സുരാജ് വെഞ്ഞാറമൂടും (Suraj Venjaramoodu) ധ്യാൻ ശ്രീനിവാസനും (Dhyan Sreenivasan) പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്ന മലയാള ചിത്രം ‘ഹിഗ്വിറ്റ’ (Higuita) സെൻസറിങ് പൂർത്തിയായി. ഫിലിം ചേംബറിന്റെ അനുമതി പത്രമില്ലാതെയാണ് സെൻസറിങ് പൂർത്തിയായത്. ചിത്രം 2023 ജനുവരി മാസത്തിൽ റിലീസ് ചെയ്യും. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചു. ഹേമന്ത് ജി. നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തലക്കെട്ട് എഴുത്തുകാരനായ എൻ.എസ്. മാധവൻ രചിച്ച ചെറുകഥയുടെ പേര് കൂടിയാണ്. ഇതിനെതിരെ രചയിതാവ് രംഗത്തെത്തിയിരുന്നു.
ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദുഃഖകരമാണെന്ന് എന്‍.എസ്. മാധവന്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് പിന്തുണയുമായി സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനും മുന്നോട്ടു വന്നു.
‘ഹിഗ്വിറ്റ’ എന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ കഥയാണത്. രാഷ്ട്രീയ നേതാവിന്റെ ധര്‍മ്മം അയാളുടെ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ്. ഒരു കളിക്കളത്തിലെ ഗോളി ചെയ്യുന്നതും അതേ ധര്‍മ്മം തന്നെയാണ്. അങ്ങനെയൊരു പ്രതീകമായാണ് ഈ പേരിലേക്കെത്തിയതെന്ന് ഹേമന്ത് പറയുന്നു. പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൂടിയേ ബാക്കിയുള്ളൂ എന്നും അതു കൊണ്ടു തന്നെ അവസാന നിമിഷം പേരു മാറ്റാന്‍ സാധിക്കില്ലെന്നുമായിരുന്നു സംവിധായകൻ ഹേമന്ത് അഭിപ്രായപ്പെട്ടത്.
കണ്ണൂരിലെ ഇടതുപക്ഷ നേതാവ് പന്ന്യൻ മുകുന്ദന്റെയും ഗൺമാൻ അയ്യപ്പദാസിൻ്റേയും കഥ പറയുന്ന സിനിമയാണ് ‘ഹിഗ്വിറ്റ’. സെക്കൻ്റ് ഹാഫ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബോബി തര്യനും, സജിത് അമ്മയും ചേർന്നാണ് നിർമ്മാണം.
ഇവിടെ അയ്യപ്പദാസ് എന്ന ഗൺമാനെ ധ്യാൻ ശ്രീനിവാസനും, പന്ന്യൻ മുകുന്ദൻ എന്ന ഇടതു രാഷ്ട്രീയ നേതാവിനെ സുരാജ് വെഞ്ഞാറമൂടും അവതരിപ്പിക്കുന്നു. ആലപ്പുഴയിലെ തീവ്ര ഇടതുപക്ഷ യുവജന പ്രവർത്തകനാണ് അയ്യപ്പദാസ്. എന്നും ഇടതുപക്ഷ പ്രസ്ഥാനം അവൻ്റെ ആവേശവും ലഹരിയുമാണ്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിനോടൊപ്പം സ്പോർട്സ് ക്വാട്ടയിൽ അയ്യപ്പദാസിന് പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിക്കുന്നു. ആദ്യ പോസ്റ്റ് തനിക്കേറെ മനസ്സിനിണണിയതായിരുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത.
തൻ്റെ രാഷ്ടീയ പ്രസ്ഥാനത്തിലെ അനിഷേധ്യ നേതാവായ കണ്ണൂരിലെ മുൻനിര നേതാവ് സഖാവ് പന്ന്യൻ മുകുന്ദൻ്റെ ഗൺമാനായിട്ടായിരുന്നു ആദ്യ നിയമനം. എന്നും സ്നേഹാദരങ്ങളോടെ കണ്ടിരുന്ന ഒരു നേതാവിൻ്റെ ഒപ്പം, അദ്ദേഹത്തെ കാത്തു സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം പൂർണ്ണമനസ്സോടെ ഏറ്റെടുത്ത അയ്യപ്പദാസിൻ്റെ പിന്നീടുള്ള ജീവിതമാണ് ഈ ചിത്രത്തിലൂടെ തികച്ചും രസകരമായി അവതരിപ്പിക്കുന്നത്.
നമ്മുടെ സമൂഹത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയുമാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇതിനിടയിലൂടെ അയ്യപ്പദാസിൻ്റെ പ്രണയത്തിനും ഈ ചിത്രത്തിൽ പ്രാധാന്യമുണ്ട്. പുതുമുഖം സങ്കീർത്തനയാണ് അയ്യപ്പദാസിൻ്റെ പ്രണയജോഡിയായി വരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.