ദുബായ്: പൊലീസ് (Dubai Police) പട്രോളിങ് സംഘത്തെയും വാഹനത്തെയും ചിത്രീകരിച്ച് കാമുകിക്ക് അയച്ചുനൽകിയ സംഭവത്തിൽ യുവാവിനെ ശിക്ഷിച്ച് ദുബായ് (Dubai) കോടതി. കേസിൽ ദുബായ് ക്രിമിനൽ കോടതിയാണ് 32കാരനായ സ്വദേശി പൌരന് 50000 ദിർഹം പിഴ ശിക്ഷ വിധിച്ചത്. ദുബായിലെ പാം ജുമൈറ മേഖലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി രണ്ടു സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണ് പരിശോധനയ്ക്കായി പൊലീസ് സംഘം ഇവരെ തടഞ്ഞുനിർത്തിയത്. വാഹനം ഓടിച്ചിരുന്നയാൾ മൊബൈൽ ഫോണിൽ സംസാരിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് കാറിന്‍റെ പിൻ സീറ്റിലിരുന്ന പ്രതി പൊലീസ് സംഘത്തിന്‍റെയും പട്രോൾ വാഹനത്തിന്‍റെയും ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയത്. കൂടാതെ ഇയാൾ പൊലീസ് സംഘത്തെ അസഭ്യം പറയുകയും ചെയ്തു.
മൊബൈൽ ഫോണിൽ പകർത്തിയ ഇയാൾ ദൃശ്യം പിന്നീട് സ്നാപ് ചാറ്റ് വഴി കാമുകിക്ക് അയച്ചുനൽകുകയും ചെയ്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ദൃശ്യം പകർത്തി കാമുകിക്ക് അയച്ചു നൽകിയെന്ന് വ്യക്തമായത്. ഇയാൾക്കെതിരെ കുറ്റസമ്മതമൊഴിയും ശാസ്ത്രീയ പരിശോധന റിപ്പോർട്ടും ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. കോടതി വിധിക്കെതിരെ പ്രതി അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയും ചെയ്തു.
ഹിജാബ് ധരിച്ച സ്ത്രീയ്ക്ക് പ്രവേശനം നിഷേധിച്ചു; ബഹ്റൈനിലെ ഇന്ത്യൻ റസ്റ്ററന്റ് അടച്ചുപൂട്ടി
ഹിജാബ് ധരിച്ച സ്ത്രീയ്ക്ക് ( Woman Wearing Veil)പ്രവേശനം നിഷേധിച്ചതിന്റെ പേരിൽ ബഹ്റൈനിൽ (Bahrain)ഇന്ത്യൻ റസ്റ്ററന്റ് അടച്ചുപൂട്ടി. ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ അദ് ലിയയിലാണ് സംഭവമെന്നാണ് റിപ്പോർട്ട്.
ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ജീവനക്കാരൻ റസ്റ്ററന്റിലേക്ക് പ്രവേശിക്കുന്നത് തടയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നതായി ബഹ്റൈൻ ന്യൂസ്, ഗൾഫ് ന്യൂസ് എന്നിവ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി (BETA) അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് റസ്റ്ററന്റിലെ ഡ്യൂട്ടി മാനേജറെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റസ്റ്ററന്റ് അടച്ചുപൂട്ടിയത്.
ജനങ്ങൾക്കെതിരെയുള്ള എല്ലാതരം വിവേചനങ്ങളും പ്രത്യേകിച്ച് അവരുടെ ദേശീയതയ്ക്കെതിരെയുള്ളത് അംഗീകരിക്കില്ലെന്ന് ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി പ്രസ്താവനയിൽ പറയുന്നു.
Also Read-
12 വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച പ്രവാസി ആത്മഹത്യ ചെയ്ത നിലയിൽ
അതേസമയം, സംഭവത്തിൽ ഡ്യൂട്ടി മാനേജറെ സസ്പെൻഡ് ചെയ്തതായി റസ്റ്ററന്റ് പുറത്തിറക്കിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. ഇയാൾ ഇന്ത്യക്കാരനാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.