അബുദാബി: പ്രമുഖ മലയാളി പ്രവാസി വ്യവസായി എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഇരുപതുശതമാനം ഓഹരികൾ അബുദാബി രാജകുടുംബം ഏറ്റെടുത്തതായി റിപ്പോർട്ട്. ഒരു ബില്യൻ ഡോളർ (ഏകദേശം 7600 കോടി രൂപ) രാജകുടുംബം ലുലുവിൽ നിക്ഷേപിച്ചുവെന്ന് 'ബ്ലൂംബെർഗ്' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ലുലു ഗ്രൂപ്പ് അധികൃതർ തയാറായിട്ടില്ല.
ഓഹരിയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എന്തെങ്കിലും പുതിയതായി സംഭവിച്ചിട്ടുണ്ടെങ്കിൽ ഔദ്യോഗിക പത്രക്കുറിപ്പിറക്കുമെന്നും വ്യക്തമാക്കിയ ലുലു ഗ്രൂപ്പ് പിന്നീട് ഓഹരി ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട വാർത്ത നിഷേധിച്ചു.
ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സുപ്പർ മാർക്കറ്റ് ശൃഖലകളിലൊന്നാണ് അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ മകനും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനുമായ ഷെയ്ഖ് തഹ് നൂൻ ബിൻ സായിദ് അൽ നഹ്യാന്റെ ഉടമസ്ഥതയിലുള്ള റോയൽ ഗ്രൂപ്പാണ് ലുലു ഹൈപ്പർ മാർക്കറ്റ് ശൃംഖലയിൽ നിക്ഷേപം നടത്തിയതെന്നാണ് റിപ്പോർട്ട്. അബുദാബിയിലെ പ്രമുഖ ഇൻവെസ്റ്റിങ് കമ്പനിയാണ് റോയൽ ഗ്രൂപ്പ്. യു.എ.ഇ.യിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയർമാൻ കൂടിയാണ് ഷെയ്ഖ് തഹ് നൂൻ.
അതേസമയം, ലുലുവിന്റെ നടത്തിപ്പിൽ റോയൽ ഗ്രൂപ്പ് പ്രത്യക്ഷമായി ഇടപെടില്ലെന്നാണ് സൂചന. യു.എ.ഇ.യും ഇന്ത്യയും ഉൾപ്പെടെ 22 രാജ്യങ്ങളിലായി 188 റീട്ടെയിൽ സ്റ്റോറുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. 7.4 ബില്യൻ ഡോളറാണ് ലുലുവിന്റെ മുൻവർഷത്തെ വിറ്റുവരവ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.