Cyclone Tauktae | ശക്തിപ്രാപിച്ച ടൗട്ടെ ചുഴലിക്കാറ്റ് വൈകിട്ടോടെ ഗുജറാത്ത് തീരത്തെത്തും; കേരളത്തിലും ജാഗ്രത
Cyclone Tauktae | ശക്തിപ്രാപിച്ച ടൗട്ടെ ചുഴലിക്കാറ്റ് വൈകിട്ടോടെ ഗുജറാത്ത് തീരത്തെത്തും; കേരളത്തിലും ജാഗ്രത
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 17 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഗുജറാത്ത്-ദിയു തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ടൗട്ടെ മധ്യകിഴക്കൻ അറബിക്കടലിൽ അതിശക്ത ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും തുടർന്ന് മെയ് 18 അതിരാവിലെയോടു കൂടി ഗുജറാത്തിലെ പോർബന്ദർ, മഹുവ (ഭാവ്നഗർ ജില്ല ) തീരങ്ങൾക്കിടയിലൂടെ അതിശക്ത ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 185 കിലോമീറ്റര്‍ വരെ വേഗതയിൽ കരയിലേക്ക് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥവകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ചുഴലിക്കാറ്റിന് മുന്നോടിയായുള്ള കനത്ത കാറ്റിലും മഴയിലും ഗുജറാത്തിൽ ഇതുവരെ ആറ് പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. നിരവധി ആളുകൾക്ക് വീടുകൾ നഷ്ടമായി. മരങ്ങൾ കടപുഴകി വീണും ഇലക്ട്രിക് പോസ്റ്റുകൾ വീണുമുണ്ടായ നാശനഷ്ടങ്ങൾ വേറെയും. താഴ്ന്ന തീരദേശമേഖലകളിൽ നിന്നും ഒന്നരലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടിയന്തിരഘട്ടങ്ങൾ നേരിടാൻ ദേശീയ ദുരന്തപ്രതികരണ സേനയുടെ 54 ടീമുകളെയാണ് ഗുജറാത്തിൽ വിന്യസിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തപ്രതികരണ സേനയും പൂർണ്ണമായി സജ്ജമായിട്ടുണ്ട്.
ടൗട്ടെയുടെ സ്വാധീനം കേരള, മഹാരാഷ്ട്ര തീരങ്ങളിലും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇരു സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. മുംബൈയിൽ അടിയന്തിര സാഹചര്യം നേരിടാൻ ദേശീയ ദുരന്ത പ്രതികരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ഒപ്പം അത്യാവശ്യഘട്ടങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി താത്ക്കാലിക അഭയകേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 17 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണവിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ വരുന്ന മാറ്റങ്ങൾ യഥാസമയം പുറത്തുവിടുന്നുമുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.