Exclusive Amit Shah | യുപിയില്‍ ' ബാഹുബലിയും' മാഫിയകളും ഇല്ല; യോഗിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അമിത് ഷാ
- Published by:user_57
- news18-malayalam
Last Updated:
'തങ്ങളെ ഉപദ്രവിക്കുന്നവര്‍ ജയിലില്‍ കിടക്കുമെന്ന് ഒരു കാലത്ത് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനായിരുന്നില്ല. ഇന്ന് ആളുകള്‍ സമാധാനത്തോടെ ജീവിക്കുന്നു': അമിത് ഷാ
ഉത്തര്‍പ്രദേശില്‍ (Uttar Pradesh) യോഗി ആദിത്യനാഥ് (Yogi Adityanath) സര്‍ക്കാരിന് കീഴില്‍ കവര്‍ച്ച, കൊള്ള, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ഭൂമി തട്ടിയെടുക്കല്‍ എന്നിവ കുറഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അമിത് ഷാ (Amit Shah) ന്യൂസ് 18 ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ജോഷിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ (interview) പറഞ്ഞു. ഒരു കാലത്ത് ഒരു എഫ്ഐആര്‍ (fir) രജിസ്റ്റര്‍ ചെയ്യുന്നത് പോലും ഉത്തര്‍പ്രദേശില്‍ 'വലിയ കാര്യമായിരുന്നു'. സുരക്ഷിതത്വത്തിനും, മെച്ചപ്പെട്ട ഭാവിക്കുമായി ആളുകള്‍ മീററ്റ് പോലുള്ള നഗരങ്ങളില്‍ നിന്ന് ഡൽഹിയിലേയ്ക്ക് (Delhi) താമസം മാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ 2013 മെയ് മുതല്‍ ഇന്നുവരെ യുപിയിലെ എല്ലാ ജില്ലകളിലൂടെയും ബ്ലോക്കുകളിലൂടെയും റോഡ് മാര്‍ഗം യാത്ര ചെയ്തിട്ടുണ്ട്. ഒരു കാലത്ത് യുപിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് പോലും വലിയ കാര്യമായിരുന്നു. സമാജ്വാദി പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഒരു സമുദായത്തിലെ ആളുകള്‍ കരുതിയത് തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ അധികാരം ലഭിച്ചുവെന്നാണ്. പടിഞ്ഞാറന്‍ യുപിയില്‍ ആളുകളുടെ വീടുകളില്‍ നിന്ന് പോത്തുകളെ അഴിച്ചു കൊണ്ടു പോയപ്പോൾ പോലും കര്‍ഷകര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആ അവസ്ഥ ഞാന്‍ ശരിക്കും കണ്ടിട്ടുണ്ട്. മക്കള്‍ക്ക് പഠിക്കാന്‍ വേണ്ടി പലരും മീററ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറി. മീററ്റില്‍ നിന്ന് ആളുകള്‍ യഥാർത്ഥത്തിൽ കുടിയേറുകയായിരുന്നു. കോടികള്‍ വിലമതിക്കുന്ന പ്രദേശവാസികളുടെ ഭൂമി ഗുണ്ടാസംഘങ്ങള്‍ പിടിച്ചെടുക്കാറുണ്ടായിരുന്നു,'' ഷാ പറഞ്ഞു.
advertisement
യോഗി അധികാരത്തില്‍ വന്നതിന് ശേഷം കവര്‍ച്ച 72% കുറഞ്ഞു. കൊള്ള 62% കുറഞ്ഞു, തട്ടിക്കൊണ്ടുപോകല്‍ 39% കുറഞ്ഞു, ബലാത്സംഗം 50% കുറഞ്ഞു. ഇത് ഉത്തര്‍പ്രദേശിലെ വളരെ പ്രധാനപ്പെട്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ക്രമസമാധാനപാലനമെന്നും ഷാ പറഞ്ഞു. ഗരീബ് കല്യാൺ, വികസനത്തിനും മെച്ചപ്പെട്ട ഭരണത്തിനും ഒപ്പം ക്രമസമാധാനവും സംസ്ഥാനത്ത് ബിജെപിയെ ജനങ്ങള്‍ പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാന കാരണങ്ങളാണ്.
അസം ഖാനും അതിഖ് അന്‍സാരിയും മുഖ്താര്‍ അന്‍സാരിയും ജയിലില്‍ കഴിയുകയാണ്. തങ്ങളെ ഉപദ്രവിക്കുന്നവര്‍ ജയിലില്‍ കിടക്കുമെന്ന് ഒരു കാലത്ത് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനായിരുന്നില്ല. ഇന്ന് ആളുകള്‍ സമാധാനത്തോടെ ജീവിക്കുന്നു. ഒരു ജില്ലയിലും 'ബാഹുബലി'യും മാഫിയയും ഇല്ല. ഗുണ്ടാസംഘങ്ങള്‍ തട്ടിയെടുത്ത 200 കോടിയുടെ സ്വത്താണ് ഇപ്പോള്‍ ഇവരില്‍ നിന്ന് കണ്ടുകെട്ടിയത്. ഇതൊരു വലിയ നേട്ടമാണെന്നും ആളുകള്‍ ഞങ്ങളുടെ പ്രവര്‍ത്തനത്തെ അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
ബി.ജെ.പിക്ക് കീഴില്‍ ഉത്തര്‍പ്രദേശിലും സ്ത്രീസുരക്ഷ മെച്ചപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു. ''കാണ്‍പൂരില്‍, അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടികള്‍ സ്‌കൂട്ടറുകളില്‍ റോഡിലൂടെ പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, അതിൽ ഞാന്‍ വളരെ സന്തോഷവാനാണ്. ഞാന്‍ താമസിക്കുന്ന ഹോട്ടലിലെ ജനലിലൂടെ ഞാന്‍ അത് നേരിട്ട് കണ്ടു. ഇതൊരു വലിയ നേട്ടമാണ്, ആളുകള്‍ ഞങ്ങളുടെ പ്രവര്‍ത്തനത്തെ അംഗീകരിക്കുന്നു. അത് വോട്ടുകളായി വിവര്‍ത്തനം ചെയ്യപ്പെടും'' അമിത് ഷാ കൂട്ടിച്ചേർത്തു.
യുഎപിഎ (UAPA), POTA (ഭീകരവാദം തടയുന്ന നിയമം) എന്നിവ തങ്ങളുടെ ഭരണകാലത്ത് പിന്‍വലിച്ചതിന് സമാജ്വാദി പാര്‍ട്ടിയെയും ബിഎസ്പിയെയും ഷാ ആഞ്ഞടിച്ചു. 'ക്രമസമാധാന പ്രശ്‌നമാണ് പ്രധാനം. ഇപ്പോഴിതാ പ്രധാനമന്ത്രി മോദിയും തീവ്രവാദത്തെ കുറിച്ച് സംസാരിച്ചു. 38 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച അഹമ്മദാബാദ് സ്ഫോടനക്കേസില്‍ ഹര്‍ദോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്പി ഭരണകാലത്താണ് ഈ ഭീകരര്‍ ജയില്‍ മോചിതരായതെന്നും അദ്ദേഹം പറഞ്ഞു. UAPA, POTA കേസുകള്‍ പിന്‍വലിച്ച എസ്പിയുടെയും ബിഎസ്പിയുടെയും കാലത്ത് ഇത്തരത്തിലുള്ള പതിനൊന്ന് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ സുരക്ഷയെക്കുറിച്ച് എസ്പിക്കും ബിഎസ്പിക്കും എന്താണ് പറയാനുള്ളത്? അവര്‍ പൊതുജനങ്ങളോട് ഉത്തരം പറയേണ്ടിവരും,'' അമിത് ഷാ പറഞ്ഞു.
advertisement
യുഎപിഎയും പിഒടിഎയും പിന്‍വലിച്ച് അവര്‍ ആരെയാണ് സഹായിക്കുന്നത്? അവരുടെ വോട്ട് ബാങ്കുകള്‍ക്ക് വേണ്ടിയോ? മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലേ? ഇരകളായവര്‍ക്ക് വോട്ടില്ലേ? ഇത് ഉത്തര്‍പ്രദേശിലെ മുഴുവന്‍ വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''രാജ്യത്തുടനീളം കോണ്‍ഗ്രസ് ഭരണകാലത്തും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുണ്ട്. അന്ന് നരേന്ദ്രമോദി (ഗുജറാത്ത്) മുഖ്യമന്ത്രിയായിരുന്നതിനാല്‍ ഈ കേസ് (അഹമ്മദാബാദ് സ്ഫോടനക്കേസ്) പരിഹരിക്കാന്‍ കഴിഞ്ഞു. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ നീതി ലഭിച്ചിട്ടുള്ളൂ. പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും തെളിവുകള്‍ സഹിതം പുറത്തു കൊണ്ടുവരികയും ചെയ്തു. ലഭിച്ച തെളിവുകളെ കോടതി വിലമതിക്കുകയും വിധി പറയുകയും ചെയ്തു. എസ്പിയുടെയും ബിഎസ്പിയുടെയും മറ്റ് പാര്‍ട്ടികളുടെയും പെരുമാറ്റം ഇപ്പോൾ വ്യക്തമായി കാണാം'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ഉത്തര്‍പ്രദേശ് നിയമസഭയിലെ 403 സീറ്റുകളില്‍ 172 സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പ് ആദ്യ മൂന്ന് ഘട്ടങ്ങളിലായി നടന്നു. ബാക്കിയിടങ്ങളിൽ മാര്‍ച്ച് 7 വരെ നാല് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തും. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2022 മാര്‍ച്ച് 10ന് പ്രഖ്യാപിക്കും.
യുപിയിലെ എല്ലാ ജില്ലകളിലും ഞാന്‍ ജന്‍ വിശ്വാസ് യാത്രകളും വിജയ് സങ്കല്‍പ് യാത്രകളും നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റാലികള്‍ നടത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. പൂര്‍ണ ഭൂരിപക്ഷത്തോടെ വിജയിക്കും. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതില്‍ വിജയിച്ചു. പ്രധാനമന്ത്രിയോടുള്ള പിന്തുണയും സ്‌നേഹവും 2013 ഡിസംബറില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കൂടുതലാണ് ഇപ്പോൾ. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. വൻ ഭൂരിപക്ഷത്തോടെ വിജയിക്കും'' ഷാ അഭിമുഖത്തില്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 21, 2022 1:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive Amit Shah | യുപിയില്‍ ' ബാഹുബലിയും' മാഫിയകളും ഇല്ല; യോഗിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അമിത് ഷാ