വനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവ് പരിശോധന വിവാദം: വനിതാ ഡോക്ടർമാരെ നിയോഗിക്കുമെന്ന് ഹരിയാന സർക്കാർ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഫോറസ്റ്റ് റേഞ്ചർ, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ തസ്തികയിലേക്കുള്ള വനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ജൂലൈ 7 നാണ് പുതിയ മാനദണ്ഡം പുറത്തിറക്കിയത്
വനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവ് പരിശോധിക്കാനുള്ള പുതിയ റിക്രൂട്ടിംഗ് മാനദണ്ഡങ്ങൾക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനത്തിൽ വിശദീകരണവുമായി ഹരിയാന സർക്കാർ. സ്ത്രീകളുടെ ശാരീരിക ക്ഷമതാ പരിശോധനയ്ക്ക് വനിതാ ഡോക്ടർമാരെയും ജീവനക്കാരെയും മാത്രമേ നിയോഗിക്കുകയുള്ളൂവെന്ന് ഹരിയാന സർക്കാർ ഇന്നലെ വ്യക്തമാക്കി. ഫോറസ്റ്റ് റേഞ്ചർ, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ തസ്തികയിലേക്കുള്ള വനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (HSSC) ജൂലൈ 7 നാണ് പുതിയ മാനദണ്ഡം പുറത്തിറക്കിയത്.
ഇതിൽ വനിതാ അപേക്ഷകര്‍ക്ക് നെഞ്ചളവ് 74 ഉം നെഞ്ചിന്റെ വികസിത വലിപ്പം 79 ഉം ഉണ്ടായിരിക്കണമെന്നാണ് ഉത്തരവ്. ഇതിനോടകം തന്നെ ഫോറസ്റ്റ് റേഞ്ചർ, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ തസ്തികകളിൽ ഈ പുതിയ മാനദണ്ഡം ഉൾപ്പെടുത്തിയതായി എച്ച്എസ്എസ്സി ചെയർമാൻ ഭോപ്പാൽ സിംഗ് ഖത്രി അറിയിച്ചു. ” വനിതാ ഉദ്യോഗാർത്ഥികൾക്കുള്ള ഫിസിക്കൽ മെഷർമെന്റ് പ്രക്രിയയിൽ വനിതാ ഡോക്ടർമാരെയും വനിതാ കോച്ചുകളെയും മാത്രമേ ഉൾപ്പെടുത്തൂ. ശാരീരിക അളവെടുക്കൽ പ്രക്രിയ ജൂലൈ 12 മുതൽ ആരംഭിക്കും, ”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കൂടാതെ തൊട്ടടുത്ത സംസ്ഥാനമായ പഞ്ചാബിലും ഫോറസ്റ്റ് ഫീൽഡ് സ്റ്റാഫിന്റെ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളായ സ്ത്രീകളുടെയും പുരുഷന്മാരുടെയും ഉയരവും നെഞ്ചളവും പരിശോധിച്ചിരുന്നുവെന്നും ഹരിയാന സർക്കാരിന്റെ ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി. എന്നാൽ വനം വകുപ്പിന്റെ റിക്രൂട്ട്മെന്റിനുള്ള സ്ത്രീകളുടെ നെഞ്ചളവ് പരിശോധിക്കുന്ന പുതിയ മാനദണ്ഡം തുഗ്ലക്ക് ഉത്തരവാണെന്ന് രാജ്യസഭാ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രൺദീപ് സുർജേവാല വിമർശനം ഉന്നയിച്ചു.
“ഈ മാനദണ്ഡം മണ്ടത്തരവും ക്രൂരവുമാണ്. സെൻട്രൽ റിസർവ് പോലീസ് സേനയിലെ റിക്രൂട്ട്‌മെന്റിൽ ഇത്തരം നിയമങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി ആയ ഖട്ടർ ജിക്ക് അറിയില്ലേ? ഹരിയാനയിലെ വനിതാ കോൺസ്റ്റബിൾമാരുടെയും സബ് ഇൻസ്‌പെക്ടർമാരുടെയും റിക്രൂട്ട്‌മെന്റ് പ്രക്രിയയിലും ഈ നിയമങ്ങൾ പാലിച്ചില്ല. ഇത് നമ്മുടെ പെൺമക്കളോടുള്ള കടുത്ത അപമാനമാണ്. കേന്ദ്ര പോലീസ് ഓർഗനൈസേഷനിൽ പോലും സ്ത്രീകളുടെ നെഞ്ചളവ് പരിശോധിക്കുന്ന ഒരു മാനദണ്ഡവുമില്ല” എന്നും രൺദീപ് ആഞ്ഞടിച്ചു. കൂടാതെ ഈ പുതിയ മാനദണ്ഡം പിൻവലിക്കണമെന്നും ഹരിയാന സർക്കാർ ഹരിയാനയിലെ പെൺമക്കളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
അതേസമയം യാതൊരു കൂടിയാലോചനയും അഭിപ്രായവുമില്ലാതെയാണ് ഈ സർക്കാർ മാനദണ്ഡങ്ങളും നിയമങ്ങളും രൂപപ്പെടുത്തുന്നതെന്ന് തോഷാം എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കിരൺ ചൗധരി പറഞ്ഞു. നെഞ്ചിന്റെ അളവില്ലാതെ പോലീസിൽ വനിതാ റിക്രൂട്ട്‌മെന്റ് നടത്താൻ കഴിയുമെങ്കിൽ എന്തിനാണ് ഇത്തരം നിയമങ്ങൾ ഉണ്ടാക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Haryana
First Published :
July 10, 2023 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവ് പരിശോധന വിവാദം: വനിതാ ഡോക്ടർമാരെ നിയോഗിക്കുമെന്ന് ഹരിയാന സർക്കാർ