ബെംഗളൂരു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ കുടുംബം സഞ്ചരച്ച ഹെലികോപ്ടറിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബെംഗളൂരുവിൽ നിന്ന് ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിലേക്ക് പോയ സ്വകാര്യ ഹെലികോപ്റ്ററിലാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ശിവകുമാറിന്റെ ഭാര്യ ഉഷയും മകനും മകളും മരുമകനും ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിൽ പ്രാർഥനയ്‌ക്കായാണ് ഹെലികോപ്ടറിൽ എത്തിയത്. ധർമ്മസ്ഥലയിൽ ഇറങ്ങിയ ഉടൻ ഹെലികോപ്റ്റർ പരിശോധിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
ഇത് സംബന്ധിച്ച് വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഹെലികോപ്ടറല്ലെന്ന് പൈലറ്റ് ഉദ്യോഗസ്ഥരോട് പറയുന്നത് ദൃശ്യത്തിലുണ്ട്. “ഞങ്ങൾ ഇതിനകം കത്ത് (ഇലക്ഷൻ കമ്മീഷന്) നൽകിയിട്ടുണ്ട്,” പൈലറ്റ് പറയുന്നത് ഒരു വീഡിയോയിൽ വൈറലായി.
“ഞങ്ങൾക്ക് ഹെലികോപ്റ്റർ പരിശോധിക്കണം,” തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. “അതാണ് ഞാൻ പറയുന്നത്. ഇത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഹെലികോപ്ടറല്ല. ഇതൊരു സ്വകാര്യ ചാർട്ടറാണെന്ന് ഞങ്ങൾ ഇതിനകം കത്ത് നൽകിയിട്ടുണ്ട്. എന്തായാലും പരിശോധിക്കുക,” പൈലറ്റ് മറുപടി നൽകി. .
മേയ് 10-ന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാർച്ച് 31 ന് ചിക്കബല്ലാപുര ജില്ലയിലെ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചിരുന്നു.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം കർണാടകയിൽ കണക്കിൽപ്പെടാത്ത 253 കോടി രൂപയുടെ പണവും സ്വർണവും മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.