ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടത്തിന് പരാതി. ആർഎസ്എസിനെ 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് വിളിച്ചുവെന്ന് ആരോപിച്ചാണ് മാനനഷ്ട കേസ് എടുക്കണമെന്ന പരാതി നൽകിയിരിക്കുന്നത്. ഹരിദ്വാർ കോടതിയിലാണ് രാഹുലിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം.
Also Read- വയനാട്ടിൽ മത്സരിച്ച മറ്റൊരു ‘രാഹുൽ ഗാന്ധി’ക്കും മൂന്നു വർഷം മത്സരിക്കാൻ അയോഗ്യത
ഭാരത് ജോഡോ യാത്രക്കിടെ ആർഎസ്എസിനെ 21ാം നൂറ്റാണ്ടിലെ കൗരവരെന്ന് രാഹുൽ ഗാന്ധി വിളിച്ചിരുന്നു. ഈ പരാമർശത്തിലാണ് പരാതി നൽകിയിരിക്കുന്നത്. ആർഎസ്എസ് പ്രവർത്തകനായ കമാൽ ഭഡോരിയക്ക് വേണ്ടി അഭിഭാഷകനായ അരുൺ ഭഡോരിയയാണ് കോടതിയെ സമീപിച്ചത്. പരാതി ഏപ്രിൽ 12ന് കോടതി പരിഗണിക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 499, 500 വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയതെന്നും അരുൺ ഭഡോരിയ കൂട്ടിച്ചേർത്തു. രണ്ട് വകുപ്പുകളും ക്രിമിനൽ അപകീർത്തിയുമായി ബന്ധപ്പെട്ടതും പരമാവധി രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്നതുമാണ്.
കാക്കി പാന്റും ലാത്തിയുമായി ശാഖകൾ നടത്തുന്നവർ കൗരവരാണെന്നും ഇവർക്ക് പിന്നിൽ രണ്ടോ മൂന്നോ ശതകോടീശ്വരുണ്ടെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. ജനുവരി 11ന് ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് വക്കീൽ നോട്ടീസ് അയച്ചുവെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും പറയുന്നു. നേരത്തെ മാർച്ച് 23ന് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് മാനനഷ്ട കേസിൽ രണ്ട് വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Defamation Case, Rahul gandhi