നോയിഡയിൽ ഭൂചലനത്തിന് പിന്നാലെ ജനം വീടുകൾക്ക് പുറത്തിറങ്ങി നിൽക്കുന്നു (ചിത്രം- പിടിഐ)
ന്യൂഡൽഹി: ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ ഔദ്യോഗിക വിശദീകരണം. ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യന്‍ സമയം രാത്രി 10.17 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഒരു മിനിറ്റ് നേരത്തോളം ഭൂചലനം അനുഭവപ്പെട്ടു.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഫൈസാബാദാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലും രാത്രി 10.20ന് ഭൂമികുലുക്കം അനുഭവപ്പെട്ടു. മിനിറ്റുകൾ നീണ്ടുനിന്ന ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പലയിടങ്ങളിലും ഭയചകിതരായ ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങി. വീടുകളിൽ സാധനങ്ങൾ ഇളകി നിലത്തുവീണതായി സോഷ്യൽ മീഡിയയിൽ ചിലർ കുറിച്ചു. ഗാസിയാബാദിൽ വൻ പ്രകമ്പനമാണുണ്ടായത്. ഡൽഹി ഷകർപുർ പ്രദേശത്ത് കെട്ടിടം കുലുങ്ങിയതായി അഗ്നിരക്ഷാസേന അറിയിച്ചു. പാകിസ്ഥാനിൽ ഇസ്‍ലാമാബാദിലും മറ്റു നഗരങ്ങളിലും ഭൂചലനമുണ്ടായി.
— National Center for Seismology (@NCS_Earthquake) March 21, 2023
advertisement
അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രദേശമാണ് ഫൈസാബാദ്. പ്രഭവ കേന്ദ്രത്തില്‍ നിന്ന് അധികം അകലെയല്ലാത്ത ഇന്ത്യയിലെയും പാകിസ്ഥാനിലെയും മേഖലകളില്‍ ഭൂചലനം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി എന്‍സിആർ മേഖലയില്‍ താമസിക്കുന്ന ആളുകളെല്ലാം കെട്ടിടങ്ങളില്‍ നിന്ന് ഓടി പുറത്തിറങ്ങി.
48 മണിക്കൂറിനിടെ അഫ്ഗാനിലുണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണ്. മാർച്ച് 19ന് രാത്രി 10.37ന് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇന്നലെ പകൽ ഫൈസാബാദിൽ തന്നെ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവുമുണ്ടായി.
English Summary: Earthquake tremors were felt across different places in North India including Delhi-NCR on Tuesday night after a powerful quake struck Afghanistan.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ