മയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമുള്ളതിനാലാണ് സിനിമകൾക്ക് കാസർഗോഡ് ലൊക്കേഷനായി തെരഞ്ഞെടുക്കന്നതെന്ന പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ എം രഞ്ജിത്. കാസർഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ്തവന പലരെയും വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. അതിൽ അതിയായ ദുഃഖമുണ്ട്. തെറ്റുതിരുത്തുകയെന്നത് കടമയാണെന്നും വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രഞ്ജിത് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് തന്റെ പ്രസ്താവനയിൽ രഞ്ജിത് ഖേദം പ്രകടിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ എം. രഞ്ജിത് നടത്തിയ പരാമർശം വിവാദമായത്. രഞ്ജിത്തിന്റെ പരാമർശത്തിനെതിരെ മദനോത്സവം എന്ന ചിത്രത്തിന്റെ സംവിധായകൻ സുധീഷ് ഗോപിനാഥ് രംഗത്തെത്തിയിരുന്നു.
തൊട്ടുപിന്നാലെ സംവിധായകൻ രതീഷ് പൊതുവാളടക്കം നിരവധി ചലച്ചിത്രപ്രവർത്തകർ പരാമർശത്തിനെതിരെ പ്രതിഷേധമറിയിച്ചു. കാസര്‍കോട് ചിത്രീകരിക്കുന്ന സിനിമകളെയെല്ലാം അടച്ചാക്ഷേപിച്ചത് ശരിയായില്ലെന്ന് രതീഷ് പൊതുവാൾ പ്രതികരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.