Makkah | മക്കയിലേക്കുള്ള പുരാതന റൂട്ടുകൾ; ഇന്നുള്ളത് അവശേഷിപ്പുകൾ മാത്രം

Last Updated:

ദശലക്ഷക്കണക്കിന് മുസ്ലീം തീർത്ഥാടകർ ഹജ്ജ് നിർവഹിക്കുന്നതിനായി പുണ്യ സ്ഥലമായ മക്കയിലേക്ക് ദീർഘദൂരം യാത്ര ചെയ്താണ് എത്തിയിരുന്നത്.

കോവിഡ് മഹാമാരിക്കു ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് (Hajj) തീർത്ഥാടനമാണ് ഇത്തവണ സൗദി അറേബ്യയിൽ നടക്കുന്നത്. 2019നു ശേഷം ആദ്യമായാണ് ​ഹജ്ജിന് അന്താരാഷ്ട്ര സന്ദർശകരെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ചരിത്ര പ്രധാന്യമുള്ള ഹജ്ജ് റൂട്ടുകളെക്കുറിച്ച് (Historic routes to Makkah) എത്ര പേർക്കറിയാം? നൂറ്റാണ്ടുകളായി, ദശലക്ഷക്കണക്കിന് മുസ്ലീം തീർത്ഥാടകർ ഹജ്ജ് നിർവഹിക്കുന്നതിനായി പുണ്യ സ്ഥലമായ മക്കയിലേക്ക് (Makkah) ദീർഘദൂരം യാത്ര ചെയ്താണ് എത്തിയിരുന്നത്. വിശാലമായ അറേബ്യൻ മരുഭൂമിയിലൂടെയും പരമ്പരാഗതമായി പിന്തുടർന്നു പോരുന്ന റൂട്ടുകളിലൂടെയുമൊക്കെയായിരുന്നു യാത്ര. ഒട്ടകങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയുടെയെല്ലാം പുറത്തേറി മാസങ്ങളോളും സഞ്ചരിച്ചാണ് തീർത്ഥാടകർ ഹജ്ജിനെത്തിയിരുന്നത്. വഴിയാത്രക്കാർ സ്ഥാപിച്ച കിണറുകൾക്കും കുളങ്ങൾക്കും അണക്കെട്ടുകൾക്കും അരികെ ഇടക്കിടെ നിർത്തി വിശ്രമിച്ചിരുന്നു.
ചരിത്ര പ്രധാന്യമുള്ള ഹജ്ജ് റൂട്ടുകൾ
പ്രധാനമായും അഞ്ച് വഴികളാണ് മക്കയിൽ എത്താനായി ഉണ്ടായിരുന്നതെന്നാണ് പണ്ഡിതന്മാർ വിശ്വസിക്കുന്നത്. എന്നാലിത് ആറോ ഏഴോ വരെ ഉണ്ടാകാം എന്ന് ചിലർ പറയുന്നു. അവ ബദൽ റൂട്ടുകളായാണ് കണക്കാക്കപ്പെടുന്നത്. ദർബ് സുബൈദ എന്നറിയപ്പെടുന്ന നോർത്ത് ഈസ്റ്റേൺ കുഫി റൂട്ട്, ഒട്ടോമൻ അല്ലെങ്കിൽ ഷാമി (ലെവാന്റൈൻ) റൂട്ട്, വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ അല്ലെങ്കിൽ ഈജിപ്ഷ്യൻ റൂട്ട്, തെക്കും തെക്കുകിഴക്കൻ യെമനി റൂട്ട്, ഒമാനി കരയും കടൽ മാർ​ഗവുമുള്ള റൂട്ട്, ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള റൂട്ട് എന്നിവയാണ് പ്രധാനപ്പെട്ട നാല് റൂട്ടുകൾ.
advertisement
ഇന്നത്തെ ഇറാഖിലൂടെയും സൗദി അറേബ്യയിലൂടെയും 1,400 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന കൂഫി പാത ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടത്തിൽ പോലും മക്കയിലേക്കുള്ള പാതയായി ഉപയോഗിച്ചിരുന്നു എന്നാണ് ചരിത്രകാരൻമാർ പറയുന്നത്. സുബൈദ ട്രയൽ എന്നും അറിയപ്പെടുന്ന ഈ റൂട്ട് ഇറാഖി നഗരമായ കൂഫയിൽ നിന്ന് മക്കയിലേക്ക് നീളുന്ന വഴിയാണ്. നജാഫ്, അൽ-തലബിയ്യ എന്നീ സ്ഥലങ്ങളിലൂടെ മധ്യ അറേബ്യയിലെ ഫൈദ് ഗ്രാമത്തിലേക്ക് ഈ വഴി എത്തിച്ചേരുന്നു. ഈ പാത പിന്നീട് പടിഞ്ഞാറ് മദീനയിലേക്കും തെക്ക് പടിഞ്ഞാറ് മക്കയിലേക്കും തിരിയുന്നു.
advertisement
അബ്ബാസി ഖലീഫ ഹാറൂൺ അൽ-റഷീദിന്റെ ഭാര്യയായിരുന്ന സുബൈദ ബിൻ ജാഫറിന്റെ സ്മരണാർഥമാണ് കൂഫി പാതക്ക് സുബൈദ ട്രയൽ എന്ന പേരു കൂടി ലഭിച്ചത്. അവർ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ റൂട്ടിൽ നിരവധി സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഉത്തരവിട്ടതുമെല്ലാം പരി​ഗണിച്ചായിരുന്നു ഇത്. എ ഡി 750-1258 കാലഘട്ടത്തിൽ അബ്ബാസി ഖിലാഫത്തിന്റെ കാലത്ത് ഈ റൂട്ട് കൂടുതൽ പ്രചാരം നേടുകയും ഉണ്ടായി. ഒരു വാണിജ്യ പാത കൂടിയായിരുന്നു ഇത്.
ബാരിക്കേഡുകൾ, പാലങ്ങൾ, കോട്ടകൾ, പള്ളികൾ എന്നിവയെല്ലാം ഈ വഴികളിൽ നിർമിക്കപ്പെട്ടിരുന്നു. തീർഥാടകർ ഈ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ തങ്ങളുടെ ഹജ്ജ് യാത്രയുടെ ഓർമ്മപ്പെടുത്തൽ എന്നോണം പാറകളിൽ നിരവധി ഇസ്ലാമിക ലിഖിതങ്ങളും മറ്റും കൊത്തിവെച്ചിരുന്നു. ഇതും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
advertisement
കാലക്രമേണ, ഇത്തരം നിർമിതികൾ പലതും തകരുകയോ റെയ്ഡുകളിൽ നശിപ്പിക്കപ്പെടുകയോ ചെയ്തു. എന്നാൽ അവയിൽ ചിലത് അറേബ്യയുടെ ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും വെളിച്ചം വീശുന്ന അവശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നുണ്ട്. മൊറോക്കൻ പണ്ഡിതനും പര്യവേക്ഷകനുമായ ഇബ്‌നു ബത്തൂത്തയുടെ (Ibn Battuta) കൈയെഴുത്തുപ്രതികളിൽ ഹജ്ജ് യാത്രകൾ രേഖപ്പെടുത്തിട്ടുണ്ട്.
സാഹസികതയ്ക്കും വിജ്ഞാനം നേടുന്നതിനുമായി, 1325-ൽ ഇബ്‌നു ബത്തൂത്ത തന്റെ ജന്മനാടായ ടാൻജിയർ വിട്ടു. ആഫ്രിക്കൻ റൂട്ടിലൂടെ മെഡിറ്ററേനിയൻ തീരപ്രദേശത്തുകൂടി കരമാർഗ്ഗം ഈജിപ്തിലേക്ക് യാത്ര ചെയ്തു. മതത്തെയും നിയമങ്ങളെയും കുറിച്ചുള്ള അറിവ് നേടാനും മറ്റ് മുസ്ലീം പണ്ഡിതൻമാരെ കണ്ട് സംസാരിക്കാനുമുള്ള അവസരങ്ങളും അദ്ദേഹം പാഴാക്കിയില്ല.
advertisement
തന്റെ യാത്ര ആരംഭിച്ച് ഒരു വർഷത്തിനു ശേഷം, ഇബ്‌നു ബത്തൂത്ത ഈജിപ്തിലെ നൈൽ നദീ താരം വഴി ചെങ്കടൽ തുറമുഖമായ അയ്‌ദാദിലേക്കും അവിടെ നിന്ന് കപ്പലിൽ ചെങ്കടൽ തീരത്തിന്റെ മറുവശത്തുള്ള ജിദ്ദയിലേക്കും യാത്ര ചെയ്തു. അധികം പര്യവേഷണം ചെയ്യപ്പെടാത്ത റൂട്ട് ആയിരുന്നു അത്. അദ്ദേഹം പിന്നീട് ജറുസലേമിലും ദമാസ്കസിലുമെത്തി. 1326-ൽ ലെവന്റ് റൂട്ടി ലക്ഷ്യമാക്കി പോകുന്ന തീർത്ഥാടകരോടൊപ്പം ചേർന്നു. ലെവന്റിനെ മക്കയിലേക്കും മദീനയിലേക്കും ബന്ധിപ്പിക്കുന്ന പാത ഡമാസ്കസിൽ നിന്നാണ് ആരംഭിച്ചിരുന്നത്.
advertisement
കാലക്രമേണ, തീർത്ഥാടകരുടെ യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ മക്കയിലേക്കും മദീനയിലേക്കുമുള്ള ഈ റോഡുകളിൽ വെള്ളം വിതരണം ചെയ്യുകയും തീർത്ഥാടകരകുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാർ​ഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഈജിപ്ത്, യെമൻ, സിറിയ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ നിന്നുള്ള റൂട്ടുകളുടെ വികസനത്തിന് ഭരണാധികാരികളും ധനികരായ ആളുകളും സംഭാവനകൾ നൽകി.
തലമുറകളായി, പണ്ഡിതന്മാർ ഈ റൂട്ടുകൾ വഴി അവരുടെ യാത്രകൾ നടത്തി. അവരുടെ ആശയങ്ങൾ പ്രചരിപ്പിച്ചു. ശാസ്ത്രീയ സംരംഭങ്ങൾക്ക് സംഭാവന നൽകി. തീർത്ഥാടനത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം ചൂണ്ടിക്കാട്ടിയ യാത്രകളെക്കുറിച്ച് പ്രത്യേകം രേഖപ്പെടുത്തി. ഈ പണ്ഡിതന്മാരിൽ പലരും മക്കയിൽ താമസിച്ചിരുന്നു. മറ്റുള്ളവർ മദീനയിൽ സ്ഥിരതാമസമാക്കുകയോ കൂഫ, ജറുസലേം, ഡമാസ്കസ്, കെയ്റോ തുടങ്ങിയ പ്രധാന ഇസ്ലാമിക നഗരങ്ങളിലെത്തി പഠനം തുടരുകയോ ചെയ്തു.
advertisement
ഈ റൂട്ടുകളിൽ പലതും ഇന്നില്ല. എന്നാൽ ഹജ്ജ് നിർവഹിക്കാൻ തീർഥാടകർ കടന്നുപോയ ബുദ്ധിമുട്ടുകളുടെ പ്രതീകമായി ചരിത്ര രേഖകളിൽ അവ ഇടം പിടിക്കുകയും തീർത്ഥാടകരുടെ ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യുന്നു.
ഈ വർഷം 10 ലക്ഷം തീർത്ഥാടകരാണ് ഹജ്ജിൽ പങ്കെടുക്കുന്നത്. ഇതിൽ 850,000 പേരും സൗദി അറേബ്യക്കു പുറത്തു നിന്ന് എത്തുന്നവരാണ്. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഹജ്ജിൽ പങ്കെടുക്കാനാകുന്നവരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. പുണ്യനഗരത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിരിക്കുന്നത്. 2019ൽ ഏകദേശം 25ലക്ഷം ആളുകളാണ് ഹജ്ജിൽ പങ്കെടുത്തത്. 2010ൽ മഹാമാരി വ്യാപിച്ചതിനാൽ, വിദേശികൾക്ക് ഹജ്ജിൽ പങ്കെടുക്കുന്നതിന് അനുമതി ഉണ്ടായിരുന്നില്ല.
10,000 പേർക്കു മാത്രമാണ് ആ വർഷം ഹജ്ജിൽ പങ്കെടുക്കാൻ സാധിച്ചത്. 2021ൽ വാക്സിൻ സ്വീകരിച്ച 60,000 സൗദി പൗരന്മാർക്കും താമസക്കാർക്കുമാണ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. ഇത്തവണയും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാകും തീർഥാടകരെ അകത്തു പ്രവേശിപ്പിക്കുക. സൗദി അറേബ്യയിലെ മിക്ക സ്ഥലങ്ങളിലും ഇപ്പോൾ മാസ്ക് നിർബന്ധമല്ലെങ്കിലും ഹജ്ജിനെത്തുന്ന എല്ലാ തീർത്ഥാടകരും മാസ്ക് ധരിക്കണമെന്ന് സൗദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർ കോവിഡ് നെഗറ്റീവാണ് എന്നു തെളിയിക്കുന്ന രേഖയും സമർപ്പിക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Makkah | മക്കയിലേക്കുള്ള പുരാതന റൂട്ടുകൾ; ഇന്നുള്ളത് അവശേഷിപ്പുകൾ മാത്രം
Next Article
advertisement
പ്രതിശ്രുത വരന്റെ പ്രണയം കൈയ്യോടെ പിടിച്ച് വധു; കാമുകിക്ക് അയച്ച പ്രണയ സന്ദേശം വായിച്ചത് അൾത്താരയിൽ അതിഥികൾക്ക് മുന്നിൽ
വരന്റെ പ്രണയം കൈയ്യോടെ പിടിച്ച് വധു; കാമുകിക്ക് അയച്ച പ്രണയ സന്ദേശം വായിച്ചത് അൾത്താരയിൽ അതിഥികൾക്ക് മുന്നിൽ
  • വിവാഹത്തിന് മുമ്പ് വരന്റെ പ്രണയവഞ്ചന അറിഞ്ഞ വധു, അതിഥികൾക്ക് മുന്നിൽ സന്ദേശങ്ങൾ വായിച്ചു.

  • വിവാഹ ദിവസം വധു, വരന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടി, വഞ്ചനയെ എല്ലാവർക്കും അറിയിക്കാൻ തീരുമാനിച്ചു.

  • വധുവിന്റെ നാടകീയ നടപടി സോഷ്യൽ മീഡിയയിൽ വൈറലായി, നിരവധി പ്രതികരണങ്ങൾ ഉയർന്നു.

View All
advertisement