ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി

Last Updated:

ഡല്‍ഹി സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് നവംബർ 8നാണ്  ഹൈദരാബാദ് സ്വദേശിയായ എംബിബിഎസ് ഡോക്ടറായ സയീദിനെ ആസാദ് സുലൈമാൻ ഷെയ്ഖ്, മുഹമ്മദ് സുഹൈൽ മുഹമ്മദ് സലീം എന്നിവർക്കൊപ്പം അറസ്റ്റ് ചെയ്തത്

ഡോ. അഹമദ് മുഹിയുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ ജിലാനി
ഡോ. അഹമദ് മുഹിയുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ ജിലാനി
അഹമ്മദാബാദ്: കൊടുംവിഷമായ 'റിസിന്‍' ഉപയോഗിച്ച് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിലെ പ്രതിക്ക് ജയിലില്‍ സഹതടവുകാരുടെ മര്‍ദനം. ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്ത് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എ ടി എസ്) അറസ്റ്റ്‌ചെയ്ത ഡോ. അഹമദ് മുഹിയുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ ജിലാനിക്കാണ് ഗുജറാത്തിലെ സബര്‍മതി ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാൈണ് സംഭവമുണ്ടായതെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
സയീദിനെയും മറ്റ് രണ്ട് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ ഉയർന്ന സുരക്ഷാ ജയിലിലേക്ക് മാറ്റിയതിന് ശേഷം 12 മണിക്കൂറിനുള്ളിലാണ് സംഭവം. സഹതടവുകാരായ അനില്‍കുമാര്‍, ശിവം ശര്‍മ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തടവുകാരനുമാണ് അഹമദിനെ മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്. മര്‍ദനത്തില്‍ പ്രതിയുടെ കണ്ണിനും മൂക്കിനും പരിക്കേറ്റതായും തുടര്‍ന്ന് ജയിലിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.
മോഷണക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലായ പ്രതിയാണ് ശര്‍മ. തെലങ്കാന സ്വദേശിയായ ഇയാളാണ് അഹമദിന്റെ കണ്ണിലും മൂക്കിലും ഇടിച്ചുപരിക്കേല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണ് ഭീകരവാദക്കേസിലെ പ്രതിയെ മര്‍ദിച്ചതെന്നാണ് സഹതടവുകാര്‍ നല്‍കിയ മൊഴിയെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
advertisement
ഡല്‍ഹി സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് നവംബർ 8നാണ്  ഹൈദരാബാദ് സ്വദേശിയായ എംബിബിഎസ് ഡോക്ടറായ സയീദിനെ ആസാദ് സുലൈമാൻ ഷെയ്ഖ്, മുഹമ്മദ് സുഹൈൽ മുഹമ്മദ് സലീം എന്നിവർക്കൊപ്പം അറസ്റ്റ് ചെയ്തത്.
രാജ്യത്ത് ഭീകരാക്രമണം നടത്താൻ ആവണക്കെണ്ണയിൽ നിന്ന് അതീവ വിഷാംശമുള്ള രാസവസ്തുവായ റിസിൻ‌ വേർതിരിച്ചെടുക്കാൻ ഇയാൾ ശ്രമിച്ചതായാണ് കുറ്റം. സയീദ് ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും (ആവണക്കെണ്ണ ഉൾപ്പെടെ) ശേഖരിക്കുന്ന പ്രക്രിയ ആരംഭിക്കുകയും രാസപ്രവർത്തനത്തിന്റെ പ്രാഥമിക ഘട്ടങ്ങൾ തുടങ്ങുകയും ചെയ്തതായി എടിഎസ് അവകാശപ്പെടുന്നു.
ഈ ആഴ്ച ആദ്യം സയീദിന്റെ ഹൈദരാബാദിലെ വസതിയിൽ നടത്തിയ തിരച്ചിലിൽ, തിരിച്ചറിയാത്ത ഒരു രാസവസ്തുവും അസംസ്കൃത വസ്തുക്കളും എടിഎസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു, ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുപിയിലുള്ള മറ്റ് രണ്ട് അറസ്റ്റിലായവരുടെ വീടുകളിലും സമാനമായ റെയ്ഡുകൾ നടത്തിയെങ്കിലും, അവിടെ കുറ്റകരമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
ന്യൂഡൽഹിയിൽ അടുത്തിടെ നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർമാരുമായി സയീദിന് ഇതുവരെ ബന്ധമൊന്നും സ്ഥാപിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിൻസുമായി ബന്ധമുള്ള അബു ഖദീജ എന്നയാൾ ഇയാൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയിരുന്നതായും, സയീദ് പാകിസ്ഥാനിലെ വ്യക്തികളുമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷകർ ആരോപിക്കുന്നു. മറ്റ് രണ്ട് പ്രതികൾ രാജസ്ഥാനിലെ ഹനുമാൻഗഢിൽ നിന്ന് ആയുധങ്ങൾ സംഘടിപ്പിച്ച് സയീദിന് കൈമാറിയതായും അന്വേഷണ ഏജൻസി പറയുന്നു.
മൂന്ന് പേർക്കെതിരെയും യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം), ഭാരതീയ ന്യായ സംഹിത, ആയുധ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് ഇവരെ സബർമതി സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെ വെച്ചാണ് ചൊവ്വാഴ്ച കയ്യാങ്കളി നടന്നത്.
advertisement
Summary: The accused in the case involving a plan to carry out a terror attack using the deadly poison 'Ricin' was assaulted by fellow inmates in jail. Dr. Ahmed Mohiyuddin Abdul Qadir Jilani, who was arrested by the Gujarat Anti-Terrorist Squad (ATS) a few days ago, was beaten by co-inmates at Gujarat's Sabarmati Jail. Police informed that the incident took place around 7 am on Tuesday, and an investigation is underway.
മലയാളം വാർത്തകൾ/ വാർത്ത/India/
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
Next Article
advertisement
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
  • ഗുജറാത്തിലെ സബർമതി ജയിലിൽ ഭീകരാക്രമണ കേസിലെ പ്രതി ഡോ. അഹമദ് ജിലാനിയെ സഹതടവുകാർ മർദിച്ചു.

  • മർദനത്തിൽ ഡോക്ടർ അഹമദിന്റെ കണ്ണും മൂക്കും പരിക്കേറ്റു; ആശുപത്രിയിലേക്ക് മാറ്റി.

  • സഹതടവുകാർ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണ് ഭീകരവാദക്കേസിലെ പ്രതിയെ മർദിച്ചതെന്ന് മൊഴി നൽകിയതായി പോലീസ്.

View All
advertisement