വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും അഭിമുഖീകരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ഇരുകൂട്ടരെയും സഹായിക്കാനാണ് അമേരിക്കയുടെ ശ്രമം. ദുര്‍ഘടമായ സന്ദര്‍ഭമാണിത്. ഈ അവസരത്തില്‍ ഇന്ത്യയോടും ചൈനയോടും സംസാരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഒക്ലഹോമയിൽ നടക്കുന്ന തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിലേക്കു പുറപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൌസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
"വലിയ പ്രശ്നമാണ് അവിടെ നടക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ സംഘർഷത്തിലേക്കെത്തിയിരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുകയാണ്. അവരെ ഇരുകൂട്ടരെയും സഹായിക്കാന്‍ അമേരിക്ക ശ്രമിക്കും"-ട്രംപ് വ്യക്തമാക്കി.
ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായിരുന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ 35ഓളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി യു.എസ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
ലഡാക്കിലെ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് അമേരിക്ക ആദ്യം മുതൽ സ്വീകരിച്ചിരുന്നത്. പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന നിർദേശം ട്രംപ് നേരത്തെ മുന്നോട്ടുവെച്ചെങ്കിലും ഇന്ത്യയും ചൈനയും അത് സ്വീകരിച്ചിരുന്നില്ല. അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തുകയും ചെയ്തിരുന്നു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നതിനിടെ അയൽ രാജ്യങ്ങൾക്കെതിരെ നേട്ടമുണ്ടാക്കാൻ ചൈന ശ്രമിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.
"ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈന, ഇന്ത്യയുമായുള്ള അതിർത്തിയിലെ സംഘർഷങ്ങൾ വർദ്ധിപ്പിച്ചു. ഇത് ദക്ഷിണ ചൈനാ കടലിനെ സൈനികവൽക്കരിക്കുകയും അവിടെ കൂടുതൽ പ്രദേശങ്ങൾ നിയമവിരുദ്ധമായി അവകാശപ്പെടുകയും ചെയ്യുന്നു, ഇത് സുപ്രധാന സമുദ്ര പാതകളെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ്,”- യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഒരു ദിവസം മുമ്പ് ചൈനയെക്കുറിച്ചുള്ള ഒരു പ്രധാന പ്രസംഗത്തിൽ പറഞ്ഞു.
TRENDING:'ലിനിയുടെ കുടുംബത്തെ കോൺഗ്രസ് വേട്ടയാടുന്നു; നാടിൻറെ ശത്രുക്കളെ ഒറ്റപ്പെടുത്തണം': മന്ത്രി ടി.പി രാമകൃഷ്ണൻ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]തിരുവനന്തപുരം കർശന നിയന്ത്രണത്തിലേക്ക്; ജനങ്ങൾ കൂടുതൽ കരുതൽ പാലിക്കണം [NEWS]
2020 ലെ കോപ്പൻഹേഗൻ ജനാധിപത്യ ഉച്ചകോടിയിൽ വെള്ളിയാഴ്ച 'യൂറോപ്പും ചൈന ചലഞ്ചും' എന്ന വിഷയത്തിൽ നടത്തിയ വിർച്വൽ പ്രസംഗത്തിൽ, ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ 'വൃത്തികെട്ട നടൻ' എന്നാണ് പോംപിയോ വിശേഷിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.