ഈശോ സിനിമയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സംവിധായകന് നാദിര്‍ഷയ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്സ് ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഈശോ എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് കാത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
ഈശോ എന്ന പേര് ഒരു സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പമെന്ന് ബിഷപ്പ് ചോദിക്കന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. മധ്യതിരുവിതാംകൂര്‍ ധാരാളം പേര്‍ക്ക് തന്റെ ബന്ധുവിനടക്കം ഇങ്ങനെ പേരുണ്ടല്ലോ ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിത്യാനികളില്‍ ചിലര്‍ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോയെന്നും ബിഷപ്പ് ചോദിച്ചു.
ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെടുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് അഡ്വക്കേറ്റ് പി പി ജോസഫ് പറഞ്ഞിരുന്നു.
ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
ഈശോ ഈ വീടിന്റെ ഐശ്വര്യം എന്ന പേരില്‍ ക്രൈസ്തവര്‍ വീടുകളില്‍ ബോര്‍ഡുകള്‍ വക്കാറുണ്ട്. അതിനു സമാനമായ പേരാണ് കേശു ഈ വീടിന്റെ ഐശ്വര്യം എന്നത്. ഒരു അക്ഷരത്തിന് മാത്രമാണ് ഇവിടെ വ്യത്യാസം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ സിനിമയും നിരോധിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് പ്രസക്തമല്ല. സിനിമയില്‍ നല്ല കാര്യങ്ങളാണ് പറയുന്നത് എങ്കിലും ഈശോ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
സമീപകാലങ്ങളില്‍ ആയി ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത് എന്നും കത്തോലിക്ക കോണ്‍ഗ്രസ് പറയുന്നു. സിനിമാ മേഖലയില്‍ നിന്ന് ഇത് വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. സംവിധായകന് നാദിര്‍ഷയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.