വിവാദത്തിന്റെ അകമ്പടിയോടെ പുറത്തിറങ്ങിയ ദ കേരളാ സ്റ്റോറിക്ക് ബോക്സ്ഓഫീൽ ചലനമുണ്ടാക്കാൻ കഴിഞ്ഞെന്ന് റിപ്പോർട്ടുകൾ. കമാൻഡോ ഫെയിം ആദ ശർമ നായികയായ ചിത്രം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. റിലീസ് തടയണം എന്നാവശ്യപ്പെട്ട് നിരവധിയാളുകൾ ഹർജികൾ സമർപ്പിക്കുകയും ചെയ്തു. ഇതെല്ലാം അതിജീവിച്ച് വെള്ളിയാഴ്ചയാണ് (മെയ് 5) സിനിമ തിയേറ്ററുകളിൽ എത്തിയത്. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമർശനം.
എന്നാൽ സിനിമയിലുള്ളതെല്ലാം യാഥാർത്ഥ്യമായ കാര്യങ്ങളാണ് എന്നാണ് നിർമാതാവ് വിപുൽ ഷായുടെ വാദം. കേരളത്തിലെ സ്ത്രീകൾ ഐഎസിൽ ചേരുന്നതിനെക്കുറിച്ചുള്ള സിനിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മുസ്ലീം സമുദായത്തിനെതിരായ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നുമാണ് സിനിമയ്ക്ക് എതിരായ ഹർജികളിൽ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം ആളുകൾ സുദീപ്തോ സെൻ സംവിധാനംചെയ്ത ഈ ചിത്രത്തെ വിവേക് അഗ്നിഹോത്രിയുടെ ദി കാശ്മീർ ഫയലുകളുമായി താരതമ്യം ചെയ്തിട്ടുണ്ട്. അന്ന് കശ്മീരിലെ മുസ്ലീം സമുദായത്തെ അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു റിലീസ് സമയത്തെ പ്രതിഷേധവും ബഹിഷ്‌കരണ ആഹ്വാനങ്ങളും ഉണ്ടായത്.
എന്നിട്ടും ചിത്രം ബോക്സോഫീസിൽ ഒരു ബ്ലോക്ക്ബസ്റ്ററായി മാറുകയും രണ്ട് മാസത്തിലധികം തിയേറ്ററുകളിൽ ഓടുകയും ചെയ്തു. 1990-ൽ താഴ്‌വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു കശ്മീരി ഫയൽസ് എന്ന ചലച്ചിത്രം. രണ്ട് സിനിമകളും തമ്മിലുള്ള താരതമ്യങ്ങൾക്കിടയിൽ ബോക്‌സ് ഓഫീസിൽ ദി കാശ്മീർ ഫയൽസിന്റെ അതെ വഴി പിന്തുടരാനുള്ള സാധ്യത കേരള സ്റ്റോറിക്കുണ്ടോ എന്നറിയാൻ ന്യൂസ് 18 സിനിമാ മേഖലയിലെ വിദഗ്ധരുമായി സംസാരിച്ചു.
“ഒരു സിനിമ അതിന്റെ താരനിര കൊണ്ട് മാത്രം വിജയിക്കുന്ന കാലം കഴിഞ്ഞു. ഇന്ന് സിനിമയുടെ ഉള്ളടക്കത്തിനാണ് പ്രാധാന്യം. തീർച്ചയായും താരനിരയെ ആശ്രയിച്ചുണ്ടാകുന്ന ചില ഒറ്റപ്പെട്ട വിജയങ്ങൾ ഉണ്ടാകും. എന്നാൽ ഇക്കാലത്ത് ആളുകൾ നല്ല കഥകൾ കൂടുതൽ ഇഷ്ടപ്പെടുന്നു. ഈ ചിത്രത്തിന് വലിയ തിരക്കാണ്. വാരാന്ത്യത്തിൽ ഇത് തീർച്ചയായും കൂടുതൽ തിരക്ക് ഉണ്ടാക്കും. ഇത് ഞങ്ങളുടെ വ്യവസായത്തിന് ഒരു നല്ല കാര്യമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, നിർമാതാവും സിനിമാ ബിസിനസ്സ് വിദഗ്ധനുമായ ഗിരീഷ് ജോഹർ പറഞ്ഞു.
അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവർ അഭിനയിച്ച ദ കശ്മീർ ഫയൽസ് ബോക്‌സ് ഓഫീസിൽ വളരെ സാവധാനമാണ് ഓട്ടം തുടങ്ങിയത് . രണ്ടാം ദിനം ചിത്രം 8.50 കോടി നേടിയപ്പോൾ ചിത്രത്തിന്റെ മൂന്നാം ദിവസത്തെ കളക്ഷൻ 15 കോടിയിൽ കൂടുതലായിരുന്നു. ചിത്രം ലോകമെമ്പാടുമായി 340 കോടി രൂപ നേടി. ദി കശ്മീർ ഫയൽസ് പോലെ ബോക്‌സ് ഓഫീസിൽ ഒരു “വലിയ സർപ്രൈസ്” ആകാൻ ദി കേരള സ്റ്റോറിയ്ക്ക് കഴിയുമെന്ന് ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
കേരളാ സ്റ്റോറിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആദർശ് പറഞ്ഞു. “ഞാൻ ഇന്ന് സിനിമ കണ്ടു, തിയേറ്ററിൽ വലിയ തിരക്കായിരുന്നു. ഷോ ഹൗസ്ഫുൾ ആയി നടക്കുന്നുവെന്നാണ് തിയേറ്റർ മാനേജ്‌മെന്റ് എന്നോട് പറഞ്ഞത്. വെള്ളിയാഴ്ചത്തെ തിരക്ക് എല്ലാവരെയും അത്ഭുതപ്പെടുത്തും. വാരാന്ത്യത്തിൽ ചിത്രം തീർച്ചയായും കൂടുതൽ തിരക്ക് ഉണ്ടാക്കു”, ആദർശ് കൂട്ടിച്ചേർത്തു. ദി കേരള സ്റ്റോറിയുടെ ഒന്നാം ദിവസത്തെ കളക്ഷൻ ദ കശ്മീർ ഫയൽസിന്റെ ഓപ്പണിംഗ് റെക്കോർഡ് തകർക്കുന്നതാണെന്ന് സിനിമാ ബിസിനസ് അനലിസ്റ്റ് അതുൽ മോഹൻ പറഞ്ഞു.
Also read- കേരള സ്റ്റോറിയുടെ കേരളത്തിലെ പ്രദർശനവിലക്ക് തിയേറ്ററുകൾ നീക്കണം: കെ.സുരേന്ദ്രൻ
ചുരുങ്ങിട സ്‌ക്രീനുകളിൽ റിലീസ് ചെയ്‌തത് കണക്കിലെടുത്ത് കേരള സ്റ്റോറി ആദ്യ ദിവസം തന്നെ 6 കോടി മുതൽ 7 കോടി രൂപ വരെ നേടാനാണ് സാധ്യതയെന്ന് മോഹൻ പറഞ്ഞു. തീവ്രവാദം കേരളത്തെ എങ്ങനെ ബാധിച്ചു എന്നാണ് കേരള സ്റ്റോറി തുറന്നുകാട്ടുന്നതെന്ന് കർണാടകയിലെ ബെല്ലാരിയിൽ വെള്ളിയാഴ്ച നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
ചിത്രം നിരോധിക്കാൻ ശ്രമിച്ചുകൊണ്ട് കോൺഗ്രസ് തീവ്രവാദത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “തീവ്രവാദം ഇപ്പോൾ ഒരു പുതിയ രൂപം കൈക്കൊണ്ടിരിക്കുന്നു. ‘ദി കേരള സ്റ്റോറി’ എന്ന സിനിമ തീവ്രവാദത്തിന്റെ ഈ പുതിയ മുഖം തുറന്നുകാട്ടി. ഈ ചിത്രം നിരോധിക്കാൻ ശ്രമിച്ചുകൊണ്ട് തീവ്രവാദത്തെ പിന്തുണക്കുന്നവരെ കോൺഗ്രസ് പിന്തുണയ്ക്കുകയാണ്”, മോദി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.