ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സിആർപിഎഫ് ജവാൻമാർക്ക് കുതിരപ്പട വേണം; കേന്ദ്രത്തിനു മുന്നിൽ നിർദേശം
- Published by:Sarika KP
- news18-malayalam
Last Updated:
ഘട്ടംഘട്ടമായി 100 കുതിരകളെ വിന്യസിക്കാനാണ് സേനയുടെ പദ്ധതിയെന്നും ബറ്റാലിയന്റെ സഹായത്തിനായി എത്ര കുതിരകളെ ആവശ്യമാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വലിയ ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുന്ന സമയത്ത്, ദ്രുതകർമ സേനക്കു (Rapid Action Force (RAF) കീഴിൽ പ്രവർത്തിക്കുന്ന സിആർപിഎഫ് ജവാൻമാർക്ക് കുതിരപ്പട ലഭ്യമാക്കണമെന്ന് നിർദേശം. സേനയുടെ നിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു. സിആർപിഎഫ് ജവാൻമാർക്ക് വലിയ തിരക്കുകൾ നിയന്ത്രിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടായി മാറാറുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് പുതിയ നിർദേശം സമർപ്പിച്ചിരിക്കുന്നത്.
നിർദേശം പ്രാരംഭ ഘട്ടത്തിലാണെന്ന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെ ചില ഉന്നത വൃത്തങ്ങൾ ന്യൂസ് 18-നോട് പറഞ്ഞു. ഘട്ടംഘട്ടമായി 100 കുതിരകളെ വിന്യസിക്കാനാണ് സേനയുടെ പദ്ധതിയെന്നും ബറ്റാലിയന്റെ സഹായത്തിനായി എത്ര കുതിരകളെ ആവശ്യമാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇതുവഴി മൗണ്ടഡ് ബറ്റാലിയന് (mounted battalion) ജനക്കൂട്ടത്തെ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഉയർന്ന റാങ്കിലുള്ള ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു: “മൗണ്ടഡ് ബറ്റാലിയന് ജനക്കൂട്ടത്തെ നിയന്ത്രിക്കുക കൂടുതൽ എളുപ്പമാകും. ആൾക്കൂട്ട നിയന്ത്രണം, മാനേജ്മെന്റ്, സാഹചര്യം നിയന്ത്രിക്കൽ, ബലം ഉപയോഗിക്കാതെ സാഹചര്യം കൈകാര്യം ചെയ്യൽ തുടങ്ങിയ കാര്യങ്ങളൊക്കെ കൂടുതൽ എളുപ്പമാകും. അക്രമാസക്തരായ ജനക്കൂട്ടത്തിന് പട്ടാളക്കാരെ പെട്ടെന്ന് ആക്രമിക്കാനും കഴിയില്ല. ഈ വിശദാംശങ്ങളടങ്ങിയ ഒരു നിർദ്ദേശം സർക്കാരിനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഘോഷയാത്രകൾ, പ്രകടനങ്ങൾ, റാലികൾ, ധർണകൾ എന്നിവയ്ക്കിടെ അക്രമാസക്തമായ ജനക്കൂട്ടങ്ങൾ ഉണ്ടാകാറുണ്ടെന്നും നദീതീരങ്ങൾ, പാർക്കുകൾ, തുറസായ സ്ഥലങ്ങൾ തുടങ്ങി പല തരത്തിലുള്ള ഭൂപ്രദേശങ്ങളിലും കുതിരപ്പടയുടെ സേവനം ഉപയോഗിക്കാമെന്നും ദ്രുതകർമ സേനയിലെ മറ്റൊരു ഉദ്യോഗസ്ഥൻ ന്യൂസ് 18 നോട് പറഞ്ഞു.
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന് (ബിഎസ്‌എഫ്) ഇതിനകം ഇന്ത്യ-പാകിസ്ഥാൻ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തികളിൽ ഇത്തരം മൗണ്ടഡ് യൂണിറ്റുകൾ ഉണ്ട്. ഇന്ത്യ-ചൈന അതിർത്തി കാക്കുന്ന ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിനും (ഐടിബിപി) ഈ യൂണിറ്റുകൾ ഉണ്ട്. മലയോര പ്രദേശങ്ങൾ, ജമ്മു കശ്മീർ പോലെയുള്ള തണുത്ത കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങൾ, രാജ്യത്തുടനീളമുള്ള നഗരപ്രദേശങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം മൗണ്ടഡ് ബറ്റാലിയന്റെ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് സിആർപിഎഫ് കേന്ദ്രത്തിന് അയച്ച നിർദേശത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
advertisement
10 ബറ്റാലിയനുകളുമായി 1992 ഒക്ടോബറിലാണ് ദ്രുതകർമസേന അഥവാ റാപിഡ് ആക്ഷൻ ഫോഴ്സ് സ്ഥാപിച്ചത്. 2018 ൽ ഇതിലേക്ക് അഞ്ച് ബറ്റാലിയനുകൾ കൂടി ചേർത്തു. നിലവിൽ ദ്രുതകർമസേനക്ക് 15 ബറ്റാലിയനുകളുണ്ട്. കലാപങ്ങളും സംഘർഷങ്ങളും പോലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആഭ്യന്തര സുരക്ഷാ ചുമതലകൾ കൈകാര്യം ചെയ്യുന്നതിനുമാണ് ഈ യൂണിറ്റുകൾ സ്ഥാപിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവർ സംഘർഷ സ്ഥലത്ത് എത്തിച്ചേരാറുണ്ട്. യുഎൻ സമാധാന ദൗത്യങ്ങളുടെ ഭാഗമായി, എല്ലാ വർഷവും വിവിധ രാജ്യങ്ങളിലേക്ക് (ഹെയ്തി, കൊസോവോ, ലൈബീരിയ) പുരുഷന്മാർക്കും സ്ത്രീകൾക്കും റാപിഡ് ആക്ഷൻ ഫോഴ്സ് പരിശീലനം നൽകാറുണ്ട്. സേനക്കു മാത്രമായി ഒരു പ്രത്യേക പതാകയും ഉണ്ട്. സമാധാനത്തെ സൂചിപ്പിക്കുന്ന പതാകയാണിത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 29, 2023 9:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സിആർപിഎഫ് ജവാൻമാർക്ക് കുതിരപ്പട വേണം; കേന്ദ്രത്തിനു മുന്നിൽ നിർദേശം