നേരത്തെ ഒരു ദിവസം ഏകദേശം ഇരുപതിനായിരത്തോളം ആളുകളാണ് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ എത്തുന്നവരുടെ എണ്ണം അഞ്ഞൂറിൽ താഴെ മാത്രമാണെന്നാണ് ലൈംഗികത്തൊഴിലാളികളുടെ സംഘടനയായ ദർബാർ മഹിള സമന്വയ കമ്മിറ്റി സെക്രട്ടറി കാജൽ ബോസ് പറയുന്നത്
കൊൽക്കത്ത: ആശങ്ക ഉയർത്തി വ്യാപിക്കുന്ന കോവിഡ് 19 ലോകമെമ്പാടും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടത്തും വീടിന് പുറത്തു പോലും ഇറങ്ങാനാകാതെ കഴിയുകയാണ് ആളുകൾ. എന്നാൽ കൊറോണ ഭീതിയിൽ ഉപജീവനമാർഗ്ഗം തന്നെ അടഞ്ഞിരിക്കുകയാണ് പശ്ചിമബംഗാളിലെ ലൈംഗികത്തൊഴിലാളികൾക്ക്. വൈറസ് ഭീഷണിയെ തുടർന്ന് ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവു വന്നതോടെ ഉപജീവനത്തിനായി എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണിവർ.
കൊറോണയുടെ സാഹചര്യത്തിൽ ഇവിടെയെത്തുന്ന ആളുകളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. നേരത്തെ ഒരു ദിവസം ഏകദേശം ഇരുപതിനായിരത്തോളം ആളുകളാണ് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ എത്തുന്നവരുടെ എണ്ണം അഞ്ഞൂറിൽ താഴെ മാത്രമാണെന്നാണ് ലൈംഗികത്തൊഴിലാളികളുടെ സംഘടനയായ ദർബാർ മഹിള സമന്വയ കമ്മിറ്റി സെക്രട്ടറി കാജൽ ബോസ് പറയുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവപ്പു തെരുവുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന സോനാഗാച്ചി മേഖലയിലെ മാത്രം കണക്കാണിത്.
വൈറസ് ഭീതിയെ തുടർന്ന് പല ലൈംഗികത്തൊഴിലാളികളും ഇപ്പോള്‍ വീടിന് പുറത്തിറങ്ങുന്നില്ലെന്നാണ് സംഘടനയിലെ മറ്റൊരു അംഗമായ ബൈഷാഗി പറയുന്നത്. സോനാഗാച്ചിയിൽ മാത്രം ഏകദേശം 12000 ലൈംഗികത്തൊഴിലാളികളാണുള്ളത്. ആരോഗ്യ കാര്യത്തിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് ഇവരിൽ പത്തുശതമാനം പേർ മാത്രമെ ഇപ്പോള്‍ ലൈംഗികത്തൊഴിലിനായി ഇറങ്ങുന്നുള്ളു എന്നാണ് ഇവർ പറയുന്നത്. എല്ലാ സ്ഥലങ്ങളിലും ഇതേസാഹചര്യം തന്നെയാണെന്നും ബൈഷാഗി കൂട്ടിച്ചേർത്തു.
ഈ അവസ്ഥ തുടർന്നു പോയാൽ ജീവിതം തന്നെ പ്രതിസന്ധിയിലാകുമെന്നാണ് ഇവിടുത്തെ സ്ത്രീകൾ പറയുന്നത്. നിത്യചിലവിനായി പോലും നട്ടം തിരിയുകയാണ് പലരും. മക്കളുടെ വിദ്യാഭ്യാസം, വീട്ടുച്ചെലവ്, പ്രിയപ്പെട്ടവരുടെ ചികിത്സാ ചെലവ് തുടങ്ങി നൂറു സങ്കടങ്ങൾ നിരത്തി ഇനിയെന്ത് എന്ന ചോദ്യം ഉയർത്തുകയാണ് പലരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.