'അതോടെ മനുഷ്യകുലം മുടിയും'; ഛിന്നഗ്രഹം ഭൂമിയിലിടിക്കാനുള്ള സാധ്യതകളെറെയെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്
- Published by:Sarika KP
- news18-malayalam
Last Updated:
ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ അത് ഭൂമിയിലെ സര്‍വചരാചരങ്ങളുടെയും നാശത്തിന് കാരണമാവുമെന്ന് പറയുകയാണ് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ്.
ഛിന്നഗ്രഹം ഭൂമിയിലിടിക്കാനുള്ള സാധ്യതകളെപ്പറ്റി വിലയിരുത്തി ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ്. 370 മീറ്റര്‍ വ്യാസമുള്ള അപോഫിസ് എന്ന ഏറ്റവും അപകടകാരിയായ ഛിന്നഗ്രഹം 2029 ഏപ്രില്‍ 13ന് ഭൂമിയ്ക്കരികിലൂടെ കടന്നുപോകുമെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കിയിരുന്നു.
2036ലും ഈ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നുപോകും. ഇത്തരം ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോകത്തെ വിവിധ ബഹിരാകാശ ഏജന്‍സികള്‍. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയും ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
'' 70 -80 വര്‍ഷം വരെയാണ് മനുഷ്യരുടെ സാധാരണ നിലയിലുള്ള ആയുസ്സ്. ഇക്കാലയളവിനിടെയിലെ ജീവിതത്തില്‍ ഇത്തരമൊരു ദുരന്തത്തിന് നാം സാക്ഷിയാകേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇവയൊന്നും സാധ്യമല്ലെന്ന് നാം ധരിക്കുന്നു. എന്നാല്‍ ചരിത്രം പരിശോധിച്ച് നോക്കൂ. ഇത്തരത്തില്‍ ഛിന്നഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി കൂട്ടുമുട്ടുന്നതൊക്കെ സാധാരണമാണ്. ഒരു ഛിന്നഗ്രഹം വ്യാഴവുമായി കൂട്ടിമുട്ടുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരമൊരു പ്രതിഭാസം ഭൂമിയില്‍ സംഭവിക്കുന്നത് മനുഷ്യവംശത്തെ തന്നെ ഇല്ലാതാക്കും. ഇതെല്ലാം സാധ്യതകളാണ്. നാം അതിനായി തയ്യാറെടുത്തിരിക്കണം. നമ്മുടെ ഭൂമിയ്ക്ക് ഇങ്ങനെ സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല നാം. മനുഷ്യനും ജീവന്റെ എല്ലാ കണികയും ഇവിടെ നിലനില്‍ക്കണമെന്നാണ് നമ്മുടെ ആഗ്രഹം. എന്നാല്‍ മേല്‍പ്പറഞ്ഞ പോലെയുള്ള പ്രതിഭാസത്തെ ചെറുക്കാന്‍ ഒരുപക്ഷെ നമുക്കായെന്ന് വരില്ല. അതിനെതിരെയുള്ള ബദല്‍ മാര്‍ഗ്ഗങ്ങളെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. അതായത് അത്തരം ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തുന്നതിനെ നേരത്തെ കണ്ടെത്തി അതിന്റെ ഗതി മാറ്റാന്‍ കഴിയുന്ന സാങ്കേതിക വിദ്യ അവലംബിക്കണം. ചിലപ്പോള്‍ ഇത് അസാധ്യമായേക്കാം. അതിനായുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കണം,''എസ് സോമനാഥ് പറഞ്ഞു.
advertisement
ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനെപ്പറ്റി ശാസ്ത്രലോകം വിശദമായി പഠനം നടത്തിവരികയാണ്. അതിന്റെ ഭാഗമായി നിലവില്‍ വന്ന ഡാര്‍ട്ട് മിഷന്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ മേഖലയില്‍ പഠനങ്ങള്‍ നടത്തിവരികയാണെന്ന് ഐഎസ്ആര്‍ഒയും പറഞ്ഞു.
'ഇത്തരം പ്രതിരോധ പദ്ധതികള്‍ക്ക് വരും ദിവസങ്ങളില്‍ പൂര്‍ണ്ണരൂപം നല്‍കും. ഛിന്നഗ്രഹ ഭീഷണി യാഥാര്‍ത്ഥ്യമാകുന്ന സാഹചര്യത്തില്‍ എല്ലാവരും അതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനായി കൂട്ടായി പ്രവര്‍ത്തിക്കും. ലോകത്തെ സുപ്രധാന ബഹിരാകാശ ഏജന്‍സി എന്ന നിലയില്‍ ഞങ്ങളും ആ ഉത്തരവാദിത്തം ഏറ്റെടുക്കും. ഈ ദൗത്യം ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല. ലോകത്തിനാകെ വേണ്ടിയാണ്,'' അദ്ദേഹം പറഞ്ഞു.
advertisement
1908ല്‍ റഷ്യയിലെ സൈബീരിയയിലുള്ള ടുംഗുസ്‌ക വനമേഖലയില്‍ ഛിന്നഗ്രഹമെന്ന് കരുതുന്ന ബഹിരാകാശ വസ്തു പൊട്ടിത്തെറിഞ്ഞ് 2,200 ചതുരശ്ര കിലോമീറ്ററോളം വരുന്ന വനഭൂമി കത്തിനശിച്ചിരുന്നു. എട്ട് കോടിയോളം മരങ്ങളാണ് ഈ അപകടത്തില്‍ നശിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 04, 2024 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'അതോടെ മനുഷ്യകുലം മുടിയും'; ഛിന്നഗ്രഹം ഭൂമിയിലിടിക്കാനുള്ള സാധ്യതകളെറെയെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്