ചോദ്യത്തിന് കോഴ: തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ പാർലമെന്ററി അക്കൗണ്ട് ദുബായിൽ നിന്നും ലോഗിന്‍ ചെയ്തത് 47 തവണയെന്ന് റിപ്പോർട്ട്
- Published by:Arun krishna
- news18-malayalam
Last Updated:
കൈക്കൂലിയും മറ്റ് ആനുകൂല്യങ്ങളും വാങ്ങി വ്യവസായി ദർശൻ ഹീരാനന്ദനിയ്ക്ക് വേണ്ടി മൊയ്ത്ര തന്റെ പാർലമെന്ററി അക്കൗണ്ടിലൂടെ ചോദ്യങ്ങൾ ചോദിച്ചതായാണ് ദുബെയുടെ ആരോപണം
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങി എന്ന ആരോപണത്തിൽ തൃണമൂൽ എംപി മഹുവ മൊയ്‌ത്ര ഇന്ന് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും. ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവ മൊയ്ത്രയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ ആരോപണത്തിൽ മഹുവയ്ക്കെതിരെ കുരുക്ക് മുറുകുന്നു. മഹുവ മൊയ്ത്രയുടെ പാർലമെന്ററി അക്കൗണ്ട് ദുബായിൽ നിന്ന് ഏകദേശം 47 തവണ ലോഗിൻ ചെയ്തതായാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ട്.
കൈക്കൂലിയും മറ്റ് ആനുകൂല്യങ്ങളും വാങ്ങി വ്യവസായി ദർശൻ ഹീരാനന്ദനിയ്ക്ക് വേണ്ടി മൊയ്ത്ര തന്റെ പാർലമെന്ററി അക്കൗണ്ടിലൂടെ ചോദ്യങ്ങൾ ചോദിച്ചതായാണ് ദുബെയുടെ ആരോപണം. ദുബായ് ആസ്ഥാനമായുള്ള ബിസിനസ് കുടുംബമാണ് ഹീരാനന്ദനി ഗ്രൂപ്പ്. വളരെക്കാലമായി ഉറ്റസുഹൃത്തുക്കളായിരുന്നതിനാൽ താൻ ഹീരാനന്ദനിയ്ക്ക് ലോഗിൻ ക്രെഡൻഷ്യലുകൾ പങ്കിട്ടിരുന്നുവെന്ന് മൊയ്ത്ര സമ്മതിച്ചിരുന്നു. എന്നാൽ ഇത് കോഴ വാങ്ങി ആയിരുന്നില്ലെന്നും ചോദ്യങ്ങൾ എപ്പോഴും തന്റേത് തന്നെ ആയിരുന്നുവെന്നും അവർ പറഞ്ഞു.
എന്നാൽ മഹുവ മൊയ്ത്ര തന്റെ പാർലമെന്ററി പോർട്ടൽ ലോഗിൻ, പാസ്‌വേഡ് എന്നിവ പുറത്തുള്ള ഒരാളുമായി പങ്കുവെച്ച് ദേശീയ താൽപ്പര്യത്തിനാണ് കളങ്കം വരുത്തിയിരിക്കുന്നതെന്ന് നിഷികാന്ത് ദുബെ ആരോപിച്ചു. വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് എല്ലാ എംപിമാരും ഒപ്പിട്ട രേഖ ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്രയ്ക്കെതിരെ നടപടിയെടുക്കണമെന്നും ദുബൈ പറഞ്ഞു.
advertisement
മഹുവ മൊയ്ത്രയുടെ ലോഗിൻ ഉപയോഗിച്ച് ദുബായിലെ ഹീരാനന്ദനിയുടെ സ്ഥലത്ത് നിന്ന് 47 തവണ പാർലമെന്ററി അക്കൌണ്ട് തുറന്നതായും നിരവധി ചോദ്യങ്ങൾ ചോദിച്ചതായും “മാധ്യമ റിപ്പോർട്ടുകൾ” പരാമർശിച്ച് ഝാർഖണ്ഡിലെ ഗോഡ്ഡയിൽ നിന്ന് മൂന്നാം തവണയും വിജയിച്ച ബിജെപി എംപി പറഞ്ഞു.
“ഈ വാർത്ത ശരിയാണെങ്കിൽ, രാജ്യത്തെ എല്ലാ എംപിമാരും മഹുവ ജിയുടെ അഴിമതിക്കെതിരെ നിലകൊള്ളണം. ഹീരാനന്ദനിക്ക് വേണ്ടി ലോക്‌സഭയിൽ മഹുവ മൊയ്ത്ര ചോദ്യങ്ങൾ ചോദിച്ചു. മുതലാളിമാരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണോ നമ്മൾ എംപിമാർ ചെയ്യേണ്ടത്,” ദുബെ എക്‌സിൽ കുറിച്ചു.
advertisement
വിഷയം അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര, ഐടി മന്ത്രാലയങ്ങളിൽ നിന്ന് സമിതി സഹായം സ്വീകരിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് ചോദ്യങ്ങൾ ചോദിക്കാൻ താൻ കൈക്കൂലി നൽകിയെന്ന വ്യവസായിയുടെ സത്യവാങ്മൂലമാണ് മഹുവ മൊയ്ത്രയെ കൂടുതൽ കുരുക്കിലാക്കിയത്.
സത്യവാങ്മൂലം സമർപ്പിക്കാൻ ഹീരാനന്ദനിയെ സർക്കാർ നിർബന്ധിച്ചെന്നും പാനലിൽ ഹാജരായപ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചെന്നും മൊയ്ത്ര ആരോപിച്ചു. അദാനി ഗ്രൂപ്പാണ് ഈ ആരോപണത്തിന് പിന്നിലെന്നും തൃണമൂൽ എംപി അവകാശപ്പെട്ടു.
advertisement
മഹുവ മൊയ്ത്ര ഇന്ത്യയില്‍ ഉണ്ടായിരുന്നപ്പോള്‍ അവരുടെ പാര്‍ലമെന്‍ററി ഐഡി ദുബായില്‍ ഉപയോഗിച്ചിരുന്നതായും ദുബെ ആരോപിച്ചിരുന്നു. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) ഈ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണെന്നും ബിജെപി എംപി എക്സ് പ്ലാറ്റ്ഫോമില്‍ നേരത്തെ കുറിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 02, 2023 9:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചോദ്യത്തിന് കോഴ: തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ പാർലമെന്ററി അക്കൗണ്ട് ദുബായിൽ നിന്നും ലോഗിന്‍ ചെയ്തത് 47 തവണയെന്ന് റിപ്പോർട്ട്