തലവെട്ടൽ; കല്ലെറിഞ്ഞ് കൊല്ലൽ; വെടിവെച്ച് കൊല്ലൽ; യെമനിലെ പ്രധാന വധശിക്ഷാ രീതികള്‍
- Published by:meera_57
- news18-malayalam
Last Updated:
കുറ്റവാളിയെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കണ്ണുകെട്ടാറുണ്ട്. ഇതിന് മുമ്പായി അവര്‍ക്ക് പ്രാര്‍ത്ഥിക്കാനും മതഗ്രന്ഥങ്ങള്‍ വായിക്കാനും അനുമതിയുണ്ട്
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് സ്വദേശിനിയായ നഴ്‌സ് നിമിഷപ്രിയയ്ക്ക് യെമൻ ഭരണകൂടം വധശിക്ഷ വിധിച്ചിരുന്നു. ജൂലൈ 16ന് വധശിക്ഷ നല്‍കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും 15ന് ഇത് മാറ്റി വയ്ക്കുകയുണ്ടായി. ബിസിനസ് പങ്കാളിയായിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദോ മഹ്ദിയെ നിമിഷപ്രിയ കൊലപ്പെടുത്തിയെന്നും മൃതദേഹം മറവുചെയ്യാന്‍ ശ്രമിച്ചെന്നതുമാണ് അവര്‍ക്കെതിരേയുള്ള കേസ്. യെമനിലെ നിയമപ്രകാരമാള്ള വ്യവസ്ഥയായ ദിയാധനം നല്‍കി അവരുടെ മോചനം ഉറപ്പാക്കാന്‍ കുടുംബവും അവരെ പിന്തുണയ്ക്കുന്നവരും നടത്തിയ ശ്രമങ്ങള്‍ ഇതുവരെയും വിജയിച്ചിട്ടില്ല. നഷ്ടപരിഹാരം നല്‍കുന്നതിന് പകരമായി ഇരയുടെ കുടുംബം കുറ്റവാളിക്ക് മാപ്പ് നല്‍കുന്നത് യെമനിലെ നിയമവ്യവസ്ഥ അനുവദിക്കുന്നുണ്ടെങ്കിലും നിമിഷപ്രിയുടെ കേസില്‍ ഇതുവരെയും അങ്ങനെ സംഭവിച്ചിട്ടില്ല. ഇരയുടെ കുടുംബം ഒത്തുതീര്‍പ്പിന് വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇസ്ലാമിക നിയമം കര്‍ശനമായി നടപ്പിലാക്കിയ ഹൂതി ഭരണത്തിന്റെ നിയന്ത്രണത്തിലുള്ള യെമന്റെ ഒരു ഭാഗത്താണ് നിമിഷപ്രിയ ഉൾപ്പെട്ട കേസിന്റെ വിചാരണ നടന്നത്.
യെമനിലെ വധശിക്ഷാ രീതികള്‍
ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് വെടിവെയ്ക്കല്‍, കല്ലെറിയല്‍, തലവെട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വധശിക്ഷാ രീതികളാണ് യെമനില്‍ നിലനില്‍ക്കുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ അടുത്തിടെ ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തുന്നതാണ് സാധാരണയായി പിന്തുടര്‍ന്ന് വരുന്നത്. ഇന്ത്യയില്‍ തൂക്കിക്കൊല്ലലാണ് സാധാരണ രീതി. യെമനില്‍ വധശിക്ഷകള്‍ മതപരമായ നടപടിക്രമങ്ങള്‍ പാലിക്കുന്നവയാണ്. കുറ്റവാളിയെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കണ്ണുകെട്ടാറുണ്ട്. ഇതിന് മുമ്പായി അവര്‍ക്ക് പ്രാര്‍ത്ഥിക്കാനും മതഗ്രന്ഥങ്ങള്‍ വായിക്കാനും അനുമതിയുണ്ട്.
advertisement
സാധാരണയുള്ള ഫയറിംഗ് സ്‌ക്വാഡ് വധശിക്ഷയില്‍ മരണം ഉറപ്പാക്കാന്‍ പ്രതിയുടെ നെഞ്ചിലോ പുറകിലോ സാധാരണയായി ഹൃദയത്തിനടുത്തായോ ഒന്നിലധികം തവണ വെടിവയ്ക്കുകയാണ് ചെയ്യുക. യെമനിലെ നിയമപ്രകാരം ഇത് അനുവദനീയമാണെങ്കിലും വധശിക്ഷ നടപ്പാക്കുന്നതില്‍ സുതാര്യതയും ന്യായമായ നടപടിക്രമങ്ങളും പാലിക്കാത്തതിനാല്‍ മനുഷ്യാവകാശ സംഘടനകള്‍ ഇതിനെ അപലപിച്ചിട്ടുണ്ട്. ഹൂതികളുടെ നേതൃത്വത്തിലുള്ള കോടതികള്‍ക്ക് കീഴില്‍ ന്യായമായ നടപടിക്രമങ്ങള്‍ പലപ്പോഴും പാലിക്കപ്പെടാറില്ല. ന്യായമായ വിചാരണ നടത്തുന്നതിനും നിയമപരമായ പ്രതിനിധികളുടെ സഹായം തേടുന്നത് സംബന്ധിച്ചും അന്താരാഷ്ട്ര നിരീക്ഷണ സംഘങ്ങള്‍ പലപ്പോഴും ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. വിദേശപൗരന്മാരുടെ കാര്യം വരുമ്പോള്‍ മിക്കപ്പോഴും അവര്‍ക്ക് ആവശ്യമായ നിയമസഹായമൊന്നും ലഭിക്കാറില്ല.
advertisement
യെമനില്‍ വധശിക്ഷകള്‍ നല്‍കുന്നത് വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു, പ്രത്യേകിച്ച് ഹൂതി സൈന്യത്തിന് സ്വാധീനമുള്ള വടക്കന്‍ പ്രദേശങ്ങളില്‍. 2014ല്‍ സന പിടിച്ചെടുത്തതിന് ശേഷം ഹൂതികള്‍ അക്രമ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമല്ല, ധാര്‍മികവും രാഷ്ട്രീയപരവുമായ കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നുണ്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ നീതിന്യായ വ്യവസ്ഥ പലപ്പോഴും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ടെന്നും തെറ്റായ അന്വേഷണവും പ്രതിരോധിക്കാനുള്ള അവസരങ്ങള്‍ കുറയുന്നതു മൂലവുമാണ് പലപ്പോഴും വധശിക്ഷകള്‍ വിധിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.
കൊലപാതകം, ബലാത്സംഗം, ഭീകരവാദം, ചാരവൃത്തി, വിശ്വാസം ഉപേക്ഷിക്കല്‍, വ്യഭിചാരം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് യെമനില്‍ വധശിക്ഷ നല്‍കുന്നത് നിയമപരമാണ്. മുമ്പ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോലും വധശിക്ഷ നല്‍കിയിട്ടുണ്ട്. ഇതിനെ യുഎന്നും മറ്റ് മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
advertisement
നിയമപരമായ പോംവഴികളും മാപ്പും
യെമന്‍ നിയമപ്രകാരം വധശിക്ഷ ഇളവ് ചെയ്യാനും മാപ്പ് നല്‍കാനുമുള്ള അധികാരം പ്രസിഡന്റിനാണ്. എന്നാല്‍ യെമനിലെ ഭരണം പല ഘടകങ്ങളായി വിഘടിച്ചു കിടക്കുകയാണ്. ഇത് നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കുന്നു. തെക്കന്‍ യെമന്‍ ആസ്ഥാനമായുള്ള സര്‍ക്കാരിനാണ് അന്താരാഷ്ട്ര അംഗീകാരമെങ്കിലും നിമിഷപ്രിയയെ വിചാരണ ചെയ്ത് ശിക്ഷിച്ച പ്രദേശം ഉള്‍പ്പെടെ രാജ്യത്തിന്റെ വലിയൊരു ഭാഗത്ത് ഹൂതി ഭരണകൂടമാണ് യഥാര്‍ത്ഥ അധികാരം പ്രയോഗിക്കുന്നത്.
Location :
Thiruvananthapuram,Kerala
First Published :
July 16, 2025 11:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
തലവെട്ടൽ; കല്ലെറിഞ്ഞ് കൊല്ലൽ; വെടിവെച്ച് കൊല്ലൽ; യെമനിലെ പ്രധാന വധശിക്ഷാ രീതികള്‍