ഡെന്നീസ് ജോസഫ്: മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ തിരക്കഥാകൃത്ത്; എക്കാലത്തെയും വലിയ ഹിറ്റുകളുടെ തമ്പുരാൻ

Last Updated:

ഇത്രയേറെ സൂപ്പർ ഹിറ്റുകളൊരുക്കിയ മറ്റൊരു തിരക്കഥാകൃത്ത് മലയാളത്തിൽ വേറെ കാണില്ലെന്ന് ഉറപ്പിച്ചു പറയാം. 

ഡെന്നീസ് ജോസഫ് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ  മലയാള സിനിമ ഇങ്ങനെ ആകില്ലായിരുന്നുവെന്ന് പറഞ്ഞാല്‍ അതിൽ അതിശയോക്തി കാണില്ല. രചനയിലെ ഇന്ദ്രജാലം കൊണ്ട് മലയാള സിനിമയെ കൈപ്പിടിയിലൊതുക്കുക മാത്രമല്ല ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്ത് ചെയ്തത്. ഇത്രയേറെ സൂപ്പർ ഹിറ്റുകളൊരുക്കിയ മറ്റൊരു തിരക്കഥാകൃത്ത് മലയാളത്തിൽ വേറെ കാണില്ലെന്ന് ഉറപ്പിച്ചു പറയാം.
മോഹൻലാലിനെ സൂപ്പർ സ്റ്റാറാക്കിയ രാജാവിന്റെ മകൻ, മമ്മൂട്ടിക്ക് കച്ചവട സിനിമയിൽ കുതിപ്പ് നൽകിയ നിറക്കൂട്ട്, ഒരിടവേള പരാജയങ്ങളുടേതായപ്പോൾ മമ്മൂട്ടിക്ക് പുതുജന്മം നൽകിയ ന്യൂഡൽഹി, രാജൻ പി ദേവ് എന്ന അതുല്യ നടനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഇന്ദ്രജാലം, മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചൻ, മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച നമ്പർ 20 മദ്രാസ് മെയില്‍, മനു അങ്കിൾ, തീയറ്ററുകൾ കണ്ണീരില്‍ കുതിർന്ന ആകാശ ദൂത്...... അങ്ങനെ എഴുതിയാൽ തീരാത്തത്ര ഹിറ്റുകൾ പിറന്നത് ഡെന്നീസ് ജോസഫിന്റെ തൂലികയിൽ നിന്നാണ്. ഇത്രയേറെ വ്യത്യസ്തമായ ജോണറുകളിൽ അത്ഭുതം തീർത്ത ഡെന്നീസ് ജോസഫ്  പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ്.
advertisement
ഡെന്നീസ് ജോസഫ് എന്ന ഏറ്റുമാനൂരുകാരൻ സിനിമയിലേക്ക് നടന്നുകയറിയത് ഏറെ പണിപ്പെടാതെയെന്ന് പറയാം. ആദ്യ ചിത്രത്തിൽ സ്വന്തം ക്രെഡിറ്റ് നഷ്ടമായി എന്നതൊഴിച്ചാൽ. അഞ്ചു സൂപ്പർ ഹിറ്റുകൾ തുടർക്കഥയായതോടെ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി ആ പേര് മാറിയത് പെട്ടെന്നാണ്. ആദ്യ സിനിമക്ക് ശേഷം ഏറെ പ്രതീക്ഷയൊന്നുമില്ലാതെയാണ് സംവിധായകൻ ജോഷിക്ക് മുന്നിൽ നിറക്കൂട്ടിന്റെ സ്ക്രിപ്റ്റ് നീട്ടിയത്. പെട്ടെന്ന് പറഞ്ഞുവിടാനുള്ള തിടുക്കത്തിലായിരുന്നു ജോഷി. ലാഘവത്തോടെ വായിച്ചു തുടങ്ങിയ ജോഷിയുടെ മുഖം പതുക്കെ മാറാൻ തുടങ്ങി. ഉച്ചവരെയുള്ള ഷൂട്ട് ക്യാൻസൽ ചെയ്തായിരുന്നു അവിടന്ന് മുന്നോട്ടുള്ള വായന. വായിച്ച് തീർന്ന ശേഷം ജോഷി പറഞ്ഞത് ഇങ്ങനെ- ''മലയാളസിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥയാണ് ഇതെന്ന് ഞാന്‍ പറയുന്നില്ല. ജീവിതത്തില്‍ എനിക്ക് ചെയ്യാ ന്‍കിട്ടിയ ഏറ്റവും മികച്ച സ്‌ക്രിപ്റ്റാണിത്. അതുകൊണ്ട് നമ്മള്‍ ഈ പടം ചെയ്യുന്നു.'' അങ്ങനെ നിറക്കൂട്ട് എന്ന ഹിറ്റ് പിറന്നു.
advertisement
പരാജയങ്ങൾ തളർത്തിയ സമയത്താണ് തമ്പി കണ്ണന്താനത്തിന് മുന്നിൽ ഡെന്നീസ് ജോസഫ് എത്തുന്നത്. തമ്പിക്ക് വേണ്ടത് ഒരു ഹിറ്റാണ്. അങ്ങനെ ചർച്ചകൾക്കൊടുവിൽ നായകൻ വില്ലനാകുന്ന പ്രമേയത്തിൽ ധാരണയായി. മമ്മൂട്ടിയെയായിരുന്നു തമ്പി കണ്ണന്താനം മനസ്സിൽ കണ്ടിരുന്നത്. പക്ഷേ മമ്മൂട്ടി പിന്മാറിയതോടെ മോഹൻലാലിനെ നായകനാക്കി. കഥ പോലും കേൾക്കാതെയായിരുന്നു ലാൽ സിനിമക്ക് ഒകെ പറഞ്ഞത്. ഒരാഴ്ചക്കുള്ളിലാണ് തിരക്കഥ പൂർത്തിയാതത്. അങ്ങനെ രാജാവിന്റെ മകനും മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി മാറിയ  വിൻസന്റ് ഗോമസും പിറന്നു. പിന്നെ എത്രയെത്ര ഹിറ്റ് സിനിമകൾ...
advertisement
സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് പെട്ടെന്ന് മാറിനിൽക്കപ്പെട്ട കുറച്ചുവർഷങ്ങളായിരുന്നു കുറച്ചുകാലം. ഒരു നീണ്ട മൗനത്തിനു ശേഷം ഡെന്നീസ് ജോസഫ് എന്ന സിനിമാ പ്രവർത്തകന്റെ പേര് വീണ്ടും ചർച്ചയായത് അടുത്തിടെയാണ്. ഒരു ടെലിവിഷൻ ചാനലിലെ നീണ്ട ഭാഷണങ്ങളെ തുടർന്നായിരുന്നു അത്. ഒരു സിനിമാക്കഥപോലെ. വെള്ളിവെളിച്ചത്തിൽ നിന്ന ഒരാൾ പൊടുന്നനെ മറഞ്ഞു പോയ ഒരാൾ പിന്നെ തിരിച്ചു വന്ന് തന്റെ അദ്‌ഭുതകരമായ കഥ പറയുന്ന എപ്പിസോഡുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ നിറക്കൂട്ടുകളില്ലാതെ എന്ന പുസ്തകവും പുറത്തിറക്കി. മലയാള സിനിമയിലെ സുവർണ ചരിത്രത്തിന്റെ ഏടുകളാണ് ആ പുസ്തകത്തിൽ അദ്ദേഹം പറയുന്നത്.
advertisement
അതേ ഡെന്നീസ് ജോസഫ് എന്ന പേര് തന്നെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. രണ്ടാം ഭാഗമില്ലാത്ത ചരിത്ര ഭാഗം....
മലയാളം വാർത്തകൾ/ വാർത്ത/Film/
ഡെന്നീസ് ജോസഫ്: മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ തിരക്കഥാകൃത്ത്; എക്കാലത്തെയും വലിയ ഹിറ്റുകളുടെ തമ്പുരാൻ
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement