ജോലി സ്ഥലത്ത് മരിച്ച പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യയും മക്കളും; അനുഭവം പങ്കുവെച്ച് അഷറഫ് താമരശേരി
- Published by:Arun krishna
- news18-malayalam
Last Updated:
പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു.
ഒരു കുടുംബത്തിന്റെ എല്ലാ ആഗ്രഹങ്ങളുടെയും ബാധ്യതകളുടെയും ഭാരം ചുമലിലേറ്റി അറബ് നാട്ടിലെത്തുന്ന മലയാളില്‍ ചിലരെങ്കിലും സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ചേതനയറ്റാണ് നാട്ടിലേക്ക് മടങ്ങുന്നത്. നാട്ടിലേക്കുള്ള പതിവ് യാത്രകള്‍ പോലെ മുന്നൊരുക്കങ്ങളോ ബഹളങ്ങളോ അവസാന യാത്രയ്ക്കുണ്ടാകില്ല. ഉറ്റവര്‍ക്കടുത്തേക്കുള്ള പ്രവാസികളുടെ അന്ത്യയാത്രയ്ക്ക് കൂട്ട് പോകുന്നത് പലപ്പോഴും സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് താമരശേരിയാണ്. അറബ് നാട്ടില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന അഷറഫിന്‍റെ ജീവിതം മുന്‍പും ചര്‍ച്ചയായിട്ടുണ്ട്.
അങ്ങനെയുള്ള തന്‍റെ ജീവിതത്തില്‍ ഉണ്ടായ ഹൃദയം പൊള്ളിക്കുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഗൾഫിൽ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹത്തോടുള്ള കുടുംബത്തിന്റെ അനാദരവ് ചൂണ്ടിക്കാട്ടിയാണ് അഷറഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്. ‘ഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത് എന്ന ആമുഖത്തോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
അഷറഫ് താമരശേരിയുടെ കുറിപ്പ്
ഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ നിർജ്ജീവമായ ദേഹത്തെ ഭൂമിയിൽ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു.
advertisement
അയാൾ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് കിട്ടുന്നതിൽ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാൾ അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിർമിച്ചു. അയാളെ വീണ്ടും വീണ്ടും കടത്തിലാഴ്ത്തി. രാവും പകലും പണിയെടുത്ത് ആ പാവം കുഴങ്ങിയിരുന്നു.
എന്തായാലും ഇന്നലെ അയാൾ തന്റെ അറുപത്തിരണ്ടാം വയസ്സിൽ പ്രവാസിയായി മരണപ്പെട്ടു.
advertisement
പതിവുപോലെ അയാളുടെ കുടുംബത്തെ വിളിച്ച് മരണവിവരം ധരിപ്പിച്ചു. അപ്പോള് അവർ പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നും ഭാര്യയും മക്കളും ഒരേസ്വരത്തിൽ ആവർത്തിച്ചു. പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു… ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം… എന്റെ കടമ എനിക്ക് നിർവ്വഹിച്ചേ മതിയാവൂ…. അയാളുടെ നാട്ടിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവരെ വിവരങ്ങൾ ധരിപ്പിച്ചു. പിന്നീട് ഒട്ടേറെ ഫോൺ വിളികൾ…
advertisement
മൃതദേഹം തങ്ങൾക്ക് വേണ്ടെന്ന് ഭാര്യ സ്റ്റേഷനിൽ എഴുതി ഒപ്പിട്ടുകൊടുത്തു. ഭാര്യ നിഷേധിച്ച ഭർത്താവിന്റെ ദേഹത്തെ അവസാനം അയാളുടെ സഹോദരിയുടെ മക്കൾ ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു. ദൈവം തന്റെ സൃഷ്ടികളിൽ കരുണയുള്ളവനാണ്. അയാൾക്കുവേണ്ടി നന്മയുള്ള ചിലരെയെങ്കിലും നാട്ടിൽ ഒരുക്കിനിർത്താൻ ദൈവം മറന്നിരുന്നില്ല. മരണത്തോടെ അവശേഷിക്കുന്ന ശരീരത്തോട് ഒരാളും അനാദരവ് കാട്ടരുത്. അത് ഏത് ജീവിയുടേതായാലും. എങ്കിലേ നമുക്ക് മനുഷ്യനെന്ന് അഭിമാനിക്കാനാകൂ…
advertisement
നമുക്കും ഒരു ശരീരമുണ്ട്… നാളെ അതിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആർക്കും പറയാനാവില്ല. ഇനി ഒരാൾക്കും ഈ ഗതി വരാതിരിക്കട്ടെ… നമുക്ക് പ്രാർത്ഥിക്കാം…
അഷ്റഫ് താമരശ്ശേരി
Location :
First Published :
December 16, 2022 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ജോലി സ്ഥലത്ത് മരിച്ച പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യയും മക്കളും; അനുഭവം പങ്കുവെച്ച് അഷറഫ് താമരശേരി