സ്വവര്‍ഗരതി ഒരു വൈകല്യമാണെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം വനിതാ വിഭാഗത്തിന്‍റെ സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്നതിലൂടെ പങ്കാളികളില്‍ ലൈംഗിക രോഗങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ആര്‍എസ്എസിന്‍റെ വനിതാ വിഭാഗത്തിന്‍റെ അംഗീകൃത സംഘടനയായ സംവര്‍ധിനി ന്യാസ് നടത്തിയ സര്‍വേയില്‍ പറയുന്നു.
ആധുനിക വൈദ്യശാസ്ത്രം മുതല്‍ ആയൂര്‍വേദം വരെയുള്ള എട്ട് വ്യത്യസ്ത ചികിത്സാരീതികളില്‍ പ്രാഗത്ഭ്യം നേടിയവരില്‍ നിന്ന് ശേഖരിച്ച 318 ഓളം പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേയുടെ കണ്ടെത്തലുകളെന്ന് രാഷ്ട്രീയ സേവിക സമിതിയുടെ മുതിര്‍ന്ന പ്രവര്‍ത്തക പറഞ്ഞു.
സര്‍വേ പ്രകാരം 70 ശതമാനം ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷനുകളും സ്വവര്‍ഗരതി ഒരു വൈകല്യമാണെന്ന് പറഞ്ഞു. ഏകദേശം 86 ശതമാനത്തോളം പേര്‍ സ്വവര്‍ഗരതിയില്‍ നിന്ന് ലൈംഗിക രോഗങ്ങള്‍ പകരുമെന്ന് സ്ഥിരീകരിച്ചതായി ആര്‍എസ്എസ് സര്‍വേ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘സര്‍വേയില്‍ ഇത്തരം വിവാഹങ്ങൾ നിയമവിധേയമാക്കാനുള്ള തീരുമാനം രോഗികളെ സുഖപ്പെടുത്തുന്നതിനും അവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുപകരം സമൂഹത്തിൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു,” ആർഎസ്എസ് നേതൃത്വം പറഞ്ഞു.ഇത്തരം മാനസിക വൈകല്യങ്ങളുള്ള രോഗികളെ സുഖപ്പെടുത്തുന്നതിനുള്ള മികച്ച മാര്‍ഗം കൗൺസിലിംഗ് ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് വിഷയത്തില്‍ പൊതുജനാഭിപ്രായം സ്വീകരിക്കണമെന്നും സർവേ ശുപാർശ ചെയ്തു. സ്വവർഗരതിക്കാരായ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ ശരിയായി വളർത്താൻ കഴിയില്ലെന്ന് സർവേ ചോദ്യാവലിയോട് പ്രതികരിച്ച 67 ശതമാനത്തിലധികം ഡോക്ടർമാരും അഭിപ്രായപ്പെട്ടെന്ന് രാഷ്ട്ര സേവിക സമിതി അംഗം കൂട്ടിച്ചേർത്തു.
സ്വവർഗ വിവാഹത്തിന് നിയമാനുമതി തേടിയുള്ള ഒരു കൂട്ടം ഹർജികളിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്ന പശ്ചാത്തലത്തിലാണ് സംവർധിനി ന്യാസ് സർവേ നടത്തിയത്. സർവേയോട് പ്രതികരിച്ച 57 ശതമാനത്തിലധികം ഡോക്ടർമാരും വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ നിരാകരിച്ചെന്ന് സംവർധിനി ന്യാസിന്റെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rss, Same sex wedding, Survey