‘ഞാന്‍ ഇനി കേരളത്തില്‍ വരാന്‍ കേരളം എന്റെ കാമുകിയും ഞാന്‍ കേരളത്തിന്‍റെ കാമുകനും അല്ല.. നന്ദിയുണ്ട്.. ജീവനോടെ വിട്ടതില്‍ സന്തോഷം.. ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും..ഞാനും ഒരു മലയാളി ആണല്ലോ..ഞാന്‍ ദുബായിലാണെന്ന് വിചാരിച്ചാല്‍ മതി’ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ചോദ്യം ചോദിച്ച ആരാധകന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ കൊടുത്തമറുപടിയാണിത്.
അല്‍ഫോണ്‍സിന്‍റെ പുതിയ തമിഴ് സിനിമയുടെ ഓഡിഷന്‍ കേരളത്തിലുണ്ടാകുമോ എന്നായിരുന്നു ആരാധകന്‍ ചോദിച്ചത്. താന്‍ സംവിധാനം ചെയ്ത നേരം, പ്രേമം, ഗോള്‍ഡ് എന്നീ സിനിമകളോട് കേരളത്തിലുള്ള ചിലര്‍ മോശമായി പ്രതികരിച്ചെന്ന് അല്‍ഫോണ്‍സ് കുറ്റപ്പെടുത്തി. ഏപ്രില്‍ 3 മുതല്‍ 10 വരെ ചെന്നൈയില്‍ നടക്കുന്ന പുതിയ സിനിമയുടെ ഓഡിഷനെകുറിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് സിനിമയ്ക്ക് കേരളത്തില്‍ ഓഡിഷന്‍ ഉണ്ടാകുമോ എന്ന ചോദ്യവുമായി ആരാധകര്‍ സംവിധായകനെ സമീപിച്ചത്.
‘എന്നിട്ട് എന്തിനാ? നേരം ചെയ്‌തപ്പൊ പുച്ഛം. പ്രേമത്തിന്റെ ടൈറ്റിൽ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങൾ കണ്ടത് ചെമ്പരത്തി പൂ മാത്രമാണ്. ഗോൾഡാണെങ്കിൽ മോശം പടവും. എന്നിട്ടും ഞാൻ ഇനി കേരളത്തിൽ വരാൻ… കേരളം എന്റെ കാമുകിയും, ഞാൻ കേരളത്തിന്റെ കാമുകനും അല്ല. നന്ദിയുണ്ട്, ജീവനോടെ വിട്ടതിൽ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാൻ ദുബായിലാണ് എന്ന് വിചാരിച്ചാൽ മതി’
സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നുപറയാൻ നട്ടെല്ലുള്ളവരാണ് മലയാളികൾ എന്ന ഒരു പ്രേക്ഷകന്റെ കമന്റിന് സംവിധായകന്‍റെ മറുപടി ഇങ്ങനെ:
‘സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ നട്ടെല്ലുണ്ട്. നട്ടെല്ല് ഞാൻ ഗോൾഡിന്റെ റിലീസ് സമയത്ത് കണ്ടിരുന്നു. ഗവൺമെന്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ, പൊലീസുകാരുടെ സ്വഭാവം ഇഷ്ടപ്പെട്ടില്ലെങ്കിൽ, കോടതിയുടെ നയം ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഹോട്ടലിലെ ഭക്ഷണം പഴകിയാൽ, വേസ്റ്റ് കത്തുമ്പോൾ ….അപ്പോഴൊന്നും നട്ടെല്ലു കണ്ടിട്ടില്ല. അതെന്തുകൊണ്ടാ സഹോദരാ,
എന്റെ സിനിമ കൊള്ളില്ലെന്ന് പറയാൻ കാണിക്കുന്ന ഉത്സാഹം ഇല്ലേ? അതു ബാക്കിയുള്ള തൊഴിൽ മേഖലയിലും കാണിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പ്രേമം മോശം ആയതുകൊണ്ട് എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി അല്ലല്ലോ ബ്രോ പടം കണ്ടത്. ഗോൾഡ് ഇഷ്ടപ്പട്ടവരു മൊത്തം പൊട്ടന്മാരാണെന്നാണോ പറഞ്ഞു വരുന്നത്.’അൽഫോൻസ് പുത്രൻ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alphonse Puthren, Instagram post