ഐയ്യേ! ചൈനീസ് നിർമിത റോബോട്ടിക് നായയെ പ്രദർശിപ്പിച്ചു; സ്വകാര്യ സർവകലാശാല എ ഐ ഉച്ചകോടിയിൽ നിന്ന് പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
'യൂണിട്രീ' എന്ന ചൈനീസ് കമ്പനി നിർമിച്ച റോബോട്ടിക് നായയെ 'ഓറിയോൺ' എന്ന പേരിൽ തങ്ങൾ വികസിപ്പിച്ചെടുത്തതാണെന്ന രീതിയിൽ ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റി പ്രദർശിപ്പിച്ചു എന്നതായിരുന്നു പ്രധാന ആരോപണം
ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സമ്മിറ്റിൽ ചൈനീസ് നിർമിത റോബോട്ടിക് നായയെ പ്രദർശിപ്പിച്ചത് വിവാദമായതിനെത്തുടർന്ന്, പ്രദർശന വേദിയിൽ നിന്ന് ഉടനടി ഒഴിയാൻ സ്വകാര്യ സര്‍വകലാശാലയോട് സർക്കാർ ആവശ്യപ്പെട്ടു. സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ചൈനീസ് റോബോട്ടിക് നായയെ ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടിയിൽ അവതരിപ്പിച്ചതോടെ വിവാദത്തിൽപ്പെട്ട് നോയിഡ ആസ്ഥാനമായ സ്വകാര്യ സർവകലാശാല ഗാൽഗോട്ടിയാസിനോട് പുറത്തുപോകാൻ സർക്കാർ ആവശ്യപ്പെട്ടുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
'യൂണിട്രീ' എന്ന ചൈനീസ് കമ്പനി നിർമിച്ച റോബോട്ടിക് നായയെ 'ഓറിയോൺ' എന്ന പേരിൽ തങ്ങൾ വികസിപ്പിച്ചെടുത്തതാണെന്ന രീതിയിൽ ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റി പ്രദർശിപ്പിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ ഈ റോബോട്ടിക് നായ തങ്ങൾ നിർമിച്ചതാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും, വിദ്യാർത്ഥികൾക്ക് പഠന ആവശ്യങ്ങൾക്കായി ചൈനയിൽ നിന്ന് വാങ്ങിയതാണെന്നുമാണ് സർവകലാശാല വ്യക്തമാക്കിയത്.
ഇന്ത്യയിൽ ഇത്തരം സാങ്കേതികവിദ്യകൾ നിർമിക്കാൻ പ്രാപ്തിയുള്ള തലമുറയെ വാർത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
വിഷയത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന് കർശന നിർദേശം നൽകിയ സർക്കാർ വൃത്തങ്ങൾ, തെറ്റായ വിവരങ്ങൾ നൽകിയതായി ബോധ്യപ്പെട്ടതിനെത്തുടർന്ന് യൂണിവേഴ്സിറ്റിയോട് സ്റ്റാൾ ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ എഐ സമ്മിറ്റിന്റെ വിജയത്തിൽ അസ്വസ്ഥരായ പ്രതിപക്ഷം വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിച്ചു.
advertisement
ചൈനീസ് സാങ്കേതികവിദ്യ സ്വന്തം പേരിൽ അവതരിപ്പിക്കാൻ ശ്രമിച്ചു എന്ന സോഷ്യൽ മീഡിയയിലെ വിമർശനങ്ങളും പരാതികളും ശക്തമായതോടെയാണ് ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയിൽ നിന്ന് യൂണിവേഴ്സിറ്റിയെ പുറത്താക്കിയത്.
റോബോട്ടിക് നായയെ സ്വകാര്യ സർവകലാശാല പ്രദർശിപ്പിക്കുന്ന വീഡിയോ ദൃശ്യം വൈറലായിരുന്നു. യൂണിവേഴ്‌സിറ്റി പ്രൊഫസർ നേഹ സിങ് റോബോട്ട് നായയെ അവതരിപ്പിക്കുന്നതും സർവകലാശാലയുടെ 350 കോടി രൂപയുടെ എഐ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണ് അതെന്ന് വീഡിയോയിൽ അവകാശപ്പെടുകയും ചെയ്തിരുന്നു.
ക്യാമ്പസിലൂടെ സ്വയം സഞ്ചരിക്കാനും നിരീക്ഷണം നടത്താനും റോബോട്ട് നായയ്ക്ക് കഴിവുണ്ടെന്ന് അവർ അഭിമാനത്തോടെ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ച വീഡിയോയിലും പ്രത്യക്ഷപ്പെട്ടതോടെ റോബോട്ട് നായ കൂടുതൽ ശ്രദ്ധനേടി. എന്നാൽ ചൈനയിൽ നിർമിച്ച യൂണിട്രി Go2 എന്ന റോബോട്ട് നായയാണിതെന്ന് വ്യക്തമായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
advertisement
നാല് കാലുള്ള റോബോട്ടുകൾ നിർമിക്കുന്നതിൽ പേരുകേട്ട ഒരു ചൈനീസ് റോബോട്ടിക് കമ്പനിയാണ് യൂണിട്രീ. വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായതും വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നതുമായ ഒരു റോബോട്ട് നായയാണ് യൂണിട്രി Go2. ഏകദേശം 2,800 ഡോളറിന് (2.3 ലക്ഷം രൂപ) ഇത് വാങ്ങാൻ കഴിയും.
Summary: Government authorities have directed Galgotias University to immediately vacate its exhibition space at the Delhi AI Impact Summit being held at Bharat Mandapam. The action follows a viral controversy involving a robotic dog displayed at the university's stall. Social media users and attendees accused the university of presenting a China-made "Unitree Go2" robotic dog as its own indigenous creation, reportedly under the name "Orion." Facing a massive backlash, the university clarified that it never claimed to have built the robot.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 18, 2026 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഐയ്യേ! ചൈനീസ് നിർമിത റോബോട്ടിക് നായയെ പ്രദർശിപ്പിച്ചു; സ്വകാര്യ സർവകലാശാല എ ഐ ഉച്ചകോടിയിൽ നിന്ന് പുറത്ത്










