ഒരു ഗ്രാമത്തെ മുഴുവൻ വിഷം കൊടുത്തു കൊല്ലാൻ ഗൂഢാലോചനയോ? വാട്ടർ ടാങ്കിൽ വിഷം കലർന്നതിൽ അന്വേഷണം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആപ്പിൾ തോട്ടങ്ങളിൽ കീടനാശിനിയായി ഉപയോഗിക്കുന്ന മാരകമായ വിഷാംശം ആരോ ബോധപൂർവ്വം ജലസംഭരണിയിൽ കലർത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
കുടിവെള്ളത്തിൽ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിലുള്ള ഒരു ഉൾനാടൻ ഗ്രാമത്തിലെ പൊതു ജലസംഭരണിയിൽ വിഷാംശം കലർത്തിയതായി കണ്ടെത്തി. ഏകദേശം 30 കുടുംബങ്ങളിലായി 200 ഓളം പേർ താമസിക്കുന്ന റോഹ്‌റു സബ് ഡിവിഷനിലെ ടിക്കർ മേഖലയിലുള്ള ബ്രെഷ്‌തു ഗ്രാമത്തിലാണ് സംഭവം നടന്നത്. ആപ്പിൾ തോട്ടങ്ങളിൽ കീടനാശിനിയായി ഉപയോഗിക്കുന്ന മാരകമായ വിഷാംശം ആരോ ബോധപൂർവ്വം ജലസംഭരണിയിൽ കലർത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബ്രെഷ്‌തു ഗ്രാമവാസിയായ ആദർശ് ശർമ്മ എന്നയാളുടെ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വെള്ളത്തിൽ വിഷാംശമുണ്ടെന്ന് സ്ഥിരീകരിച്ചു. ഇത് ഉപയോഗിച്ചിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.
ഞായറാഴ്ച ഉച്ചയ്ക്ക് ആദർശ് ശർമ്മ കുടിക്കാൻ വെള്ളമെടുക്കാൻ ടാപ്പ് തുറന്നപ്പോഴാണ് അസ്വാഭാവികമായ ദുർഗന്ധം ശ്രദ്ധിച്ചത്. ഉടൻ തന്നെ അദ്ദേഹം അയൽവാസികളെ വിവരമറിയിക്കുകയും ജൽ ശക്തി വകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മറ്റ് ഗ്രാമവാസികളും സമാനമായ രീതിയിൽ വെള്ളത്തിന് ദുർഗന്ധമുള്ളതായി പരാതിപ്പെട്ടു.
വിവരമറിഞ്ഞ ഉടൻ ജൽ ശക്തി വകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി പ്രധാന ജലസംഭരണിയിലെ വെള്ളം ഒഴുക്കിക്കളയുകയും പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. മുൻകരുതൽ നടപടിയായി വീടുകളിലെ ടാങ്കുകളും വൃത്തിയാക്കി. ആപ്പിൾ തോട്ടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനിയാണ് വെള്ളത്തിൽ കലർത്തിയതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ രാസവസ്തുക്കൾ മനുഷ്യശരീരത്തിൽ എത്തിയാൽ മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വെള്ളത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി ജൽ ശക്തി വകുപ്പ് എസ്.ഡി.ഒ ഭൂപേന്ദ്ര കുമാർ സ്ഥിരീകരിച്ചു. തിങ്കളാഴ്ച പുറത്തുവന്ന പരിശോധനാ റിപ്പോർട്ടിൽ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് കണ്ടെത്തി.
advertisement
ഫെബ്രുവരി 10-ന് റോഹ്‌റു പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ഷിംല എസ്.പി ഗൗരവ് സിംഗ് അറിയിച്ചു. ഫെബ്രുവരി 8-ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെള്ളത്തിന് കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതെന്ന് പരാതിക്കാരനായ ആദർശ് ശർമ്മ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം അതീവ ഗുരുതരവും നിർഭാഗ്യകരവുമാണെന്ന് മുൻ ബിജെപി മന്ത്രി സുരേഷ് ഭരദ്വാജ് പ്രതികരിച്ചു. ഗ്രാമവാസികളുടെയും ജലവകുപ്പിന്റെയും സമയോചിതമായ ഇടപെടൽ വലിയൊരു ആരോഗ്യപ്രശ്നം ഒഴിവാക്കിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജാഗ്രതയിലൂടെ ഗ്രാമത്തെ മുഴുവൻ രക്ഷിച്ച ആദർശ് ശർമ്മ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 13, 2026 3:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഒരു ഗ്രാമത്തെ മുഴുവൻ വിഷം കൊടുത്തു കൊല്ലാൻ ഗൂഢാലോചനയോ? വാട്ടർ ടാങ്കിൽ വിഷം കലർന്നതിൽ അന്വേഷണം










