപൂര്‍വമാണെന്ന് കരുന്നു. കാരണം ഇത്തരമൊരു പദപ്രയോഗത്തിന് പ്രതിരോധ മൂല്യമുണ്ട്.
പതിറ്റാണ്ടുകളോളം സമയമെടുത്ത് രൂപം കൊണ്ടതാണ് നാറ്റോ സഖ്യം. സംയോജിത സൈനിക ആസൂത്രണം, സംയുക്ത അഭ്യാസങ്ങള്‍, കൂട്ടായ ഘടനകള്‍ എന്നിവ അടങ്ങിയ 32 അംഗ ബഹുരാഷ്ട്ര സഖ്യമാണ് നാറ്റോ. എന്നാല്‍ സൗദി-പാക് കരാര്‍ ഒരു ഉഭയകക്ഷി രാഷ്ട്രീയ കരാറാണ്. എന്നാല്‍ ഇതിന്റെ പ്രായോഗിക വ്യാപ്തി വ്യക്തമല്ല.
advertisement
സൗദിയുടെ സന്തുലിത നയം
റിയാദും ഇസ്ലാമാബാദും തമ്മില്‍ വര്‍ഷങ്ങളായി നടന്ന ചര്‍ച്ചകളുടെ പരിസമാപ്തിയാണ് കരാറെന്ന് സൗദിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ദോഹയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കരാര്‍ ഒപ്പിട്ടതെന്നത് ശ്രദ്ധേയമാണ്. അതേസമയം, ഇന്ത്യയുമായുള്ള സൗദി അറേബ്യയുടെ ബന്ധം എക്കാലത്തേക്കാളും ശക്തമാണെന്നും അത് തുടര്‍ന്നും വളരുമെന്നും ഇതേ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
കരാറില്‍ ആണവായുധങ്ങളെക്കുറിച്ച് പരാമര്‍ശമില്ലെങ്കിലും പാകിസ്ഥാന്റെ ആയുധശേഖരത്തിന്റെ നിഴല്‍ കരാറിന്റെ വ്യാഖ്യാനത്തിന് മുകളില്‍ നിലനില്‍ക്കുന്നു. ആണവായുധം കൈവശമുള്ള ഏക മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമാണ് പാകിസ്ഥാന്‍.
advertisement
ഇന്ത്യയ്ക്ക് ഈ കരാര്‍ പ്രധാനമാകുന്നത് എങ്ങനെ?
സൗദി-പാക് കരാര്‍ ശ്രദ്ധാപൂര്‍വം വിശകലനം ചെയ്യുന്നത് ഇന്ത്യ തുടരും. ഒരു വശത്ത് പാതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു പ്രതിരോധ സഹകരണം ഔദ്യോഗികമാകുന്നു. മറുവശത്ത് ഭീകരവിരുദ്ധ സഖ്യം മുതല്‍ വലിയ തോതിലുള്ള നിക്ഷേപ പങ്കാളിത്തം വരെയുള്ള കാര്യങ്ങളില്‍ ഇന്ത്യയും സൗദി അറേബ്യയും അഭൂതപൂര്‍വമായ വിശ്വാസം കെട്ടിപ്പടുത്ത സമയത്താണ് ഇത് സംഭവിക്കുന്നത്. അതിനാല്‍ വളരെ ശ്രദ്ധാപൂര്‍വമാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ കരാര്‍ അന്തസ്സിനും പ്രതിരോധ രംഗത്തും ഒരു ഉത്തേജനമാകും. സൗദിയെ സംബന്ധിച്ചാകട്ടെ എല്ലാ പ്രധാന പങ്കാളികളുമായും ബന്ധം തുറന്നിടുന്നതിനൊപ്പം പ്രക്ഷുബ്ധമായ ഒരു മേഖലയില്‍ സംരക്ഷണം നല്‍കുക എന്നത് കൂടിയാണ് ലക്ഷ്യം.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 19, 2025 10:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
പാകിസ്ഥാനെ ആക്രമിച്ചാൽ സൗദിയെ ആക്രമിക്കുന്നത് പോലെയോ? ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?