അസിം മുനീർ റിയാദിൽ; ഇറാന്റെ ഭീഷണിക്കെതിരെ സൗദിക്ക് കരുത്തായി പാകിസ്ഥാൻ
- Published by:Sarika N
- news18-malayalam
Last Updated:
സൗദി അറേബ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന പക്ഷം ഏത് തരത്തിലുള്ള പ്രതിരോധ-തന്ത്രപരമായ സഹായവും നൽകാൻ പാകിസ്ഥാൻ സന്നദ്ധമാണെന്ന് അസിം മുനീർ ഉറപ്പുനൽകി
റിയാദ്: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം മൂർച്ഛിക്കുന്നതിനിടെ സൗദി അറേബ്യക്ക് പിന്തുണ പ്രഖ്യാപിച്ച് പാകിസ്ഥാൻ. സൗദിക്ക് നേരെയുള്ള ഇറാന്റെ സൈനിക നീക്കങ്ങളെയും ആക്രമണങ്ങളെയും സംയുക്തമായി പ്രതിരോധിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ സൗദി തലസ്ഥാനമായ റിയാദിൽ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാനുമായി ഉന്നതതല സുരക്ഷാ ചർച്ചകൾ നടത്തി. സൗദി അറേബ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന പക്ഷം ഏത് തരത്തിലുള്ള പ്രതിരോധ-തന്ത്രപരമായ സഹായവും നൽകാൻ പാകിസ്ഥാൻ സന്നദ്ധമാണെന്ന് അസിം മുനീർ ഉറപ്പുനൽകി.
2025-ൽ പാകിസ്ഥാനും സൗദിയും ഒപ്പുവെച്ച തന്ത്രപരമായ പ്രതിരോധ കരാറിന്റെ പശ്ചാത്തലത്തിലാണ് ഈ ചർച്ചകൾ നടന്നത്. ഈ കരാർ പ്രകാരം ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം ഇരുരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കാം. സൗദി മണ്ണിൽ അടുത്ത കാലത്തുണ്ടായ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഗൾഫ് മേഖലയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കാനും സൈനിക ഏകോപനം ശക്തമാക്കാനും റിയാദിൽ നടന്ന കൂടിക്കാഴ്ചയിൽ ധാരണയായി.
ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത് മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിക്കുകയാണ്. സൗദിയുമായി ചരിത്രപരമായി തന്നെയുള്ള സൈനിക ബന്ധം പാകിസ്ഥാൻ കൂടുതൽ ഊർജിതമാക്കുന്നത് ഇറാന് കടുത്ത സമ്മർദ്ദമുണ്ടാക്കും. നിലവിലെ സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ ഇറാൻ സംയമനം പാലിക്കണമെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സൗദി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഫയ്യാദ് ബിൻ ഹമീദ് അൽ-റുവൈലിയും പാകിസ്ഥാൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ജാവേദ് താരിഖും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Location :
New Delhi,New Delhi,Delhi
First Published :
Mar 07, 2026 1:27 PM IST







