ഇല്ലാത്ത രാജ്യത്തിന്റെ എംബസി; ബംഗ്ലാവ് ഇന്ത്യയിലെ എംബസിയാക്കി മാറ്റിയ 'സ്ഥാനപതി' പോലീസ് പിടിയില്‍
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകളും നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള വിലകൂടിയ എസ്‌യുവികളും സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ പരിശോധനയിൽ കണ്ടെത്തി
ഇല്ലാത്ത രാജ്യത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു ബംഗ്ലാവ് ഇന്ത്യയിലെ എംബസിയാക്കി മാറ്റിയ 'സ്ഥാനപതി'യെ പോലീസ് അറസ്റ്റ് ചെയ്തു. ഹര്‍ഷ് വര്‍ധന്‍ ജെയിന്‍ എന്നയാള്‍ ഗാസിയാബാദിലെ ഈ ബംഗ്ലാവ് കഴിഞ്ഞ ഏതാനും വർഷങ്ങളായി 'വെസ്റ്റാര്‍ട്ടിക്ക' എന്ന രാജ്യത്തിന്റെ എംബിസി ഓഫീസാക്കി പ്രവര്‍ത്തിപ്പിച്ചു വരികയായിരുന്നു. വെസ്റ്റാര്‍ട്ടിക്കയുടെ ഇന്ത്യയുടെ ഔദ്യോഗിക ദൂതനാണെന്നാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്.
ഗാസിയാബാദിലെ കവി നഗറില്‍ സ്ഥിതി ചെയ്യുന്ന ആഡംബര ബംഗ്ലാവില്‍ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള വിലകൂടിയ എസ്‌യുവികള്‍ ബംഗ്ലാവിന്റെ മുറ്റത്ത് നിറുത്തിയിട്ടിരുന്നു.
ആരാണ് ഹര്‍ഷ് വര്‍ധന്‍ ജെയിന്‍?
വെസ്റ്റാര്‍ട്ടിക്കയുടെ അംബാസര്‍ എന്നും സെബോര്‍ഗ, ലോഡോണിയ, പൗള്‍വിയ തുടങ്ങിയ രാജ്യങ്ങളുടെ 'കൗണ്‍സില്‍' എന്നുമാണ് 56കാരനായ ജെയിന്‍ ആളുകളെ പരിചയപ്പെടുത്തിയിരുന്നത്. നിയമപരമായ അംഗീകാരമില്ലാത്ത സ്വയം പ്രഖ്യാപിത ചെറുരാജ്യങ്ങളാണ് ഇവ.
advertisement
അന്റാര്‍ട്ടിക്കയില്‍ യുഎസ് നാവിക ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ പ്രദേശമാണ് മൈക്രോനേഷനാണ് വെസ്റ്റാര്‍ട്ടിക്ക. ഇതിനെ പ്രതിനിധീകരിക്കുന്ന 'ബാരന്‍' ആണ് താന്‍ എന്നാണ് ജെയില്‍ പരിചയപ്പെടുത്തിയിരുന്നത്. ഈ 'രാഷ്ട്രത്തെ' ഒരു സര്‍ക്കാരും അംഗീകരിച്ചിട്ടില്ലെങ്കിലും നിയമസാധുതയുണ്ടെന്ന് കാണിക്കുന്നതിന് അതിന്റെ ബ്രാന്‍ഡിംഗ്, വ്യാജ തലക്കെട്ടുകള്‍, ആചാരപരമായ പദവികള്‍ എന്നിവ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു.
ഗാസിയാബാദില്‍ ഇയാള്‍ ഒരു ആഡംബര ബംഗ്ലാവ് വാടകയ്‌ക്കെടുക്കുകയും വെസ്റ്റാര്‍ട്ടിക്കയുടെ ന്യൂഡല്‍ഹിയിലെ കോണ്‍സുലേറ്റ് ജനറലായി അത് പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. പോലീസ് റെയ്ഡ് നടത്തുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെസ്റ്റാര്‍ട്ടിക്കയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ഈ ബംഗ്ലാവില്‍ 'ബാരണ്‍ എച്ച് വി ജെയിന്‍' 2017 മുതല്‍ കോണ്‍സുലേറ്റ് നടത്തുന്നുണ്ടെന്നും പതിവായി ജീവകാരുണ്യ പരിപാടികള്‍ നടത്തി വരുന്നുണ്ടെന്നും അവകാശപ്പെട്ടിരുന്നു.
advertisement
എന്താണ് വെസ്റ്റാര്‍ട്ടിക്ക?
നയതന്ത്ര പ്ലേറ്റുകള്‍ പതിച്ച വില കൂടിയ കാറുകളാണ് ഇയാള്‍ ഓടിച്ചിരുന്നത്. ബിസിനസ് കാര്‍ഡുകളും പ്രസ് കാർഡുകളും ഇയാള്‍ ഇവിടെ എത്തുന്നവര്‍ക്ക് കൈമാറി. അതിനാൽ സാധാരണഗതിയില്‍ ഇത് തട്ടിപ്പാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
എന്താണ് വെസ്റ്റാര്‍ട്ടിക്ക?
ഇത് യഥാര്‍ത്ഥത്തില്‍ ഒരു രാജ്യമല്ല. ജനവാസമില്ലാത്ത അന്റാര്‍ട്ടിക്കയിലെ ഈ ഭാഗം 2001ല്‍ അമേരിക്കന്‍ പൗരനായ ട്രാവിസ് മക് ഹെന്ററി എന്നയാളാണ് കണ്ടുപിടിച്ചത്. ഇതിന് ഒരു വെബ്‌സൈറ്റും, ഒരു ഗ്രാന്‍ഡ് ഡ്യൂക്കും, ഒരു പ്രതീകാത്മക പീരേജ് സംവിധാനവും ഉണ്ട്. എന്നാല്‍ ഇതിനെ ഐക്യരാഷ്ട്രസഭയോ ഇന്ത്യന്‍ സര്‍ക്കാരോ മറ്റേതെങ്കിലും അധികാരമുള്ള സ്ഥാപനങ്ങളോ ഒരു രാജ്യമായി ഇതുവരെയും അംഗീകരിച്ചിട്ടില്ല.
advertisement
ജെയിന്‍ തട്ടിപ്പ് നടത്തിയത് എങ്ങനെ?
ഗാസിയാബാദിലെ ജെയിനിന്റെ ബംഗ്ലാവില്‍ വിദേശരാജ്യങ്ങളുടെ പതാകകള്‍ സ്ഥാപിച്ചിരുന്നു. കാറുകളില്‍ ഡിപ്ലോമാറ്റിക് കോര്‍പ്‌സ് എന്ന് എഴുതിയ നമ്പര്‍ പ്ലേറ്റുകളാണ് കാറില്‍ പതിച്ചിരുന്നത്. ലെറ്റര്‍ഹെഡുകളില്‍ ഔദ്യോഗികമായി കാണപ്പെടുന്ന രേഖകളും വ്യാജ ഐഡികള്‍, വ്യാജ സീലുകള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം, മറ്റ് പ്രമുഖര്‍ എന്നിവരോടൊപ്പം ജെയിന്‍ നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ഫോട്ടോകളും ഇവിടെയുണ്ടായിരുന്നു. നിയമസാധുത തെളിയിക്കാനും ആളുകളെ ബിസിനസ് ഇടപാടുകളിലേക്ക് ആകര്‍ഷിക്കാനും പണം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് നയതന്ത്ര 'നിയമനങ്ങള്‍' നല്‍കാനും അദ്ദേഹം ഇവ ഉപയോഗിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
ഹവാല ഇടപാടുകൾ നടത്തുന്നതിനായി ഇയാള്‍ക്ക് ഷെല്‍ കമ്പനികളുമായും ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തന്റെ എംബസികള്‍ വഴി ഇയാള്‍ ജോലി നിയമനങ്ങളും വിദേശ ബന്ധങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
പോലീസിന്റെ കണ്ടെത്തല്‍
സൂചന ലഭിച്ചതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ആഴ്ചകളോളമായി ജെയിനിനെ പിന്തുടര്‍ന്ന് വരികയായിരുന്നു. ജൂലൈ 22നാണ് ഉദ്യോഗസ്ഥര്‍ ഇവിടെ റെയ്ഡ് നടത്തിയത്.
- റേഞ്ച് റോവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ എന്നിവയുള്‍പ്പെടെയുള്ള നാല് ആഡംബര കാറുകളില്‍ വ്യാജ നയതന്ത്ര പ്ലേറ്റുകള്‍ ഘടിപ്പിച്ചതായി കണ്ടെത്തി.
- 18 അധിക നമ്പര്‍ പ്ലേറ്റുകള്‍, അവയില്‍ ഭൂരിഭാഗവും യഥാര്‍ത്ഥ നയനതന്ത്രജ്ഞര്‍ ഉപയോഗിക്കുന്ന 'DC' അല്ലെങ്കില്‍ 'CD' എന്ന ടാഗുകള്‍ ഉള്ളവയായിരുന്നു.
- വെസ്റ്റാര്‍ട്ടിക്ക തുടങ്ങി നിലവിലില്ലാത്ത രാജ്യങ്ങളില്‍ നിന്നുമുള്ള 12 വ്യാജ നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ എന്നിവ പോലീസ് കണ്ടെത്തി.
- 44.70 ലക്ഷം രൂപയും ഒന്നിലധികം വിദേശ കറന്‍സികളും കണ്ടെത്തി.
- 34 വ്യാജ സീലുകള്‍, രണ്ട് പ്രസ് കാര്‍ഡുകള്‍, രണ്ട് പാന്‍ കാര്‍ഡുകള്‍, കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വ്യാജ കത്തുകള്‍, ക്ഷണക്കത്തുകള്‍, നെയിംപ്ലേറ്റുകള്‍ എന്നിവയും പോലീസ് കണ്ടെത്തി.
advertisement
ജെയിന്‍ മുമ്പും വിവിധ കേസുകളില്‍ പ്രതി
നേരത്തെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജെയിനിനെതിരേ കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ 2011ല്‍ ജെയിനിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്നതിനാല്‍ ഇത് ഗുരുതരമായ കുറ്റമാണ്. വിവാദ ആള്‍ദൈവം ചന്ദ്രസ്വാമിയുമായി തനിക്ക് അടുപ്പമുണ്ടെന്ന് ഇയാള്‍ ഒരിക്കല്‍ അവകാശപ്പെട്ടിരുന്നു. കൂടാതെ ആയുധ ഇടപാടുകാരന്‍ അദ്‌നാന്‍ ഖഷോഗിയുമായും ബന്ധമുണ്ടെന്ന് ഇയാള്‍ പറഞ്ഞിരുന്നു.
ഇവയില്‍ പലതും കെട്ടച്ചമച്ചത് ആണെങ്കിലും വര്‍ഷങ്ങളായി ഇയാള്‍ ഇത് തുടരുകയാണെന്ന് പോലീസ് പറഞ്ഞു. തന്നെ സംശയിക്കാത്തവരുടെ ഇടയില്‍ ഒരു മിഥ്യാധാരണ വളര്‍ത്തുന്നതായും ഒരു ഉന്നത ഉദ്യോഗസ്ഥനായി സ്വയം അവതരിപ്പിക്കാനും ഇയാള്‍ ശ്രമിച്ചതായും പോലീസ് പറയുന്നു.
advertisement
ജെയിനിന്റെ യോഗ്യതകളില്‍ സംശയം തോന്നിയ ഒരാള്‍ യുപി എസ്ടിഎഫിന് സൂചന നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് നയതന്ത്ര അംഗീകാരമില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയ രേഖകളില്‍ വെസ്റ്റാര്‍ട്ടിക്ക ഉൾപ്പെട്ടിട്ടില്ലെന്നും കണ്ടെത്തി.
വ്യാജ നമ്പര്‍ പ്ലേറ്റുകളുടെ ഉപയോഗം, ആള്‍മാറാട്ടം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കവി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടൂതല്‍ ആളുകള്‍ ഉള്‍പ്പെട്ടിരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു. രേഖകള്‍ നിര്‍മിക്കാനും, സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കാനും സാമൂഹിക മാധ്യമങ്ങള്‍ വഴി തട്ടിപ്പ് പ്രചരിപ്പിക്കാനും കൂടുതല്‍ ആളുകള്‍ ഇയാള്‍ക്കൊപ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് വിശ്വസിക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 24, 2025 11:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇല്ലാത്ത രാജ്യത്തിന്റെ എംബസി; ബംഗ്ലാവ് ഇന്ത്യയിലെ എംബസിയാക്കി മാറ്റിയ 'സ്ഥാനപതി' പോലീസ് പിടിയില്‍