advertisement

'ഡ്രസ് കോഡ് പാലിക്കണം; വളര്‍ത്തുമൃഗങ്ങളെ അനുവദിക്കില്ല': അബുദാബി ക്ഷേത്രത്തിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Last Updated:

തൊപ്പി, ടീ-ഷര്‍ട്ട്, അശ്ലീല ഡിസൈനുകളുള്ള വസ്ത്രം, എന്നിവ ധരിച്ചെത്തുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരിക്കുന്നതല്ല

ന്യൂഡല്‍ഹി: അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. മാര്‍ച്ച് 1 മുതലാണ് ക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനത്തിന് അനുമതി നല്‍കിയത്. ഇതിനുപിന്നാലെ ഡ്രസ്സ് കോഡ് അടക്കം ക്ഷേത്രത്തിലെത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകൾ വ്യക്തമാക്കിയിരിക്കുകയാണ് ക്ഷേത്രം അധികൃതർ. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
'' കഴുത്ത്, കൈമുട്ട്, കണങ്കാല്‍ എന്നിവയ്ക്കിടയിലുള്ള ശരീരഭാഗം മറച്ച് വേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. തൊപ്പി, ടീ-ഷര്‍ട്ട്, അശ്ലീല ഡിസൈനുകളുള്ള വസ്ത്രം, എന്നിവ ധരിച്ചെത്തുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരിക്കുന്നതല്ല. ശരീരത്തോട് ഇറുകിച്ചേര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവര്‍ക്കും പ്രവേശനമില്ല. അമിതമായി ശബ്ദമുണ്ടാക്കുന്നതോ പ്രതിഫലനമുണ്ടാക്കുന്നതോ ആയ വസ്ത്രങ്ങള്‍ക്കും നിരോധനമുണ്ട്,'' എന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.
അതോടൊപ്പം വളര്‍ത്തുമൃഗങ്ങളെ ക്ഷേത്രാങ്കണത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ലെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. പുറത്ത് നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവയും ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുവരാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഡ്രോണുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് എട്ട് മണി വരെയാണ് ക്ഷേത്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കുക. തിങ്കളാഴ്ച ക്ഷേത്രത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.
advertisement
ഫെബ്രുവരി 14നാണ് മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമായ അബുദാബി 'ബാപ്‌സ്' ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ബാപ്‌സ് എന്നറിയപ്പെടുന്ന 'ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണന്‍ സന്‍സ്ത' ആണ് ക്ഷേത്രം നിര്‍മിച്ചത്.
ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അബുദാബി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് 2019ലാണ് നിര്‍മാണം ആരംഭിച്ചത്. 700 കോടി രൂപ ചെലവിട്ട് നിർമിച്ച ക്ഷേത്രത്തിന്റെ നിർമാണത്തിന് പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
advertisement
ക്ഷേത്രത്തിന് ഏഴ് ശ്രീകോവിലുകളാണ് ഉള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആരാധിക്കുന്ന ദേവതകളാണ് പ്രതിഷ്ഠ. അയ്യപ്പന്‍, തിരുപ്പതി ബാലാജി, പുരി ജഗന്നാഥന്‍, ശ്രീകൃഷ്ണനും രാധയും, ഹനുമാന്‍, പരമശിവനും പാര്‍വതിയും, ഗണപതി, മുരുകന്‍, ശ്രീരാമനും സീതയും എന്നീ പ്രതിഷ്ഠകളാണ് ക്ഷേത്രത്തില്‍ ഉള്ളത്. എട്ടു പ്രതിഷ്ഠകള്‍ ക്ഷേത്ര കവാടത്തിലാണ്, ഇവ സനാതന ധര്‍മത്തിന്റെ എട്ട് മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
യുഎഇയുടെ ചരിത്രവും വര്‍ത്തമാനവും തുടങ്ങിയവയും ക്ഷേത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഏഴ് എമിറേറ്റുകളെ പ്രതിനിധാനംചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. 108 അടി ഉയരവും 262 അടി നീളവും 180 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്. 1000 വര്‍ഷം കേടുപാടുകളില്ലാതെ നിലനില്‍ക്കുമെന്നതാണ് പ്രത്യേകത. അബുദാബിയില്‍നിന്ന് 50.9 കിലോമീറ്റര്‍, ദുബായില്‍നിന്ന് 93 കിലോമീറ്റര്‍, ഷാര്‍ജയില്‍നിന്ന് 118.5 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'ഡ്രസ് കോഡ് പാലിക്കണം; വളര്‍ത്തുമൃഗങ്ങളെ അനുവദിക്കില്ല': അബുദാബി ക്ഷേത്രത്തിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Next Article
advertisement
ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളുടെ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ
ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളുടെ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ
  • ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളെ വഞ്ചിച്ച് സ്വർണാഭരണങ്ങൾ തട്ടിയ ജസീൽ അറസ്റ്റിൽ

  • ‘കിനാവിന്റെ രാജകുമാരൻ’ എന്ന അക്കൗണ്ടിൽ സൗഹൃദം സ്ഥാപിച്ച് 12 പവൻ സ്വർണം തട്ടിയതായി പോലീസ്

  • കോഴിക്കോട് ടൗൺ സ്റ്റേഷനിൽ സ്വർണം തട്ടിയതും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതും കേസുകൾ നിലവിലുണ്ട്

View All
advertisement