ടി.പി സതീഷ്
ബംഗലുരു:
1965-ല്‍ ഇന്ത്യ-പാക് യുദ്ധത്തിന്റെ അവസാന ദിനം. 36 വയസുകാരനായ മേജര്‍ കെ.സി കരിയപ്പ സഞ്ചരിച്ചിരുന്ന വിമാനം ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം പാക്സ്ഥാന് സൈന്യം വെടിവച്ചിട്ടു. തകര്‍ന്ന പോര്‍വിമാനത്തില്‍ നിന്നും പുറത്തിറങ്ങിയ കരിയപ്പയെ ജയിലിലടയ്ക്കുകയും ചെയ്തു.
ശത്രു സൈന്യത്തിന്റെ പിടിയിലാകുന്നവര്‍ ചെയ്യുന്നതു പോലെ കരിയപ്പയും തന്റെ പേരും പദവിയും യൂണിറ്റ് നമ്പരും വെളിപ്പെടുത്തി. ഈ വിവരങ്ങള്‍ പാക് സൈനികര്‍ തങ്ങളുടെ ആസ്ഥാനമായ റാവല്‍പിണ്ടിയിലേക്ക് കൈമാറി. ഒരു മണിക്കൂറിനു ശേഷം കരിയപ്പയെ പാര്‍പ്പിച്ചിരുന്ന സെല്ലിലേക്ക് സൈനിക ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കരസേനാ മേധാവി കെ.എം കരിയപ്പയുടെ മകനോ തങ്ങളുടെ കസ്റ്റഡിയിലുള്ള കരിയപ്പ എന്നറിയാനായിരുന്നു ആ വരവ്.
താന്‍ സേനാനായകന്റെ മകനാണെന്ന് കരിയപ്പയും മറുപടി നല്കി. മറ്റ് തടവുകാരില്‍ നിന്നും മാറ്റി ഒറ്റയ്ക്ക് പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ പിന്നീട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ഒരു മാര്‍ഗവും ഇല്ലാതായി. താന്‍ പാക് സൈനികരുടെ പിടിയിലാണ് വീട്ടുകാര്‍ അറിഞ്ഞോ എന്ന വേവലാതിയിലായിരുന്നു കരിയപ്പ. അതുകൊണ്ടു തന്നെ മറ്റൊന്നും ശ്രദ്ധിക്കാനുമായില്ല.
പക്ഷെ പുറത്ത് മറ്റു ചില സംഭവങ്ങള്‍ അരങ്ങേറി. കെ.സി കരിയപ്പ പിടിയിലായിട്ടുണ്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും പാക് സൈനിക മേധാവി അയൂബ് ഖാന് റേഡിയോയിലൂടെ അറിയിച്ചു. ഇന്ത്യാ-പാക് വിഭജനത്തിന് മുന്‍പ് ബ്രിട്ടീഷ് ഇന്ത്യന്‍ സേനയിലെ തന്റെ 'ബോസ്' ആയിരുന്ന കരിയപ്പയുടെ മകനെ ഉടന്‍ മോചിപ്പിക്കുമെന്നും അയൂബ് ഖാന് വ്യക്തമാക്കി. ഇതിനു പിന്നാലെ കരസേനാ മേധാവിയെ നേരിട്ട് കണ്ട് അദ്ദഹത്തിന്റെ മകന് കുഴപ്പമൊന്നുമില്ലെന്ന് അറിയിക്കാന്‍ ന്യൂഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷണറെ അയൂബ് ഖാന് ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ പിടിക്കപ്പെട്ട എല്ലാ പട്ടാളക്കാരും തന്റെ മക്കളാണെന്നും അവരെയൊക്കെ തന്റെ മകനെക്കാള്‍ നന്നായി നോക്കണമെന്നുമായിരുന്നു കെ.എം കരിയപ്പ അയൂബ് ഖാന് നല്കിയ മറുപടി.
Also Read
സംത്സോത എക്സ്പ്രസ് റദ്ദാക്കി പാകിസ്ഥാന്; ട്രെയിന്‍ ഇന്ത്യയുടെ അവസാന സ്റ്റേഷനായ അട്ടാരിയില്‍
കെ.സി കരിയപ്പ എന്ന കെ.സി 'നന്ദ' കരിയപ്പയ്ക്ക് ഇപ്പോള്‍ 80 വയസുണ്ട്. തന്റെ പിതാവിന് സ്വന്തം മകനും മറ്റു സൈനികരുമൊക്കെ ഒരു പോലെയായിരുന്നെന്ന് കെ.സി കരിയപ്പ പറയുന്നു. 'അയൂബ് ഖാന് അച്ഛന്റെ ജൂനിയറും വളരെ അടുപ്പമുള്ളയാളുമാണ്. പക്ഷെ മറ്റു പട്ടാളക്കാരെ മോചിപ്പിക്കുന്നതിന് മുന്‍പ് എന്നെ മോചിപ്പിക്കാമെന്ന അയൂബിന്റെ വാഗാദാനം അദ്ദേഹം നിരസിച്ചു. പിന്നീട് മറ്റ് പട്ടാളക്കാര്‍ക്കൊപ്പമാണ് എന്നെയും മോചിപ്പിച്ചത്.'
താന്‍ പിടിയിലായ അന്നാണ് ഇന്ത്യ-പാക് യുദ്ധം അവസാനിച്ചതെന്നു പോലും മോചിതനായ ശേഷമാണ് അറിഞ്ഞതെന്നും കരിയപ്പ പറയുന്നു.
എയര്‍ മാര്‍ഷല്‍ പദവിയില്‍ നിന്നും വിരമിച്ച കെ.സി കരിയപ്പ 1971 ലെ പാക് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. കര്‍ണാടത്തിലെ കുടക് ജില്ലയിലെ മടിക്കേരിയിലുള്ള 'റോഷനാര' എന്ന കുടുംബ വീട്ടിലാണ് കരിയപ്പ ഇപ്പോള്‍ താമസിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.