കോവിഡ് വാക്സിന് ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുള്ളതാണ്. പനി, ശരീര വേദന തുടങ്ങിയവയൊക്കെയാണ് സാധാരണമായി കണ്ടു വരാറുള്ള പാർശ്വഫലങ്ങൾ. എന്നാൽ കോവിഡ് വാക്സിന്‍ പാർശ്വഫലം സംബന്ധിച്ച് വിചിത്രമായ അവകാശവാദം ഉന്നയിച്ചെത്തിയിരിക്കുകയാണ് ഒരു വയോധികൻ.
മഹാരാഷ്ട്ര നാഷിക്കിൽ നിന്നുള്ള 70 കാരനായ അരവിന്ദ് ജഗന്നാഥ് സോണർ ആണ് വാക്സിന്‍ സ്വീകരിച്ച ശേഷം വിചിത്ര 'പാർശ്വഫലം' ഉണ്ടായതായി അവകാശപ്പെടുന്നത്. വാക്സിന്‍റെ രണ്ടാം ഡോസും സ്വീകരിച്ച ശേഷം തനിക്ക് കാന്തിക ശക്തിയുണ്ടായെന്നാണ് ഇയാൾ പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യങ്ങളിലൊന്നാണ് ഇന്ത്യയിൽ നടപ്പാക്കി വരുന്നത്. ജനുവരി പതിനാറിന് ആരംഭിച്ച ഈ ദൗത്യം വഴി കോടിക്കണക്കിന് ആളുകളാണ് വാക്സിൻ സ്വീകരിച്ചത്. എന്നാൽ ഇത്തരമൊരു 'പാർശ്വഫലം' ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
മെറ്റൽ വസ്തുക്കൾ തന്‍റെ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നു എന്നാണ് മുതിർന്ന പൗരനായി അരവിന്ദ് അവകാശപ്പെടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചത്. അതിനു ശേഷമാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്നും ഇയാൾ പറയുന്നു. തന്‍റെ വാക്കുകൾ ന്യായീകരിക്കുന്നതിനായി ഒരു വീഡിയോയും ഇയാൾ പുറത്തുവിട്ടിട്ടുണ്ട്. നാണയങ്ങൾ, പാത്രങ്ങൾ, സ്പൂണുകൾ എന്നിവ ശരീരത്തില്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള ഈ വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തു.
വസ്തുക്കൾ ആദ്യമായി ശരീരത്തില്‍ ഒട്ടിപ്പിടിക്കാൻ തുടങ്ങിയപ്പോൾ വിയർപ്പ് കൊണ്ടാകും എന്നാണ് കരുതിയതെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ കുളി കഴിഞ്ഞ് വന്നശേഷവും വസ്തുക്കൾ ഇത്തരത്തിൽ ഒട്ടിപ്പിടിക്കാൻ തുടങ്ങിയതോടെയാണ് സംഭവം ഗൗരവമെന്ന് മനസിലായത്. വീഡിയോ വൈറലായതിന് പിന്നാലെ നാഷിക് മുൻസിപ്പല്‍ കോർപ്പറേഷനിലെ ഒരു ഡോക്ടർ അരവിന്ദിനെ സന്ദർശിച്ചിരുന്നു. എന്നാൽ വാക്സിനേഷന് ശേഷമാണ് ഇത് സംഭവിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല എന്നായിരുന്നു ഡോക്ടറുടെ വിശദീകരണം.
Also Read-
ഐസ്ക്രീം ആസ്വദിച്ച് കഴിക്കുന്ന പൂച്ച; ഇന്റർനെറ്റിൽ വൈറലായ വീഡിയോ കാണാംസംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ആവശ്യമുണ്ടോ എന്നറിയാൻ മഹാരാഷ്ട്ര സർക്കാരിന് റിപ്പോർട്ട് അയയ്ക്കുമെന്നാണ് അരവിന്ദിനെ സന്ദർശിച്ച ഡോക്ടർ പ്രതികരിച്ചത്. ശരിയായ അന്വേഷണത്തിന് ശേഷം ഒരു നിഗമനത്തിലെത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ കുത്തിവയ്പ്പിനെത്തുടർന്ന് കാന്തികശക്തി പരിശോധിക്കാൻ പിതാവിനോട് ആവശ്യപ്പെട്ടതായാണ് സോനാറിന്റെ മകൻ ജയന്ത് പറയുന്നത്. വാക്സിൻ രണ്ടാം ഡോസിന് ശേഷം കാന്തിക ശക്തി ലഭിച്ചെന്ന് അവകാശപ്പെടുന്ന കൊണ്ടുള്ള ഒരു ഡൽഹി സ്വദേശിയുടെ വീഡിയോ കണ്ടതിനാലാണ് പിതാവിനോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടതെന്നും ജയന്ത് പറയുന്നു.
അതേസമയം ഇത്തരം അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്റ്റ് ചെക്കിംഗ് യൂണിറ്റ് പറയുന്നത്. വാക്സിനുകൾക്ക് മനുഷ്യശരീരത്തിൽ കാന്തിക പ്രതികരണമുണ്ടാക്കാൻ കഴിയില്ലെന്നും ഇവർ ട്വീറ്റിൽ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.