ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതായി ട്രംപ്
- Published by:Sarika N
- news18-malayalam
Last Updated:
ട്രംപിന്റെ പ്രഖ്യാപനം വന്ന് മിനിറ്റുകൾക്കുള്ളിൽ ഖമനയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പുതിയ കുറിപ്പ് പോസ്റ്റ് ചെയ്തു
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പ്രഖ്യാപനം. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കമായ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ ആദ്യഘട്ടത്തിൽ ഖമനയിയുടെ ടെഹ്‌റാനിലെ സുരക്ഷിത താവളം തകർത്തതായാണ് അവകാശവാദം.
"ചരിത്രത്തിലെ ഏറ്റവും ക്രൂരനായ മനുഷ്യരിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു. ഇത് ഇറാന്റെ ജനതയ്ക്കും ഖമേനിയുടെ ഗുണ്ടാസംഘത്താൽ കൊല്ലപ്പെടുകയോ പരിക്കേൽപ്പിക്കപ്പെടുകയോ ചെയ്ത അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ളവർക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അയാൾക്കായില്ല. ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണിത്. പോരാട്ടം തുടരാൻ ആഗ്രഹിക്കാത്ത ഐആർജിസി ഉദ്യോഗസ്ഥർക്ക് ഇപ്പോൾ കീഴടങ്ങിയാൽ മാപ്പ് നൽകും, അല്ലാത്തപക്ഷം മരണം മാത്രമായിരിക്കും ഫലം."
അതേസമയം, ട്രംപിന്റെ പ്രഖ്യാപനം വന്ന് മിനിറ്റുകൾക്കുള്ളിൽ ഖമനയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പുതിയ കുറിപ്പ് പോസ്റ്റ് ചെയ്തു. പേർഷ്യൻ ഭാഷയിൽ നാമി ഹൈദറിന്റെ നാമത്തിൽ എന്ന സന്ദേശമാണ് വന്നത്. ഇത് ഖമനയി ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണമാണോ അതോ മരണശേഷം ഓട്ടോമാറ്റിക്കായി വരാൻ സജ്ജീകരിച്ച 'ഡെഡ് മാൻ സ്വിച്ച്' ആണോ എന്ന തർക്കം ആഗോളതലത്തിൽ സജീവമാണ്.
advertisement
ഇറാനിലെ ഭരണസിരാകേന്ദ്രത്തിന് നേരെ 30-ഓളം അതിമാരക ബോംബുകളാണ് അമേരിക്കയും ഇസ്രായേലും വർഷിച്ചത്. ഖമനയിയുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായേൽ ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോൾ, ഇതെല്ലാം സയണിസ്റ്റ് കെട്ടുകഥകളാണെന്നും പരമാധികാരി സുരക്ഷിതനാണെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പറയുന്നത്. എന്നാൽ ആക്രമണത്തിന് ശേഷം ഖമനയിയുടെയോ ഇറാൻ പ്രസിഡന്റിന്റെയോ തത്സമയ ദൃശ്യങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഓപ്പറേഷൻ തുടരുന്നതിനിടെ ഗൾഫ് മേഖലയിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഐആർജിസി പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 01, 2026 6:55 AM IST









