ഇനി തൽസമയം കോടതി
Last Updated:
#എം.ഉണ്ണികൃഷ്ണൻ, ന്യൂസ് 18 ഡൽഹി
ന്യൂഡൽഹി: കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനോട് തത്വത്തിൽ യോജിച്ചു സുപ്രീം കോടതി. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബലാത്സംഗം വിവാഹ തർക്കം എന്നിവ ഒഴികെയുള്ള കേസുകളിലെ നടപടികൾ സംപ്രേക്ഷണം ചെയ്യാമെന്ന് അറ്റോർണി ജനറലും കോടതിയെ അറിയിച്ചു. തത്സമയ സംപ്രേക്ഷണത്തിനുള്ള വിശദമായ മാർഗ രേഖ സമർപ്പിക്കാൻ കോടതി അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു. ദേശീയ പ്രാധാന്യമുള്ള കേസുകളിലെ നപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗും ഒരു നിയമ വിദ്യാർത്ഥിയും നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ.
advertisement
തത്സമയ സംപ്രേക്ഷണത്തോട് യോജിക്കുന്നതായി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. ഭരണഘടനാ ബെഞ്ചിലെ നടപടികൾ മാത്രമല്ല രഹസ്യ സ്വഭാവം ഉള്ള കേസുകളിലേത് ഒഴികെ മറ്റെല്ലാ നടപടികളും സംപ്രേക്ഷണം ചെയ്യാമെന്ന് എ.ജി വ്യക്തമാക്കി. നപടികൾ സംപ്രേക്ഷണം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നായിരുന്നു ഇതിനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം. കേസ് നല്കിയവർക്കും പൊതു ജനങ്ങൾക്കും നിയമ വിദ്യാർത്ഥികൾക്കും വിവരങ്ങൾ കൃത്യമായി അറിയാൻ ഇത് സഹായകരമാകുമെന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. തുടർന്നാണ് തത്സമയ സംപ്രേക്ഷണത്തിനുള്ള നിയന്ത്രണങ്ങൾ, ചിലവ്, സാങ്കേതിക വിദ്യ എന്നിവ സഹിതം മാർഗ രേഖ സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയത്.
advertisement
ജൂലൈ 23 ന് അറ്റോർണി ജനറൽ സമർപ്പിക്കുന്ന മാർഗ രേഖ പരിശോധിച്ച് കോടതി തുടർ നടപടികൾ നിശ്ചയിക്കും. വിദേശ രാജ്യങ്ങളിൽ ഉള്ളതിന് സമാനമായ രീതിയിൽ കോടതി നടപടികൾ പ്രക്ഷേപണം ചെയ്യണമെന്ന ഹർജിയിലെ ആവശ്യം ഇന്ത്യയിൽ നടപ്പായാൽ സുപ്രധാന മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 10, 2018 10:10 AM IST


