'ടിപ്പു' സിനിമയില്‍ നിന്ന് നിര്‍മാതാവ് പിന്മാറി; തനിക്കും കുടുംബത്തിനുമെതിരേയുള്ള ഭീഷണി അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥന

Last Updated:

ഈ മാസമാദ്യം ഫെയ്‌സ്ബുക്ക് വഴി സന്ദീപിന് വധ ഭീഷണി ലഭിച്ചിരുന്നു

ടിപ്പു സുല്‍ത്താന്‍
ടിപ്പു സുല്‍ത്താന്‍
ടിപ്പു സുല്‍ത്താന്റെ (Tipu Sultan) ജീവിതത്തെ ആസ്പദമാക്കി ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തില്‍ നിന്ന് നിര്‍മാതാവ് സന്ദീപ് സിങ് പിന്മാറി. ചിത്രം നിര്‍മിക്കുമെന്ന് അറിയച്ചതിനെത്തുടര്‍ന്ന് തനിക്കും കുടുംബത്തിനുമെതിരേ വലിയ തോതില്‍ ഭീഷണി ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നതില്‍ നിന്ന് പിന്മാറുന്നതെന്ന് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. ടിപ്പു സുല്‍ത്താന്റെ ജീവിതകഥ പറയുന്ന ചിത്രം നിര്‍മിക്കുമെന്ന് രണ്ട് മാസം മുമ്പാണ് സന്ദീപ് സിങ് പ്രഖ്യാപിച്ചത്.
ഹസ്രത്ത് ടിപ്പു സുല്‍ത്താന്‍ എന്ന സിനിമ ചെയ്യുന്നില്ല. എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും എന്നെയും ഭീഷണിപ്പെടുത്തുന്നതില്‍ നിന്നും അധിക്ഷേപിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് പ്രിയപ്പെട്ട സഹോദരീ സഹോദന്മാരോട് അപേക്ഷിക്കുകയാണ്. ആരുടെയെങ്കിലും മതവികാരത്തെ ഞാന്‍ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന് ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതിനാൽ ഒരിക്കലും അങ്ങനെ ചെയ്യണമെന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഇന്ത്യക്കാരെന്ന നിലയില്‍ നമുക്ക് ഒന്നിച്ച് നില്‍ക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യാം ട്വീറ്റില്‍ സന്ദീപ് വ്യക്തമാക്കി.
സിനിമ നിര്‍മിക്കുന്നതിനെക്കുറിച്ച് ഇക്കഴിഞ്ഞ മേയിലാണ് സന്ദീപ് ഇന്റസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ചരിത്രസത്യങ്ങള്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന സിനിമയോടുള്ള തന്റെ താത്പര്യമാണ് അന്ന് അദ്ദേഹം പങ്കുവെച്ചത്. ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള യഥാര്‍ത്ഥ കഥ അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കഥ എന്നെ രോമാഞ്ചം കൊള്ളിച്ചു. ഞാന്‍ വ്യക്തിപരമായി വിശ്വസിക്കുന്ന സിനിമയാണിത്. ‘പിഎം നരേന്ദ്ര മോദി’യായാലും ‘വീര്‍ സവര്‍ക്കര്‍’ ആയാലും ‘ബാല്‍ ശിവജി’യായാലും എന്റെ സിനിമകള്‍ സത്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ടിപ്പു സുല്‍ത്താന്‍ സേച്ഛാധിപതിയായിരുന്നുവെന്ന് ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് അവഗണിക്കുകയായിരുന്നു അവര്‍. ഇതാണ് ഞാന്‍ സിനിമയിലൂടെ കാണിക്കാന്‍ പോകുന്നത്. അദ്ദേഹത്തെ സുല്‍ത്താന്‍ എന്ന് വിശേഷിപ്പിക്കുന്നതിനുള്ള അര്‍ഹത പോലും അദ്ദേഹത്തിനില്ല. നമ്മുടെ ചരിത്രപാഠപുസ്തകങ്ങളില്‍ വിവരിക്കുന്നത് പോലെ അദ്ദേഹം ധീരനാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ടിപ്പുസുല്‍ത്താന്റെ മോശമായ വശം ആര്‍ക്കും അറിയില്ല. അടുത്ത തലമുറയ്ക്ക് വേണ്ടി ടിപ്പുസുല്‍ത്താന്റെ ഇരുണ്ട വശം ഞാന്‍ തുറന്നു കാണിക്കും. സിനിമ പ്രഖ്യാപിച്ച വേളയില്‍ സന്ദീപ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്.
advertisement
advertisement
ഈ മാസമാദ്യം ഫെയ്‌സ്ബുക്ക് വഴി സന്ദീപിന് വധ ഭീഷണി ലഭിച്ചിരുന്നു. കൃഷ്ണ സിങ് രാജ്പുത് എന്ന പേരിലുള്ള ആളില്‍ നിന്നാണ് വധഭീഷണിയുണ്ടായത്. പഞ്ചാബി ഗായകന്‍ സിദ്ധു മൂസ വാലയെ കൊലപ്പെടുത്തിയതുപോലെ സന്ദീപിനെയും കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് അംബോളി പോലീസ് സ്റ്റേഷനില്‍ സന്ദീപ് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സന്ദീപിന് എതിരെയുള്ള നാലാമത്തെ വധഭീഷണിയാണ് ഇത്.
വിവേക് ഒബ്‌റോയി നായകനായി എത്തിയ പിഎം നരേന്ദ്ര മോദി, ഐശ്വര്യ റായി നായികയായി എത്തിയ സര്‍ബ്ജിത്ത് എന്നിവ സന്ദീപ് സിങ് നിര്‍മിച്ച ചിത്രങ്ങളാണ്. മേരികോം, അലിഗഡ്, ജുന്ദ് തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ ലെജന്‍ഡ് സ്റ്റുഡിയോ നിര്‍മിച്ചവയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ടിപ്പു' സിനിമയില്‍ നിന്ന് നിര്‍മാതാവ് പിന്മാറി; തനിക്കും കുടുംബത്തിനുമെതിരേയുള്ള ഭീഷണി അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥന
Next Article
advertisement
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ
കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ
  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement