പരീക്ഷാ ഹാളിൽ ഫോണുമായെത്തിയ 41 പ്ലസ്ടു വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കി
- Published by:Arun krishna
- news18-malayalam
Last Updated:
വിദ്യാര്‍ത്ഥികളെ സഹായിച്ച നാല് അനധ്യാപകര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഭ്രാത്യ ബസു അറിയിച്ചു.
പശ്ചിമ ബംഗാളില്‍ 12-ാം ക്ലാസ് പൊതുപരീക്ഷാഹാളിലേക്ക് മൊബൈലുമായി പ്രവേശിച്ച 41 വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയതായി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍ ഹയര്‍ സെക്കൻഡറി കൗണ്‍സില്‍ അധ്യക്ഷന്‍ ചിരണ്‍ജിപ് ഭട്ടാചാര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെബ്രുവരി 29ന് രണ്ട് വിദ്യാര്‍ത്ഥികളെ പുറത്താക്കിയെന്നും ബാക്കിയുള്ള 39 വിദ്യാര്‍ത്ഥികളെ പരീക്ഷയിൽ അയോഗ്യരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളെ സഹായിച്ച നാല് അനധ്യാപകര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഭ്രാത്യ ബസു അറിയിച്ചു. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ബസു വ്യക്തമാക്കി.
സംസ്ഥാനത്തെ പരീക്ഷനടത്തിപ്പിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢശ്രമങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണമുന്നയിച്ച് പ്രതിപക്ഷം വ്യാജ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട സംഭവത്തെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം ശ്രമങ്ങള്‍ തടയുന്നതിന് പോലീസും ഭരണകൂടവും പൊതുജനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി സംസ്ഥാന ഹയര്‍ സെക്കൻഡറി കൗണ്‍സില്‍ അധ്യക്ഷന്‍ ഭട്ടാചാര്യയും രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ ഭാവിയില്ലാതാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അവര്‍ കുറ്റമറ്റ രീതിയില്‍ ഭാവിയില്‍ പരീക്ഷയെഴുതണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സോഷ്യല്‍ മീഡിയ വഴി വ്യാജ ചോദ്യപേപ്പര്‍ വിതരണം ചെയ്ത് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പണം വാങ്ങിയയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പരീക്ഷാ കേന്ദ്രങ്ങളുടെ സുരക്ഷയുറപ്പാക്കാന്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി പരീക്ഷാ കേന്ദ്രങ്ങളിൽ 350 മെറ്റല്‍ ഡിറ്റക്ടറുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷവും സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
മാള്‍ഡ മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളിലെ അനധ്യാപക ജീവനക്കാര്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
West Bengal
First Published :
March 02, 2024 10:03 PM IST